
ഇറാൻ ചർച്ചയ്ക്ക് വന്നില്ലെങ്കിലും ഇനിയും ആക്രമിക്കുമെന്ന് ട്രംപ്; ആദ്യം ശക്തി തെളിയിക്കണം, എന്നിട്ട് സമാധാനമെന്ന് നെതന്യാഹു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ നടത്തിയ ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും യുഎസ്. ഇനി മേഖലയിൽ സമാധാനം ഉണ്ടാകുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ട്രംപ് അഭിനന്ദിച്ചു. ഇസ്രയേലും യുഎസും ഒരു ടീമായി പ്രവർത്തിച്ചെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേൽ സൈന്യത്തെ അഭിനന്ദിക്കുന്നു. നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ യുഎസ് സൈന്യത്തെയും അഭിനന്ദിക്കുന്നു. ഇറാനിലെ ഒട്ടേറെ കേന്ദ്രങ്ങൾ ഇനിയും ആക്രമിക്കാനുണ്ട്.
ഇപ്പോഴത്തേത് ഒറ്റത്തവണയുള്ള ആക്രമണമാണെന്ന് താൻ തൽക്കാലം വിചാരിക്കുന്നു. ഈ ഘട്ടത്തിൽ ഇറാൻ ചർച്ചയിലേക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മറ്റൊരു സൈന്യത്തിനും കഴിയാത്ത കാര്യമാണ് യുഎസ് സൈന്യം ചെയ്തതെന്നു ട്രംപ് പറഞ്ഞു. ദൈവം പശ്ചിമേഷ്യയെയും യുഎസിനെയും അനുഗ്രഹിക്കുമെന്നും രണ്ടര മിനിറ്റോളം നീണ്ട പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു നന്ദി അറിയിച്ചു. യുഎസിന്റെ അദ്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കും. ‘ഓപ്പറേഷൻ റൈസിങ് ലയണിൽ’ ഇസ്രയേൽ അദ്ഭുതകരമായ കാര്യമാണ് കാഴ്ചവച്ചത്. ലോകത്ത് മറ്റാർക്കും ചെയ്യാനാകാത്ത കാര്യം ട്രംപ് ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അപകടകരമായ ആയുധങ്ങളെയും ഇല്ലാതാക്കാൻ ട്രംപ് പ്രവർത്തിച്ചതായി നാളെ ചരിത്രം രേഖപ്പെടുത്തും.
പശ്ചിമേഷ്യയെയും ലോകത്തെയും സമൃദ്ധിയുടേയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന സുപ്രധാന കാര്യമാണ് ട്രംപ് ചെയ്തത്. ശക്തിയിലൂടെ സമാധാനം എന്ന് പറയാറുണ്ട്. ആദ്യം ശക്തിയുണ്ടാകണം. പിന്നീടേ സമാധാനം വരൂ. ട്രംപും യുഎസ് സൈന്യവും അതു പ്രവർത്തിച്ചു കാണിച്ചു. ട്രംപിന് നന്ദി പറയുന്നു. ഇസ്രയേൽ ജനതയും ലോകവും നിങ്ങൾക്ക് നന്ദി പറയുന്നതായും ബെന്യാമിൻ നെതന്യാഹു പറഞ്ഞു.