
അധികൃതർ അറിഞ്ഞോ, ആരോമൽ ഇപ്പോഴും ആശുപത്രിയിലാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാരിപ്പള്ളി ∙ സ്കൂൾ വിനോദയാത്രയ്ക്കിടെ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ. കൊട്ടിയം തഴുത്തല പി.കെ. ജംക്ഷൻ കല്ലുവിള വീട്ടിൽ മണികണ്ഠൻ ആചാരിയുടെയും ജലജയുടെയും മകൻ ആരോമലാണ് (12) സ്കൂളിൽ പോകാനാവാതെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കഴിഞ്ഞ ഫെബ്രുവരി ഒന്നിനു മുഖത്തലയിലെ യുപി സ്കൂളിൽ നിന്നാണ് ആരോമൽ ഉൾപ്പെടുന്ന വിദ്യാർഥികളുമായി വിനോദയാത്ര പോയത്. കന്യാകുമാരി വട്ടക്കോട്ട എന്ന സ്ഥലത്തു വച്ചാണ് അപകടം. ബസിനോടു ചേർന്ന് വേഗത്തിൽ പോയ ലോറിയുടെ കൊളുത്തിൽ ആരോമലിന്റെ കൈ തട്ടി എല്ലു പൊട്ടി. പ്രാഥമിക ചികിത്സയ്ക്കെത്തിച്ച ആശുപത്രിയിൽ 3 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചെങ്കിലും സംഘം വിനോദയാത്ര തുടർന്നെന്നാണ് പരാതി.
കടുത്ത വേദനയും രക്തസ്രാവവുമുണ്ടായതോടെ ആംബുലൻസിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെന്നു ആരോമൽ പറഞ്ഞു. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ 3 മണിക്കൂറിനുള്ളിൽ നടത്തേണ്ട ശസ്ത്രക്രിയ 36 മണിക്കൂർ വൈകിയാണ് നടത്താൻ കഴിഞ്ഞതെന്നു പറയുന്നു. സ്കൂൾ വഴി ലഭിക്കേണ്ടചികിത്സാ സഹായത്തിനുള്ള അപേക്ഷ സ്കൂളിൽ നൽകിയെങ്കിലും അധികൃതർ സ്വീകരിച്ചില്ലെന്നും പൊലീസിൽ നൽകിയ പരാതിയും പരിഗണിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.
കൈമുട്ട് പൊട്ടിയ ഭാഗത്ത് കമ്പി സ്ഥാപിച്ചിരുന്നു. ഈ ഭാഗത്ത് പഴുപ്പും വേദനയും വന്നതോടെയാണ് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലിക ചികിത്സ തേടുകയായിരുന്നു. തുടർ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറണം. ശിശുക്ഷേ സമിതി അധികൃതർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി ആരോമലിന്റെ സ്ഥിതി വിലയിരുത്തി. കണ്ണനല്ലൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
അടിയന്തര സഹായം നൽകണം, അധികൃതർക്കുംപൊലീസിനും അനാസ്ഥ: ശിശുക്ഷേമ സമിതി
ആരോമലിന് അടിയന്തര സഹായം നൽകണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി. സ്കൂൾ അധികൃതർ ഗുരുതര വീഴ്ച വരുത്തിയതും പൊലീസിന്റെ അനാസ്ഥയും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെ ഇക്കാര്യം അറിയിച്ചതായും ശിശുക്ഷേമ സമിതി അധികൃതർ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ സെക്രട്ടറി അഡ്വ. ഡി ഷൈൻ ദേവ്, ട്രഷർ എൻ.അജിത് പ്രസാദ്, കറവൂർ എൽ.വർഗീസ്, അനീഷ് എന്നിവർ ആശുപത്രിയിൽ എത്തി ആരോമലിനെ കണ്ടു. കുട്ടിക്ക് മികച്ച ചികിത്സ, വിദ്യാഭ്യാസം, നിയമ പരിരക്ഷ, നിയമ സഹായം എന്നിവ നൽകുമെന്നു സമിതി അധികൃതർ പറഞ്ഞു.