
നിലമ്പൂരിൽ ഏശാത്ത താമര കൃഷി; മലയോരം പിടിക്കാനുള്ള ഓപ്പറേഷൻ മോഹൻ ജോർജ് പാളി, കൂടിയത് 148 വോട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ നിലമ്പൂരിൽ കരുത്തുകൂട്ടാനിറങ്ങി വലിയ പരാജയം ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് സംസ്ഥാന നേതൃത്വം. മണ്ഡലത്തിൽ മത്സരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച ശേഷം കച്ചകെട്ടിയിറങ്ങിയ നേതൃത്വത്തിലുള്ള ടീമിനു കണക്കുക്കൂട്ടലുകൾ പിഴച്ചു. അദ്ദേഹം അധ്യക്ഷനായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ കൂടിയത് 148 വോട്ടുകൾ മാത്രം. 2021ൽ ബിജെപി സ്ഥാനാർഥി നേടിയത് 8,500 വോട്ടുകളാണെങ്കിൽ മോഹൻ ജോർജ് ഇത്തവണ നേടിയതാകട്ടെ 8648 വോട്ട്. മൂന്നാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളിൽ പൊതുവെ ഗ്രാഫ് ഉയർത്താത്ത ബിജെപി ഇത്തവണ പതിവ് പ്രചാരണശൈലി മാറ്റിവച്ചാണ് തിരഞ്ഞെടുപ്പിലുടനീളം പ്രവർത്തിച്ചത്. മത്സരിക്കാതെ തദ്ദേശതിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആഗ്രഹം. നിലമ്പൂരിലുണ്ടാകുന്ന തോൽവി മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിൽ ആയിരുന്നു ഇത്തരമൊരു താൽപര്യം. എന്നാൽ തിരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കുന്നത് വോട്ട് മറിക്കാനെന്ന ആരോപണം ഉയരുമെന്നും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്നും മുതിർന്ന നേതാക്കൾ അദ്ദേഹത്തോടു പറഞ്ഞു.
ഇതോടെ ബിഡിജെഎസിനു സീറ്റ് നൽകാനായി ബിജെപി പദ്ധതി. 2016ൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിച്ചപ്പോൾ നേടിയ 12,284 വോട്ടും 7.56 ശതമാനം വോട്ട് വിഹിതവുമായിരുന്നു ഈ നീക്കത്തിനു പിന്നിൽ. എന്നാൽ ബിജെപിക്ക് പിടിക്കൊടുക്കാതെ തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞുമാറി. ഒടുവിൽ സ്ഥാനാർഥിക്കു വേണ്ടി മുതിർന്ന നേതാക്കൾ നടത്തിയ തിരച്ചിലാണ് കേരള കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മോഹൻ ജോർജിലേക്ക് നേതൃത്വം എത്തിച്ചേരാൻ കാരണം.
മോഹൻ ജോർജിനെ സ്ഥാനാർഥി ആക്കി ഒരുവിഭാഗത്തിന്റെ വോട്ടുകൾ പരമാവധി ശേഖരിക്കുക ആയിരുന്നു ബിജെപി ലക്ഷ്യം. വി.എസ്. ജോയിക്കു പകരം ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥി ആയതോടെ മലയോരമേഖലയിൽ നിന്നുള്ള വോട്ടുകൾ മോഹൻ ജോർജിനു കിട്ടുമെന്നും കരുതി. ഈ ബെൽറ്റുകളിൽ ആയിരുന്നു ബിജെപി പ്രചാരണം കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിപരീതമായി രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തരായ ഷോൺ ജോർജും എസ്. സുരേഷുമൊക്കെയാണ് മണ്ഡലത്തിലെ പ്രചാരണത്തിന്റെ തുടക്കം മുതൽ കലാശക്കൊട്ട് വരെ നിറഞ്ഞുനിന്നത്.
രണ്ട് മലയാളി കേന്ദ്രമന്ത്രിമാരെയും നിലമ്പൂരിൽ എത്തിച്ചെങ്കിലും ഇവർക്കു വോട്ടർമാരെ ആകർഷിക്കാനായില്ല. വിവാദങ്ങൾക്കു പിന്നാലെ പോകാതെ വികസിത കേരളം, വികസിത നിലമ്പൂർ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചായിരുന്നു വോട്ടർമാരെ ബിജെപി അഭിമുഖീകരിച്ചത്. വികസിത കേരളം മുദ്രാവാക്യം ഉയർത്തിയായിരുന്നു അധ്യക്ഷനായതിനു പിന്നാലെ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തുടനീളം യാത്ര നടത്തിയത്. പാർട്ടിക്ക് ശക്തിയുള്ള മണ്ഡലമല്ലെങ്കിലും മോഹൻ ജോർജിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ നേതൃത്വത്തിനു മറുപടി പറയേണ്ടി വരും.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മനോരമ ഓൺലൈനോടു പറഞ്ഞു. താൻ ഡൽഹിയിലാണ്, എത്രാമതാണെന്ന് പോലും അറിഞ്ഞിട്ടില്ല. കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഉച്ചകഴിഞ്ഞിട്ടും ബിജെപി നേതാക്കളാരും മാധ്യമങ്ങളെ കണ്ടിട്ടില്ല.