
രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; പുല്ലാട് എസ്വിഎച്ച്എസിൽ പൊതുദർശനം; സംസ്കാരം വൈകിട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ (40) മൃതദേഹം നാട്ടിലെത്തിച്ചു. അഹമ്മദാബാദിൽനിന്നു ഡൽഹി വഴി ഇന്നു രാവിലെ ഏഴിനു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം 11നു പുല്ലാട് എസ്വിഎച്ച്എസിൽ പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടിൽ കൊണ്ടുവന്ന് വൈകിട്ടു നാലിനു സംസ്കരിക്കും.
സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദിലെത്തി ഡിഎൻഎ സാംപിൾ നൽകിയിരുന്നു. പിന്നീട് അമ്മയുടെ ഡിഎൻഎ സാംപിളും ശേഖരിച്ചു. ഒടുവിൽ ഇന്നലെ രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞുവെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചത്. പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശത്തിന്റെ ക്രമീകരണങ്ങൾ കോയിപ്രം പഞ്ചായത്താണ് ഒരുക്കിയത്. രഞ്ജിത ഈ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. സംസ്കാര ചടങ്ങുകൾക്ക് കുറുങ്ങഴ ശ്രീരാമകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം നേതൃത്വം നൽകും. ഇന്നത്തെ ക്രമീകരണങ്ങൾ തീരുമാനിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ പൊലീസ്, പഞ്ചായത്ത് എന്നിവരുടെ യോഗം തിരുവല്ല ആർഡിഒ ഓഫിസിൽ ഇന്നലെ ചേർന്നിരുന്നു.
അഹമ്മദാബാദിൽ വിമാനാപകടത്തിൽപെട്ട് 10 ദിവസത്തിനു ശേഷമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞത്. ആദരമർപ്പിക്കാനെത്തുന്നവർ പൊതുദർശന സമയത്ത് എത്താൻ ശ്രമിക്കണമെന്നും സംസ്കാര ചടങ്ങിന്റെ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങൾക്കും കരയോഗ അംഗങ്ങൾക്കും മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.