
കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; 4 ഷട്ടറുകളും നിയന്ത്രിത അളവിൽ തുറന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ വയനാട്ടിൽ നിന്നുള്ള ജലപ്രവാഹത്തിൽ കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. സംഭരണശേഷി കവിഞ്ഞതോടെ അണക്കെട്ടിന്റെ 4 ഷട്ടറുകളും നിയന്ത്രിത അളവിൽ തുറന്നു. പ്രതിദിനം 30,000 ക്യുസെക്സ് ജലം ഒഴുകിയെത്തുന്നു. അതിൽ 20,000 ക്യുസെക്സ് ജലം കാവേരിയിലേക്ക് വിടുന്നുമുണ്ട്. അണക്കെട്ടിന്റെ ഇടത്–വലതു കനാലുകൾ തുറന്ന് കൃഷിമേഖലയിലേക്കും വെള്ളമെത്തിക്കുന്നു. കനാലുകളിലെ വെള്ളം ചിറകൾ, കുളങ്ങൾ എന്നിവയിലേക്കും തിരിക്കുന്നു.
കാലവർഷാരംഭത്തിൽ തന്നെ അണക്കെട്ട് നിറഞ്ഞതിന്റെ സന്തോഷത്തിലാണ് കർണാടക ഡാം അതോറിറ്റി. വരുംനാളുകളിൽ കൂടുതൽ ജലമെത്തുന്നതോടെ പരമാവധി സംഭരണം നടത്താനും ട്രൈബ്യൂണൽ വിധിയനുസരിച്ച് തമിഴ്നാടിനുള്ള വിഹിതം നൽകാനുമാകും. അണക്കെട്ടുകൾ നേരത്തേ നിറഞ്ഞതിനാൽ ഇക്കൊല്ലം ജലപൂജ ഉടനെ നടത്തുമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ജൂലൈ പകുതിയോടെയാണ് അണക്കെട്ട് നിറഞ്ഞത്. കർണാടകയിലെ മൈസൂരു, ചാമരാജ് നഗർ ജില്ലകളിലെ 5 താലൂക്കുകളിൽ കബനിജലമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
ജലസേചനത്തിനു പുറമേ കബനിഅണക്കെട്ടിൽനിന്നു വെള്ളം തിരിച്ച് വൈദ്യുതിയുമെടുക്കുന്നു. ബെംഗളൂരു നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ 2 വർഷങ്ങളിലായി കബനിജലവും കാവേരി വഴി തലസ്ഥാനത്ത് എത്തിക്കുന്നുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി ബീച്ചനഹള്ളി അണക്കെട്ടിലെ ജലമപ്പാടെ വേനലിൽ കൃഷിക്കാർക്ക് നൽകാതെ കരുതിവച്ചിരുന്നു.
കേരളത്തിന്റെ വിഹിതവും കർണാടകയ്ക്ക്
കാവേരിയുടെ മുഖ്യപോഷക നദിയായ കബനിയുടെ വൃഷ്ടിപ്രദേശങ്ങളിൽ പ്രധാനം വയനാടാണ്. ജില്ലയിലെ 5 തോടുകൾ ചേർന്നാണ് കബനിയുണ്ടാകുന്നത്. കാവേരി ജലവിഹിതം ഉപയോഗപ്പെടുത്താൻ കബനിയിലേക്കുള്ള തോടുകളിൽ നിന്നു വെള്ളമെടുക്കണമെന്നാണ് ട്രൈബ്യൂണൽ വിധി. 2030 നുള്ളിൽ ജലവിഹിതം ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ തയാറാവണമെന്നും നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കേരളം വീഴ്ചവരുത്തുന്നെന്നും ആരോപണമുണ്ട്.
കേരളം ഉപയോഗിക്കാത്ത വെള്ളത്തിൽ അവകാശമുന്നയിച്ച് തമിഴ്നാട് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിന്റെ ജലവിഹിതം കർണാടകയാണ് വിനിയോഗിക്കുന്നത്. കാവേരി ജലവിഹിതം ഉപയോഗപ്പെടുത്താൻ ചില പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനായി ജലവിഭവവകുപ്പിനു കീഴിൽ കാവേരി ഡിവിഷൻ ഉദ്യോഗസ്ഥർ കുറെയധികം കാര്യങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ കാര്യക്ഷമമായ നടപടികളൊന്നും ഇപ്പോൾ നടക്കുന്നില്ല.