യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ നിക്ഷേപിച്ച ടൺ കണക്കിന് സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമനിയും ഇറ്റലിയും. ലോകത്ത് ഏറ്റവുമധികം കരുതൽ ശേഖരമുള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇവ. ഇറ്റലിക്ക് ഏകദേശം 2,500 ടണ്ണും ജർമനിക്ക് 3,500 ടണ്ണുമുണ്ട്. ഇതിൽ യുഎസിൽ നിക്ഷേപിച്ചിട്ടുള്ള ഏകദേശം 245 ബില്യൻ ഡോളറിന്റെ (ഏകദേശം 20 ലക്ഷം കോടി രൂപ) സ്വർണം  തിരിച്ചെടുക്കാനാണ് നീക്കം. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളിലെ ‘അവിശ്വാസ’മാണ് നീക്കത്തിന് പിന്നിൽ. ട്രംപ് എപ്പോൾ, എന്ത് തീരുമാനിക്കുമെന്നത് സംബന്ധിച്ച അവ്യക്തതയും ഫെഡറൽ റിസർവിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇറാനെ ആക്രമിച്ച തീരുമാനവും ഇറ്റലിയും ജർമനിയും കണക്കിലെടുത്തിട്ടുണ്ട്.

അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ ട്രംപ് വ്യക്തിപരമായി തന്നെ പലവട്ടം കടന്നാക്രമിച്ചു. ഫെഡറൽ റിസർവിന്റെ തലപ്പത്ത് തന്റെ വിശ്വസ്തനെ കൊണ്ടുവരാനുള്ള നീക്കവും ട്രംപ് നടത്തുന്നുണ്ട്.

Image: Shutterstock/egaranugrah

ഭൗമരാഷ്ട്രീയ സംഘർഷം, യുഎസിന്റെ സാമ്പത്തികഞെരുക്കം എന്നിവയുടെ പശ്ചാത്തലത്തിൽ യുഎസിലെ സ്വർണ ശേഖരം ഉൾപ്പെടെയുള്ള ‘വിദേശ ആസ്തി’ മരവിപ്പിക്കാൻ ട്രംപ് തീരുമാനിച്ചേക്കുമെന്ന ഭയവുമാണ് തിരികെയെടുക്കാൻ ഇറ്റലിയെയും ജർമനിയെയും പ്രേരിപ്പിക്കുന്നത്.

യുഎസ് പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ളതും ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയുമാണെന്നതു പരിഗണിച്ചാണ് വിവിധ രാജ്യങ്ങൾ കരുതൽ സ്വർണശേഖരം ഫെഡറൽ റിസർവിൽ നിക്ഷേപിക്കുന്നത്. ഫെഡറൽ റിസർവിന്റെ പ്രവർത്തന സ്വാതന്ത്ര്യവും അനുകൂലഘടകമായിരുന്നു.

Image Credit: WAM

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കറൻസികളുടെ അസ്ഥിരത എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ വിദേശത്തെ സ്വർണനിക്ഷേപം സ്വന്തം നാട്ടിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിക്ഷേപിച്ച സ്വർണശേഖരം റിസർവ് ബാങ്ക് തിരികെ ഇന്ത്യയിലെത്തിച്ചത് സമീപകാലത്താണ്.

സ്വർണത്തിൽ വീണ്ടും റിസർവ് ബാങ്കിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; ഇംഗ്ലണ്ടിൽ നിന്ന് 102 ടൺ സ്വർണം ‘രഹസ്യ’ വിമാനത്തിൽ തിരിച്ചെത്തിച്ചു – വിശദാംശം വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Germany and Italy to Repatriate Gold Reserves from US Federal Reserve