
കലങ്ങിയൊഴുകി പുഴ; മീൻക്ഷാമം രൂക്ഷം, ഉൾനാടൻ മത്സ്യബന്ധനം പ്രതിസന്ധിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ പുഴയിൽനിന്നു കൂടുതൽ മീൻ ലഭിക്കുന്ന സമയമാണ് കാലവർഷമെങ്കിലും ഇത്തവണ മീൻക്ഷാമം രൂക്ഷം, മീൻപിടിത്തം നിശ്ചലം. ഗ്രാമീണ മേഖലയിലെ പ്രധാന തൊഴിൽമേഖലയായ ഉൾനാടൻ മത്സ്യബന്ധനം ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉൾനാടൻ മത്സ്യബന്ധനത്തിനു പ്രാധാന്യമുള്ള ആനാപ്പുഴയിലും സമീപങ്ങളിലും മീൻപിടിത്ത തൊഴിലാളികൾ പുഴയിൽനിന്നു വെറുംകയ്യോടെ മടങ്ങുകയാണ്. ദിവസങ്ങളായി തൊഴിലാളികൾക്കു കറിക്കു പോലും മത്സ്യം ലഭിക്കുന്നില്ല. ആല ഗോതുരുത്ത്, കരൂപ്പടന്ന, പൊയ്യ എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. കാഞ്ഞിരപ്പുഴയിലും കനോലി കനാലിലും മീൻപിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ഒട്ടേറെപ്പേരാണുള്ളത്.
കാലവർഷം തുടങ്ങുന്ന ഇടവപ്പാതി മുതൽ ഒരു മാസത്തിലേറെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കു മികച്ച കാലമായിരുന്നു. ഇൗ മാസങ്ങളിൽ തെള്ളി ചെമ്മീനും ചൂടൻ ചെമ്മീനും വ്യാപകമായി ലഭിക്കാറുണ്ട്. കനത്ത മഴയെ തുടർന്നു കിഴക്കൻവെള്ളം കലങ്ങി ഒഴുകിയെത്തിയതോടെ മീൻ കുറഞ്ഞു. ചൂണ്ടക്കാർക്കു കാളാഞ്ചിയും ചെമ്പല്ലിയും പതിവായി ലഭിക്കാറുണ്ട്. ഇപ്പോൾ അതും അപൂർവമായി മാറി. ചീനവല, ഊന്നിവല, ചൂണ്ട, വീശുവല എന്നിവയിലാണ് പതിവായി മത്സ്യബന്ധനം നടത്താറുള്ളത്. മുൻപ് സുലഭമായി ലഭിച്ചിരുന്ന കണമ്പ്, തിരുത, വറ്റ, പൂമീൻ എന്നിവ ഇപ്പോൾ ലഭിക്കാറില്ല.
ഇരുനൂറിലേറെ ചെറുവഞ്ചികൾ പതിവായി മത്സ്യബന്ധനം നടത്തിയിരുന്ന ആനാപ്പുഴ പ്രദേശത്ത് 50ൽ താഴെ മാത്രമായി വഞ്ചികൾ.ഏതാനും വർഷങ്ങളായി പുഴയിലെ മാലിന്യം മൂലം മത്സ്യം കുറവാണ്. കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന കുളവാഴയും ആഫ്രിക്കൻ പായലും മത്സ്യബന്ധനത്തിനു തടസ്സമാണ്. ഇവ പുഴയിൽ മേൽത്തട്ടിൽ ഒഴുകിനടക്കുന്നതു മൂലം വലയിടാൻ കഴിയുന്നില്ല. പുല്ലൂറ്റ്, ആനാപ്പുഴ – കൃഷ്ണൻകോട്ട, കോട്ടപ്പുറം – തിരുത്തിപ്പുറം, പൂവത്തുംകടവ് പാലങ്ങളിൽനിന്നു കോഴിമാലിന്യവും അറവുമാലിന്യവും പതിവായി പുഴയിലേക്കു വലിച്ചെറിയുകയാണെന്നു തൊഴിലാളികൾ പറയുന്നു.