
ഇറാനും ഇസ്രയേലും വെടിനിർത്തലിലേക്ക് കടക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടാഴ്ചത്തെ താഴ്ചയിലെത്തി രാജ്യാന്തര സ്വർണവില. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലും ഇന്നു വിലയിടിഞ്ഞു. ഡോളറിനെതിരെ രൂപ വൻ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതും സ്വർണ വില ഇടിവിന്റെ ആക്കംകൂട്ടി. ഔൺസിന് 3,386 ഡോളറിൽ നിന്ന് 3,351 ഡോളറിലേക്കാണ് രാജ്യാന്തരവില ഇടിഞ്ഞത്.
പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കുന്നത് സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപം’ എന്ന തിളക്കം മായ്ച്ചതും ഡോളറിന്റെ വീഴ്ചയും ഓഹരി വിപണികളുടെ കുതിപ്പും സ്വർണക്കുതിപ്പിന് തടയിട്ടു. ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളിൽ നിന്ന് കളംമാറി ഓഹരികളിലേക്ക് വീണ്ടും നിക്ഷേപമൊഴുക്ക് വർധിച്ചതും വിലയിറക്കത്തിന് വഴിവച്ചു. ഇന്ത്യയിൽ കേരളത്തിൽ സ്വർണവില വൻതോതിൽ കുറയാൻ സഹായിച്ചു.
സ്വർണത്തിൽ ആശ്വാസം
കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 75 രൂപ കുറഞ്ഞ് വില 9,155 രൂപയും പവന് 600 രൂപ കുറഞ്ഞ് 73,240 രൂപയുമായി. ജിഎസ്ടിയും (3%) പണിക്കൂലിയും (3-35%) ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേർന്നുള്ള സ്വർണാഭരണ വാങ്ങൽവിലയും ആനുപാതികമായി കുറയുമെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും നേട്ടമാണ്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,540 രൂപയായി. മറ്റു ചില ജ്വല്ലറികളിൽ ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപ. വെള്ളിക്കും കേരളത്തിൽ അസോസിയേഷനുകൾക്കനുസരിച്ച് വ്യത്യസ്ത വിലയാണുള്ളത്. ചില ജ്വല്ലറികളിൽ വില മാറാതെ ഗ്രാമിന് 119 രൂപ. മറ്റു ചിലർ രണ്ടുരൂപ കുറച്ച് 116 രൂപയാക്കി. രാജ്യാന്തര സ്വർണവില ഇന്നു കൂടുതൽ താഴേക്കിറങ്ങിയാൽ, കേരളത്തിൽ ഇന്നുച്ചയോടെ വീണ്ടും വില കുറയാനുള്ള സാധ്യതയുമുണ്ട്. രൂപ കരുത്താർജ്ജിച്ചാലും ഗുണം ചെയ്യും.
അമേരിക്കയിൽ കലഹം മുറുകുന്നു
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നത് സ്വർണവില കുറയാനുള്ള അനുകൂലഘടകമാണ്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ കലഹം വഷളാകുന്നത് സ്വർണവിലയെ സ്വാധീനിക്കും. പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പവൽ ചെവികൊടുത്തിട്ടില്ല.
ഇതിനിടെ പണനയനിർണയ സമിതി അംഗങ്ങളിൽ തന്നെ പലരും ട്രംപിനെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നത് പവലിന് പ്രഹരവുമായി. പവലിന്റെ ഈയാഴ്ചത്തെ പ്രഭാഷണത്തിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് അദ്ദേഹം നൽകുന്ന സൂചനകൾ സ്വർണത്തിന് നിർണായകമാകും.
പലിശ കുറയ്ക്കാം എന്ന നിലപാടിലേക്ക് പവൽ മാറിയാൽ സ്വർണവില വീണ്ടും കുതിപ്പ് തുടരും. കാരണം, പലിശ കുറയുന്നതിന് ആനുപാതികമായി ഡോളറിന്റെ മൂല്യവും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) താഴാം. ഇത് സ്വർണനിക്ഷേപങ്ങളുടെ സ്വീകാര്യത കൂട്ടും.
മറിച്ച്, സമ്മർദങ്ങളെ തള്ളി പവൽ കടുംപിടിത്തം തുടർന്നാൽ സ്വർണവില താഴേക്കുതന്നെ നീങ്ങും. പലിശയെച്ചൊല്ലി ട്രംപും പവലും തമ്മിലെ കലഹം മുറുകുകയും അത് യുഎസിൽ മുമ്പെങ്ങുമില്ലാത്ത സാമ്പത്തികനയ പ്രതിസന്ധിക്ക് കളമൊരുക്കുകയും ചെയ്യും. ഇത്തരം പ്രതിസന്ധി ഓഹരി വിപണിയെയും ഉലച്ചേക്കാമെന്നതും നേട്ടമാവുക സ്വർണത്തിനായിരിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: