
യോഗേഷിന് വിനയായത് ഫയൽ കൈമാറ്റം, മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും രക്ഷയില്ല; ആരാകും പുതിയ ഡിജിപി?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നിശ്ചയിക്കുന്നതിനായി യുപിഎസ്സി യോഗം 26ന് ഡല്‍ഹിയില്‍ ചേരാനിരിക്കെ തിരഞ്ഞെടുപ്പ് വര്‍ഷം ഒരു മലയാളി ഉദ്യോഗസ്ഥന് സംസ്ഥാന പൊലീസിനെ നയിക്കാന്‍ എത്തുമോ എന്ന ചര്‍ച്ചയും സജീവമാകുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കുറച്ചു നാള് ടി.പി.സെന്‍കുമാര്‍ പൊലീസ് മേധാവി ആയിരുന്നതൊഴിച്ചാല്‍ പിന്നീട് ഇതുവരെ കേരളാ കേഡറിലുള്ള സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഡിജിപിമാരാണ് പൊലീസിനെ നയിച്ചത്. സെന്‍കുമാറാകട്ടെ വലിയ വിവാദങ്ങള്‍ക്കും നിയമപോരാട്ടത്തിനും ഒടുവില്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചശേഷമാണ് പദവി ഒഴിഞ്ഞത്. പിന്നീട് ഇതുവരെ മലയാളി ഓഫിസറെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളും ചരടുവലികളും ഇതിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുഡിഎഫ് സര്‍ക്കാര്‍ പൊലീസ് മേധാവിയാക്കിയ ടി.പി.സെന്‍കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ എത്തിയതിനു തൊട്ടുപിന്നാലെ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷൻ ലിമിറ്റഡിലേക്കു മാറ്റിയിരുന്നു. പകരം പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെയാണ് നിയമിച്ചത്. എന്നാല്‍ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2017 മേയില്‍ ടി.പി.സെന്‍കുമാര്‍ കസേര തിരിച്ചുപിടിച്ചു. ലോക്നാഥ് ബെഹ്റയില്‍നിന്ന് പൊലീസ് മേധാവി സ്ഥാനം തിരികെ ഏറ്റെടുത്ത സെന്‍കുമാര്‍ 2017 ജൂണില്‍ വിരമിക്കുകയും ചെയ്തു. തുടര്‍ന്ന് 2017 ജൂലൈ ഒന്നിന് പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റ 2021 ജൂലൈ 30 വരെ തുടര്‍ന്നു. പിന്നാലെ അനില്‍ കാന്തും പിന്‍ഗാമിയായി എസ്. ദര്‍വേഷ് സാഹിബുമാണ് പൊലീസ് മേധാവി സ്ഥാനത്ത് എത്തിയത്. സെന്‍കുമാറിനു മുന്‍പ് ഏതാണ്ട് രണ്ടരവര്‍ഷത്തോളം കെ.എസ്.ബാലസുബ്രഹ്മണ്യൻ ആയിരുന്നു പൊലീസ് മേധാവി.
ഇത്തവണ കേരളത്തില്‍നിന്ന്, ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന് അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരെക്കൂടാതെ സര്‍വീസില്‍ 30 വര്‍ഷം തികച്ച ബറ്റാലിയന് എഡിജിപി എം.ആര്.അജിത്കുമാര്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയുടെ ഉപമേധാവിയായ സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ യുപിഎസ്സിക്കു കൈമാറിയിരിക്കുന്നത്. സീനിയോറിറ്റി പരിഗണിക്കപ്പെട്ടാല്‍ ആദ്യത്തെ 3 പേരാണു സ്വാഭാവികമായും പരിഗണിക്കപ്പെടുക.
എന്നാല്‍, ആദ്യ മൂന്നില്‍ ആരെയെങ്കിലും ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായാല്‍ നാലാമനായ മനോജ് ഏബ്രഹാം ചുരുക്കപ്പട്ടികയിലെത്തും. യുപിഎസ്സി യോഗത്തില്‍ സംസ്ഥാനത്തുനിന്നു ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും ഡിജിപി ഡോ.എസ്. ദര്‍വേഷ് സാഹിബും പങ്കെടുക്കും. ഇവരെ കൂടാതെ യുപിഎസ്സി അംഗവും ഐബി, ആഭ്യന്തര മന്ത്രാലയം, പഴ്സനല്‍ മന്ത്രാലയം എന്നിവയുടെ പ്രതിനിധികളുമാണ് യോഗത്തിനുണ്ടാവുക. 30നാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്നു ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ മേധാവി ചുമതലയേല്‍ക്കും.
കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ടിനു വേണ്ടി ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കേണ്ടിവന്ന അത്യപൂര്‍വമായ സ്ഥിതിവിശേഷവും ഇത്തവണത്തെ പൊലീസ് മേധാവി തിരഞ്ഞെടുപ്പിനെ വേറിട്ടതാക്കി. അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്തയ്ക്കാണ് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്കി കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് യോഗേഷ്. മുഖ്യമന്ത്രിയുടെ മുന്നിലാണ് നിലവില്‍ ഈ ഫയലുള്ളത്. ചീഫ് സെക്രട്ടറിയും നിലവിലെ പൊലീസ് മേധാവിയും നിസഹായത അറിയിച്ചതോടെ യോഗേഷ് ഗുപ്ത വെട്ടിലായി. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കില്‍ നേരില്‍ക്കണ്ട് അതു നല്‍കാനും തയാറാണെന്ന് അറിയിച്ച് കാത്തിരിപ്പിലാണ് ഗുപ്ത.
മുന്‍പ് വിവാദമായ ഒരു കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയല്‍ സിബിഐക്കു നേരിട്ടു കൈമാറിയതുമായി ബന്ധപ്പെട്ട അതൃപ്തിയാണ് മുഖ്യമന്ത്രിക്കും സര്ക്കാരിനുമുള്ളതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് മേധാവി പട്ടികയില്‍നിന്ന് സ്വയം ഒഴിവാകാനുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പിടിച്ചുവച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരായ പുനര്‍ജനി കേസില്‍ കഴമ്പില്ലെന്നുകണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ യോഗേഷ് ശുപാര്‍ശ ചെയ്തിരുന്നു. കേസെടുത്തേ പറ്റൂവെന്ന് മുകളില്‍നിന്നു നിര്‍ദേശം ലഭിച്ചെങ്കിലും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്കി. വിജിലന്സിലായിരിക്കെ തെളിവില്ലാത്ത എണ്ണൂറോളം കേസുകള്‍ യോഗേഷ് അവസാനിപ്പിച്ചിരുന്നു.
പൊലീസ് മേധാവി സ്ഥാനത്തേക്ക് ആരെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടത്. സ്ഥാനം ഏറ്റെടുക്കാനുള്ള സന്നദ്ധത അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി വിമുഖത അറിയിച്ചാല്‍ അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനില്‍ തുടരും. കേരളത്തില്‍ തുടരാന്‍ റവാഡയ്ക്കു മേല്‍ ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മത്സരവും പൊലീസ് മേധാവി നിയമനത്തില്‍ നിര്‍ണായകമാകും. കേരളത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന് തലപ്പത്ത് എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആഗ്രഹം. എന്നാല്‍ ഇതിനു തടയിടാനുള്ള ശക്തമായ നീക്കമാണ് എതിര്‍ചേരിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.