
സൗത്ത് അഴീക്കൽ മുനമ്പിൽ രൂക്ഷമായ കടലാക്രമണം; കരയിടിച്ചിൽ ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാട്ടൂൽ∙ പഞ്ചായത്തിലെ സൗത്ത് അഴീക്കൽ മുനമ്പിൽ രൂക്ഷമായ കടലാക്രമണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അഴിമുഖത്ത് വൻ തോതിൽ വെള്ളം അടിച്ചുകയറിയത്. ഇവിടത്തെ റോഡിലേക്ക് മാലിന്യങ്ങളും തെങ്ങിൻ കുറ്റികളും വെള്ളത്തിനൊപ്പം കയറിയതോടെ റോഡിലൂടെയുളള യാത്ര തടസ്സപ്പെട്ടു. കരയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. തെങ്ങുകൾ കടപുഴകിയിട്ടുണ്ട്. വീട്ടുപറമ്പുകളിലേക്കും വെളളം കയറി. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. ടി.വി.ഹാരീസിന്റെ വീടിന് മുന്നിൽനിന്ന് മണ്ണ് ഒലിച്ചുപോയി. വൈകിട്ടോടെ ഈഭാഗത്ത് താൽക്കാലികമായി ബണ്ട് നിർമിച്ചാണ് വീടിന് സംരക്ഷണം ഒരുക്കിയത്.
കടൽ ഭിത്തി ഇല്ലാത്തത് കാരണം ഇവിടെ കാലവർഷം ശക്തമാകുമ്പോൾ കരയിലേക്ക് വെള്ളം കയറുന്നത് പതിവാണ്. കടൽഭിത്തി ഇല്ലാത്തത് പ്രദേശവാസികളെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുകയാണ്. കടലാക്രമണ വിവരം അറിഞ്ഞ് എം.വിജിൻ എംഎൽഎ, ഡപ്യൂട്ടി തഹസിൽദാർ എം.കെ.ജയരാജ്, മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, മാട്ടൂൽ വില്ലേജ് ഓഫിസർ എം.സനില, പി.വി.പ്രദീപൻ, നസീർബി മാട്ടൂൽ എന്നിവർ സ്ഥലത്തെത്തി. കഴിഞ്ഞ വർഷം ജൂൺ 27ന് ആണ് പ്രദേശത്ത് വൻതോതിൽ കരയിലേക്ക് വെള്ളം അടിച്ചുകയറി നാശമുണ്ടായത്.