കുടുംബവുമായി അവധിയാഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിദേശകറൻസി ക്രെഡിറ്റ് കാർഡുപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ പലതരത്തിൽ ചാർജീടാക്കുന്നത് തലവേദനയാകുന്നു. കാർഡുകളിൽ വ്യത്യസ്ത നിരക്ക് ഈടാക്കേണ്ടി വരുന്ന വ്യാപാരികളും ആശയക്കുഴപ്പത്തിലാണ്. വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുപയോഗിക്കുന്നവർക്ക് വിദേശ കറൻസിയിൽ പേമെന്റ് നടത്തുമ്പോൾ ഫോറെക്സ് സർചാർജായി 3 ശതമാനമാണ് നൽകേണ്ടത്. വിദേശ കറൻസി രൂപയിലേയ്ക്ക് മാറ്റുന്നതിനുള്ള റേറ്റാണിത്.

ആശയക്കുഴപ്പം

എന്നാൽ അതേ കാർഡുപയോഗിച്ച് രൂപയില്‍ ഇടപാട് നടത്തുമ്പോൾ ഉപഭോക്താവിന്റെ പക്കൽ നിന്ന് ഒരു ശതമാനവും വ്യാപാരിയിൽ നിന്ന് രണ്ട് ശതമാനവും ആണ് ഈടാക്കുന്നത്. ഉപഭോക്താവിന്റെ പക്കൽ നിന്ന് ഒരു ശതമാനം മാത്രം ഈടാക്കുമ്പോൾ ഇത് ആകർഷകമായി തോന്നാമെങ്കിലും പിന്നീട് ഈ തുക ക്രെഡിറ്റ് കാർഡ് ബില്‍ അടയ്ക്കുമ്പോൾ ഈടാക്കുന്നത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. 3 ശതമാനം ഫോറെക്സ് സർചാർജ് ക്രെഡിറ്റ് കാര്‍ഡിൽ ഈടാക്കുന്നത് ആർബിഐയുടെ നിബന്ധന അനുസരിച്ചാണ്. 

ഇന്ത്യൻ രൂപയിൽ പേയ്മെന്റ്ചെയ്യുമ്പോൾ വിവിധ മർച്ചന്റുമാരുടെ ഡിസ്കൗണ്ട് നിരക്കു (എം ഡി ആർ) കളും ബാധകമാകുന്നുണ്ട്. കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്, കാർഡിന്റെ പ്ലാറ്റ്ഫോം( വിസ, മാസ്റ്റർ കാർഡ്, റൂപേ), സേവനദാതാവ് നൽകുന്ന നിരക്ക് എന്നിവയനുസരിച്ച് എംഡിആർ മാറിക്കൊണ്ടിരിക്കും. ഇതനുസരിച്ച് എംഡിആർ നിശ്ചയിക്കുന്നത് ബാങ്കുകളാണ്. ഈ തുക കറൻസിയിൽ കണക്കാക്കുന്നതനുസരിച്ചുള്ള മാറ്റങ്ങളും നിരക്കിൽ പ്രതിഫലിക്കും.

പക്ഷെ വളരെ കുറച്ച് പ്രവാസികൾ മാത്രമേ ഇന്ത്യയിൽ വരുമ്പോൾ വിദേശ കറൻസി ക്രെഡിറ്റ് കാർഡ് പേമെന്റിനായി ഉപയോഗിക്കുന്നുള്ളു. മിക്കവരും നാട്ടിലെത്തുമ്പോൾ ഇന്ത്യൻ രൂപയിലുള്ള ക്രെഡിറ്റ് കാർഡാണ് ഇടപാടിനായി ഉപയോഗിക്കുന്നത്.

English Summary:

Foreign currency credit card surcharges in India are creating confusion for both consumers (especially NRIs) and merchants. This article explains the 3% forex surcharge, the 1%/2% MDR charges for rupee transactions, and the role of RBI regulations.