ക്രെഡിറ്റ് കാര്‍ഡില്‍ ലഭിക്കുന്ന സൗജന്യ വിമാന യാത്രാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നിർത്തലാക്കുന്നു. കുറച്ചു കാലങ്ങളായി വിമാനത്താവളങ്ങളിലെ ലോഞ്ച് ആക്സസ് പോലെയുള്ള സൗകര്യങ്ങൾ നിർത്തലാക്കി വന്നതിന്റെ ചുവട് പിടിച്ചാണ് ഇൻഷുറൻസ് പരിരക്ഷയും അവസാനിപ്പിക്കുന്നത്. പല ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളും ഇത്തരം കാര്‍ഡുകളിലെ പല സേവനങ്ങളുടെയും ഉപയോഗത്തിന് നിബന്ധനകള്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് അപകടത്തെ തുടർന്ന് എയര്‍ ഇന്‍ഷുറന്‍സ് സേവനം നിര്‍ത്തലാക്കുകയാണ് എസ്ബിഐ കാര്‍ഡ്‌സ്. എസ്ബിഐ കാര്‍ഡ് എലൈറ്റ്, പ്രൈം കാര്‍ഡുകളിലെ വിമാന അപകട പരിരക്ഷയാണ് ജൂലൈ 15ന് പിന്‍വലിക്കുന്നത്. ക്രെഡിറ്റ് കാർഡ് വാങ്ങുമ്പോൾ കമ്പനികൾ മൂല്യവർധിത സേവനമായാണ് എയർ പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ നൽകുന്നത്. ഇതിന് അർഹമായ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങിയാൽ അപകടമുണ്ടായാൽ ഒരു കോടി മുതൽ മൂന്ന് കോടി രൂപ വരെ പരിരക്ഷ ക്ലെയിം നൽകേണ്ടി വരും. ഇത് ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ഭീമമായ ചെലവ് വരുത്തിവയ്ക്കും.   

പ്രീമിയം, കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന സൗജന്യ എയര്‍ അപകട ഇന്‍ഷുറന്‍സും നിര്‍ത്തലാക്കുന്നതായി എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചു.

പകരം ആനുകൂല്യങ്ങളില്ല

ഒരു കോടി രൂപ വരെ കവറേജ് വാഗ്ദാനം ചെയ്തിരുന്ന ഈ ഇന്‍ഷുറന്‍സ് ഇനി ലഭ്യമാകില്ല. മാത്രമല്ല പകരം മറ്റ് ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുമില്ല.  ഇത് എസ്ബിഐ ബ്രാന്‍ഡഡ്, പാര്‍ട്ണര്‍ ബാങ്ക് കാര്‍ഡുകള്‍ക്കും ബാധകം. എസ്ബിഐ കാര്‍ഡ് പ്രൈം – 50 ലക്ഷം രൂപയുടെ കവറും എസ്ബിഐ കാര്‍ഡ് പള്‍സ് – 50 ലക്ഷം രൂപയുടെ കവറും നിര്‍ത്തലാക്കി. 2025 ഓഗസ്റ്റ് 11 മുതല്‍, പൊതു, സ്വകാര്യ മേഖല ബാങ്കുകളുമായി സഹകരിച്ച് നല്‍കുന്ന ഒന്നിലധികം കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും കമ്പനി ആനുകൂല്യം പിന്‍വലിക്കും.

English Summary:

Several banks are ending free flight insurance offered on credit cards. This follows a trend of reduced credit card perks and stricter terms and conditions.