
ഷൊർണൂർ സബ് റജിസ്ട്രാർ ഓഫിസ്: പുതിയ കെട്ടിടത്തിനായുള്ള കാത്തിരിപ്പിന് ഒരുപതിറ്റാണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണൂർ ∙ പരിമിതികൾക്കിടയിൽ പുതിയ കെട്ടിടത്തിനു വേണ്ടിയുള്ള ഷൊർണൂർ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഓഫിസിൽ എത്തുന്ന ആളുകൾക്കോ, ഓഫിസ് ജീവനക്കാർക്കോ ശുചിമുറി സൗകര്യം പോലും കെട്ടിടത്തിലില്ല. മാത്രമല്ല പത്തിലധികം ആളുകൾ ഒന്നിച്ച് എത്തിയാൽ ഇരിക്കാനുള്ള സൗകര്യവും നിലവിലെ കെട്ടിടത്തിലില്ല. ആളുകൾക്ക് വാഹനം നിർത്താനും കെട്ടിടത്തിനു മുന്നിൽ സ്ഥലമില്ല. ഇങ്ങനെ ദുരിതങ്ങൾക്കിടയിലാണ് ഷൊർണൂർ സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.
ഓഫിസിന് പുതിയ കെട്ടിടം വേണമെന്ന് ആവശ്യപ്പെട്ട് 2015ലാണ് അപേക്ഷ നൽകിയത്. പിന്നീട് ഷൊർണൂർ ഫയർ സ്റ്റേഷന് മുൻവശത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏഴ് സെന്റ് സ്ഥലം നഗരസഭ വിട്ടുനൽകി. സംസ്ഥാന സർക്കാരിൽ നിന്നു രണ്ട് കോടി രൂപയും കെട്ടിട നിർമാണത്തിന് വേണ്ടി അനുവദിച്ചു. ആദ്യഘട്ടത്തിൽ പ്രവൃത്തികൾ വേഗത്തിൽ നീങ്ങിയെങ്കിലും പിന്നീട് മന്ദഗതിയിലായി. തുടർ നടപടിക്രമങ്ങൾ പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗത്തിന്റെ കീഴിലായതോടെ പിന്നീട് മെല്ലെപ്പോക്കായി.
കഴിഞ്ഞ വർഷം ജീവനക്കാർ പൊതുമരാമത്ത് വകുപ്പിന് അഞ്ചിലധികം തവണ കത്ത് നൽകിയെങ്കിലും 2025 മേയ് 29 നാണ് നടപടികൾക്ക് കാലതാമസം നേരിടും എന്ന മറുപടി പൊതുമരാമത്ത് കെട്ടിടം വിഭാഗം നൽകിയത്. ഡോക്യുമെന്റ്, സ്പെഷൽ മ്യാരേജ്, ആധാരം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒട്ടേറെപ്പേരാണ് ഷൊർണൂർ സബ് റജിസ്ട്രാർ ഓഫിസിൽ എത്തുന്നത്. ഷൊർണൂർ 1, 2 വാണിയംകുളം, ഓങ്ങല്ലൂർ 2 എന്നീ വില്ലേജ് ഓഫിസുകളാണ് ഷൊർണൂർ സബ് റജിസ്ട്രാർ ഓഫിസിന് കീഴിൽ ഉൾപ്പെടുന്നത്. കെട്ടിടത്തിന് മുന്നിലുള്ള ചവിട്ടുപടികൾ വികലാംഗരായ ആളുകൾക്ക് എത്താൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചിലഘട്ടങ്ങളിൽ മറ്റുള്ള ആളുകളുടെ സഹായത്തോടെയാണ് ഇവരെ ഓഫിസിൽ എത്തിക്കുന്നത് എന്നാണ് ജീവനക്കാർ പറയുന്നത്.