നികുതി വെട്ടിച്ച് സ്വർണം കടത്താൻ തട്ടിപ്പുകാർ ഉപയോഗിച്ചുവന്ന വഴി ‘പഴുതടച്ച്’ പൂട്ടി കേന്ദ്രസർക്കാർ. സ്വർണവും വെള്ളിയും തീരെച്ചെറിയ ഭാഗങ്ങളാക്കി ദ്രാവകങ്ങളിൽ കലർത്തിക്കൊണ്ടുവരുന്നതിനാണ് (ലിക്വിഡ് ഗോൾഡ്) ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പൂട്ടിട്ടത്. ഇങ്ങനെ സ്വർണവും വെള്ളിയും കൊണ്ടുവരുന്നത് തിരിച്ചറിയാൻ പ്രയാസമായിരുന്നു. തായ്‍ലൻഡ്, ജപ്പാൻ, ഓസ്ട്രേലിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരത്തിൽ കൂടുതലായും കള്ളക്കടത്ത് സ്വർണം എത്തിയിരുന്നത്. 

നേരത്തേ ചട്ടപ്രകാരം പ്രത്യേക അനുമതിയില്ലാതെ തന്നെ ഇറക്കുമതി ചെയ്യാമായിരുന്ന ഉൽപന്നങ്ങളെ ഇനിമുതൽ നിയന്ത്രിത ഉൽപന്ന വിഭാഗത്തിലേക്ക് മാറ്റിയാണ് കള്ളക്കടത്തിന് തടയിടാൻ കേന്ദ്രത്തിന്റെ ശ്രമം. ഇത്തരം മിശ്രിത ദ്രാവക വസ്തുക്കൾ കൊണ്ടുവരുന്നതിനും ലൈസൻസ്  ഇനിമുതൽ വേണ്ടിവരും. പലേഡിയം, റോഡിയം, ഇറിഡിയം എന്നിവ ഇറക്കുമതി ചെയ്യുമ്പോൾ അവയിൽ ഒരു ശതമാനത്തിലധികം സ്വർണമുണ്ടെങ്കിലും ഇനി ലൈസൻസ് വേണം.

നേരത്തേ ഒരു ശതമാനത്തിലധികം സ്വർണമുണ്ടെങ്കിലും നിയന്ത്രിത വിഭാഗത്തിൽ‌ അല്ലായിരുന്നതിനാൽ ഉയർന്ന നികുതിബാധ്യതയില്ലാതെ സ്വർണം ഇറക്കുമതി ചെയ്യാനുള്ള പഴുതായി നിരവധിപേർ പ്രയോജനപ്പെടുത്തിയിരുന്നു. ഇതിനുകൂടിയാണ് പുതിയ ചട്ടത്തിലൂടെ തടയിടാൻ കേന്ദ്രം ശ്രമിക്കുന്നത്. 

ഉദാഹരണത്തിന്, 2024-25ൽ ജപ്പാൻ, യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് 1.11 ലക്ഷം കിലോഗ്രാം ലിക്വിഡ് ഗോൾഡ് ഇറക്കുമതി ചെയ്തിരുന്നു. ഇതിൽ‌ 16,800 കിലോയോളവും സ്വർണമായിരുന്നു. എന്നാൽ, സ്വർണം എന്ന നിലയിൽ നേരിട്ടല്ല ഇറക്കുമതി എന്നതിനാൽ‌ സ്വർണം ഇറക്കുമതി തീരുവ ഈടാക്കാൻ കേന്ദ്രത്തിന് കഴിയില്ലായിരുന്നു. കിലോയ്ക്ക് ശരാശരി 90 ലക്ഷം രൂപ കണക്കാക്കിയാൽ ഇതുവഴി കേന്ദ്രത്തിന് നഷ്ടമായത് ഏകദേശം 900 കോടി രൂപയുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

India Tightens Gold-Infused Metal Import Rules to Curb Smuggling