
മഴ: മരട് മൊത്ത വ്യാപാര വിപണി വെള്ളക്കെട്ടിലായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെട്ടൂർ ∙ തോരാമഴയിൽ മരട് മൊത്ത വ്യാപാര വിപണി വെള്ളക്കെട്ടിലായി. മാർക്കറ്റിലെ കടകളിൽ എത്താൻ ചെളിവെള്ളത്തിൽ നീന്തേണ്ടി വന്നു. അഴുക്കു വെള്ളം കണ്ട് ഉപഭോക്താക്കളിൽ ചിലർ മടങ്ങിപ്പോയി. അത്രയ്ക്ക് വൃത്തിഹീനമാണ് പരിസരം. മിക്കവാറും മഴക്കാലങ്ങളിൽ ഇതു തന്നെ സ്ഥിതി. കാന ശുചീകരണം കൃത്യമായി നടത്താത്തതു കൂടാതെ, വ്യാപാരികളുടെ അശ്രദ്ധയും വെള്ളക്കെട്ടിനു കാരണമാകുന്നു. പച്ചക്കറി മാലിന്യങ്ങളും ചാക്കും മറ്റും കാനയിൽ അടിഞ്ഞു കിടക്കുന്നു. മാർക്കറ്റിൽ ഒരു മാസം മുൻപ് മിന്നൽ പരിശോധന നടത്തിയ മരട് നഗരസഭ ആരോഗ്യ വിഭാഗം കാന ശുചീകരണത്തിന് മാർക്കറ്റ് അതോറിറ്റിക്കു നിർദേശം നൽകിയിരുന്നു.
കേരള അഗ്രോ ബിസിനസ് കമ്പനിക്കാണ് (കാബ്കോ) മരട് മൊത്ത വ്യാപാര വിപണിയുടെ ചുമതല. കാബ്കോ നിർദേശ പ്രകാരം കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ (കെയ്കോ) കഴിഞ്ഞ വർഷം ശുചീകരണം നടത്തിയിരുന്നു. ഇക്കുറി അതുമില്ല. ‘കാബ്കോ’, ‘കെയ്കോ’ എന്നിവിടങ്ങളിൽ ബന്ധപ്പെട്ടെന്നും അനുമതി കിട്ടിയാൽ എത്രയും പെട്ടെന്ന് ശുചീകരണം നടത്തുമെന്നും മാർക്കറ്റ് അധികൃതർ വ്യക്തമാക്കി. അതുവരെ ചെളിവെള്ളത്തിൽ കഴിയണോ എന്നാണ് വ്യാപാരികളും നാട്ടുകാരും ചോദിക്കുന്നത്.