
‘‘തകർന്നുപോയ ഈ വീടും മതിലും ഇവിടെ ഉള്ളതുകൊണ്ടാണു കടലാക്രമണത്തിൽ ഈ ഭാഗത്തെ റോഡ് തകരാത്തത്’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആറാട്ടുപുഴ കടപ്പുറത്ത് തിരകൾ തല്ലിത്തകർത്ത വീടിന്റെ അസ്ഥികൂടത്തിൽ ചവിട്ടിനിന്നപ്പോൾ ഓർമകളുടെ സങ്കടത്തിരയിൽ ജെ.ഷറഫുദ്ദീന്റെ കണ്ണുകൾ നനഞ്ഞു. ഭാര്യയ്ക്കും 3 മക്കൾക്കുമൊപ്പം 5 വർഷം താമസിച്ച വീടാണ്. കുട്ടികൾ ഓടിക്കളിച്ച മുറികളിൽ കോൺക്രീറ്റ് മേൽക്കൂരയുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. രണ്ടു വർഷം മുൻപാണു കടലാക്രമണത്തിൽ വീടു തകർന്നത്. ഇതോടെ വാടകവീട്ടിലേക്കു താമസം മാറി. രണ്ടു വർഷത്തിനിടെ വീടിന്റെ പടിഞ്ഞാറുഭാഗത്തെ മുറികളെല്ലാം പൂർണമായും കടലെടുത്തു.
തകർന്നു വീണ വീടിന്റെ മുൻഭാഗം മാത്രമാണു ബാക്കിയുള്ളത്. തീരദേശ റോഡിനോടു ചേർന്നുള്ള 20 സെന്റ് ഭൂമിയിലായിരുന്നു വീട്. ഭൂമിയുടെ പാതിയിലേറെ കടലെടുത്തു. ‘‘റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണു പണ്ടു കടൽ കാണാൻ പോയിരുന്നത്. ഇപ്പോൾ അടുക്കളയിൽ കടലാണ്. ദാ അവിടെയെല്ലാം വീടുകളുണ്ടായിരുന്നു’’ ഷറഫുദ്ദീൻ കൈ ചൂണ്ടിയ സ്ഥലങ്ങളിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ. ചിലയിടത്തു വീടുണ്ടായിരുന്നതിന്റെ അടയാളം പോലുമില്ല. എല്ലാം കടലെടുത്തു.
കടൽ കയറിയാൽ ഗതാഗതം മുടങ്ങും
ആറാട്ടുപുഴ പഞ്ചായത്തിൽ എംഇഎസ് ജംക്ഷനും കാർത്തിക ജംക്ഷനും ഇടയിലുള്ള 3 കിലോമീറ്റർ ദൂരത്തിലാണു കടലാക്രമണം ഏറ്റവും രൂക്ഷം. പണ്ടെങ്ങോ കടൽഭിത്തി ഉണ്ടായിരുന്നതിന്റെ ഓർമ പോലെ കല്ലുകൾ കാണാം. തീരദേശ റോഡിനും കടലിനുമിടയിൽ 20 മീറ്ററിന്റെ അകലം മാത്രം. നൂറോളം കുടുംബങ്ങളാണു ഈ ഭാഗത്തു താമസിക്കുന്നത്. പലയിടത്തും തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ. കടലാക്രമണത്തിൽ റോഡിലേക്കു വെള്ളവും മണ്ണും അടിച്ചുകയറി ഗതാഗതം തടസ്സപ്പെടും. ‘‘തകർന്നുപോയ ഈ വീടും മതിലും ഇവിടെ ഉള്ളതുകൊണ്ടാണു കടലാക്രമണത്തിൽ ഈ ഭാഗത്തെ റോഡ് തകരാത്തത്’’–ഷറഫുദ്ദീൻ താമസിച്ചിരുന്ന വീടു ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം എൽ.മൻസൂർ പറഞ്ഞു.
കടൽഭിത്തിയും ടെട്രാപോഡുകളും ഇല്ലാത്ത തീരത്തു താൽക്കാലിക ആശ്വാസമായി മണൽച്ചാക്കുകൾ നിരത്താൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും മൻസൂർ പറയുന്നു. ആറാട്ടുപുഴ–വലിയഴീക്കൽ തീരദേശപാതയിൽ പെരുമ്പള്ളി ജംക്ഷനു വടക്കുവശത്തു റോഡും കടലും തമ്മിൽ 10 മീറ്റർ അകലം പോലുമില്ല. ശക്തിയായി ഒരു തിരയടിച്ചാൽ റോഡിൽ വെള്ളം കയറും. കടലാക്രമണസമയത്തു റോഡിൽ മണ്ണും വെള്ളവും നിറയും. കടലാക്രമണം തടയാൻ തീരത്ത് കുറേ മണൽച്ചാക്കുകൾ നിരത്തിയിട്ടുണ്ട്. പല ചാക്കുകളും പൊട്ടി മണൽ പുറത്തായ നിലയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിലെ 17,18 വാർഡുകളിലാണു കടലാക്രമണം ഏറ്റവും രൂക്ഷം.
തോമസ്.
കുടിയിറക്കരുത് ഈ തീരത്ത് നിന്ന്
കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നതു പകരം കടലാക്രമണ ഭീതി പരത്തി തങ്ങളെ തീരത്തു നിന്നു കുടിയൊഴിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു തീരദേശവാസികൾ ആരോപിക്കുന്നു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മറ്റെവിടെയങ്കിലും ഭൂമി വാങ്ങി വീടു നിർമിക്കാൻ 10 ലക്ഷം രൂപയാണു സർക്കാർ വാഗ്ദാനം ചെയ്യുന്നത്. 10 ലക്ഷം രൂപ ഭൂമി വാങ്ങാൻ പോലും തികയില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനവും അനുബന്ധതൊഴിലുകളെയും ആശ്രയിച്ചു കഴിയുന്നവരെ മറ്റൊരിടത്തേക്കു പറിച്ചുനട്ടാൽ എങ്ങനെ ജീവിക്കുമെന്നും ഇവർ ചോദിക്കുന്നു. ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. 50 മീറ്റർ ഇടവിട്ടെങ്കിലും പുലിമുട്ടുകളും നിർമിക്കണം.
തിരയടിക്കുന്നു തീരാവേദന
വീടിന്റെ മുൻവശത്തുള്ള കൊച്ചുചായക്കടയായിരുന്നു ആറാട്ടുപുഴ വാഴത്തോട്ടത്തിൽ പടീറ്റതിൽ ഇസ്മായിലിന്റെയും അയിഷാബീവിയുടെയും ഉപജീവനമാർഗം. കഴിഞ്ഞ മാസമുണ്ടായ കടലാക്രമണത്തിൽ വീടിന്റെ അടുക്കളയും ശുചിമുറിയും പൂർണമായും തകർന്നു. ചായക്കട നടത്തിയിരുന്ന മുറിയുൾപ്പെടെ വെള്ളം കയറി നശിച്ചു. അൽപം അകലെയുള്ള മകന്റെ വീട്ടിലാണു ഒരു മാസമായി ഇരുവരും താമസം. തകർന്നുകിടക്കുന്ന വീടിന് അരികിലെത്തിയപ്പോൾ താമസസ്ഥലവും ജീവിതമാർഗവും കടലെടുത്തതിന്റെ ഓർമയിൽ അയിഷാബീവി വിതുമ്പി.
ഒറ്റപ്പനക്കൽ പടീറ്റതിൽ സജീറിന്റെ വീടിന്റെ പിൻഭാഗം പൂർണമായും തകർന്നതും കഴിഞ്ഞ മാസത്തെ കടലാക്രമണത്തിലാണ്. ശുചിമുറി കടലെടുത്തു. വെള്ളം കയറി മുറികൾ ഉപയോഗിക്കാൻ പറ്റാതായി. വീടിന്റെ പിൻഭാഗത്തെ അടിത്തറ പലയിടത്തും തകർന്നു. ആറാട്ടുപുഴ പഞ്ചായത്തിലെ 18–ാം വാർഡായ പത്തിശേരിയിൽ കടൽഭിത്തിയുടെ അടയാളം പോലുമില്ല. ചെറിയൊരു കൽക്കെട്ടുണ്ടായിരുന്നത് ഇവിടെ പൊഴിപോലെ മുറിഞ്ഞുകിടക്കുന്നു.
അതിനുളളിലൂടെ ആർത്തലച്ചെത്തിയ തിരകളാണു കഴിഞ്ഞ മാസം വലിയകടവിൽ സദാനന്ദന്റെയും സിന്ധുഭവനത്തിൽ രാധ പീതാംബരന്റെയും വീടുകളുടെ ഒരു ഭാഗം തകർത്തത്. സദാനന്ദന്റെ വീടിനു പിന്നിലെ 2 ശുചിമുറികൾ പൂർണമായും തകർന്നു. വീടിന്റെ പിൻഭാഗത്തെ അടിത്തറയും തകർന്നു. ഭാര്യ സുലഭ ജോലി ചെയ്യുന്ന ഹോട്ടലിലാണു ഒരു മാസമായി ഇരുവരും കഴിയുന്നത്. മകളെ ബന്ധുവീട്ടിലേക്ക് അയച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വലിയ ചാക്കുകളിൽ മണൽ നിറച്ച് വീടിനു ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.
വിയാനി കടപ്പുറത്ത് സങ്കടക്കടൽ
വീടിനു മുന്നിൽ നിരത്താനായി ചാക്കുകളിൽ മണൽ നിറയ്ക്കുന്നതിനിടെയാണു പുന്നപ്ര വിയാനി കടപ്പുറത്തെ പുത്തൻപുരക്കൽ തോമസിനെ കണ്ടത്. തോമസിന്റെ വീടിനും കടലിനുമിടയിൽ ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ഒരു മണൽത്തിട്ട മാത്രമാണു ബാക്കിയുള്ളത്. കടലാക്രമണത്തിൽ വീടിനുള്ളിൽ വരെ വെള്ളമെത്തും. കടൽ കയറുമ്പോൾ ബന്ധുക്കളുടെ വീടുകളാണ് അഭയം. റോഡിനപ്പുറം പാലിയത്ത് ദേവസ്യയുടെ വീടിന്റെ ചുറ്റുമുള്ള മണൽത്തിട്ടയും കടലെടുത്തു തീരാറായി.
കടലാക്രമണ ഭീതിയിലാണു വിയാനി കടപ്പുറത്തെ ഓരോ വീട്ടുകാരുടെയും ജീവിതം. 10 വർഷം മുൻപാണു ഈ ഭാഗത്തെ കടൽഭിത്തി പൂർണമായും തകർന്നത്. പുന്നപ്ര മാർക്കറ്റിൽ നിന്നു ബീച്ച് വരെയുണ്ടായിരുന്ന റോഡിന്റെ 10 മീറ്ററോളം ഭാഗം കടലെടുത്തു. രണ്ടാഴ്ച മുൻപുണ്ടായ കടലാക്രമണത്തിൽ പുത്തൻപുരയ്ക്കൽ യേശുദാസ് ഡേവിസിന്റെയും പള്ളിപ്പറമ്പിൽ സെബാസ്റ്റ്യൻ വർഗീസിന്റെയും വീടുകൾ പൂർണമായും തകർന്നു. പള്ളിപ്പറമ്പിൽ ഡേവിസ് വർഗീസിന്റെയും കുടിയാംശേരിൽ സെമണിന്റെയും വീടുകളും തിരയടിച്ചു താമസയോഗ്യമല്ലാതായി.
കടൽഭിത്തി നിർമിക്കണമെന്നു ആളുകൾ നിരന്തരം ആവശ്യപ്പെട്ടതോടെ കുറച്ചു െടട്രോപോഡുകൾ ഇറക്കിവച്ചിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതു എടുത്തുകൊണ്ടുപോയി. നേരത്തെ വിയാനി കടപ്പുറത്ത് കടൽഭിത്തി നിർമാണത്തിനായി 57 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഈ ഫണ്ടും നഷ്ടമാക്കി. കടലാക്രമണം രൂക്ഷമായതോടെ ചാക്കുകളിൽ നിറയ്ക്കാനുള്ള മണൽ പഞ്ചായത്ത് ഇറക്കിക്കൊടുത്തതു മാത്രമാണു കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള സർക്കാർ സഹായം.