
മാരകായുധങ്ങളുമായി സഞ്ചാരം; പൊലീസിനു നേരെ ഗുണ്ടകൾ നടത്തിയതു തെരുവുയുദ്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ലഹരിപ്പാർട്ടിയും അടിപിടിയുമറിഞ്ഞെത്തിയ പൊലീസിനു നേർക്കു ഗുണ്ടകൾ നടത്തിയതു തെരുവുയുദ്ധം. കൺട്രോൾ റൂമിൽ നിന്നു 2 ജീപ്പുകളിലെത്തിയ പൊലീസ് സംഘത്തിനും മണ്ണുത്തി സ്റ്റേഷനിൽ നിന്നെത്തിയ സംഘത്തിനും നേരെ ആളെണ്ണത്തിലെ മുൻതൂക്കവുമായി ഗുണ്ടകൾ ഇരുളിന്റെ മറവിൽ നടത്തിയതു കടുത്ത ആക്രമണം. എന്നാൽ, നൈറ്റ് പട്രോളിങ് സംഘങ്ങളടക്കം കൂടുതൽ പൊലീസ് സ്ഥലത്തെത്തി മനോധൈര്യത്തോടെ നിലയുറപ്പിച്ചാണു ഗുണ്ടകളെ ഒതുക്കിയത്. കൈ പൊലീസ് തല്ലിയൊടിച്ചെന്നു ബ്രഹ്മജിത്ത് ആരോപിച്ചു. എന്നാൽ, ഗുണ്ടകൾ തമ്മിലുള്ള അടിപിടിക്കൊടുവിൽ കയ്യൊടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
തൃശൂർ നഗരത്തിലെ ഒരു സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണു ഗുണ്ടാസംഘത്തിലെ ചിലർ. ഈ ബന്ധമാണു പല സംഘത്തിൽപെട്ടവരെ ഒന്നിപ്പിച്ചതും പിറന്നാൾ ആഘോഷിക്കാൻ പ്രേരിപ്പിച്ചതും. ബ്രഹ്മജിത്ത് കൊടുംകുറ്റവാളിയാണെങ്കിലും സംഘത്തിലെ പലരും അടിപിടിക്കേസിൽ മാത്രം പ്രതിസ്ഥാനത്തുള്ളവരാണ്. വടിവാളും ഇരുമ്പുവടികളുമടക്കം മാരകായുധങ്ങളുമായാണ് ബ്രഹ്മജിത്തിന്റെയും കൂട്ടാളികളുടെയും സഞ്ചാരം. പിറന്നാൾ ആഘോഷത്തിനിടെ തമ്മിലടി ആരംഭിക്കുകയും പുലർച്ചെ മൂന്നു മണിയോടെ ഇതിലൊരാളുടെ മാതാവ് താമസിക്കുന്ന വാടക വീടിനു മുന്നിലെത്തുകയും ചെയ്തു. ഭയന്നു വിറച്ച മാതാവ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കടുത്ത ആക്രമണം നേരിടേണ്ടി വന്നെങ്കിലും 6 പേരെ പിടികൂടാൻ പൊലീസിനായി. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.
ഗുണ്ടാസംഘങ്ങളുടെ ലഹരിപ്പാർട്ടികളും പിറന്നാളാഘോഷങ്ങളും സിറ്റി പൊലീസിനു തലവേദന സൃഷ്ടിക്കുന്നതു തുടരുകയാണ്. ജയിൽ മോചിതനായതിന്റെ പേരിൽ ഗുണ്ടാത്തലവൻ പാർട്ടി നടത്തിയും തേക്കിൻകാട് മൈതാനത്തു ഗുണ്ടാനേതാവ് പിറന്നാൾ പാർട്ടി നടത്താൻ ശ്രമിച്ചതും പൊലീസ് സ്റ്റേഷനുകൾക്കു നേരെ ബോംബ് ഭീഷണി ഉയർത്തിയതുമൊക്കെ സമീപകാലത്താണ്. കാപ്പാ നിയമം ചുമത്തപ്പെട്ടതിനു ശേഷം പുറത്തിറങ്ങിയ ഗുണ്ട കോടന്നൂരിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവവുമുണ്ടായി.