
സൺ ടിവിയുടെ ഓഹരി ഉടമസ്ഥാവകാശത്തെ ചൊല്ലി ‘മാരൻ സഹോദരന്മാർ’ തമ്മിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും കലഹം മുറുകുന്നു. ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ മൂത്ത സഹോദരനും സൺ ടിവിയുടെ ചെയർമാനും എംഡിയുമായ കലാനിധി മാരന് ലീഗൽ നോട്ടിസ് അയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
കലാനിധി മാരന് സൺ ടിവി നെറ്റ്വർക്കിൽ ഇപ്പോൾ 60% ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ ഓഹരി പോലും ഇല്ലാതിരുന്ന കലാനിധി മാരൻ തട്ടിപ്പ് നടത്തിയാണ് 2003ൽ ഈ ഓഹരികൾ സ്വന്തമാക്കിയതെന്ന് ആരോപിച്ച ദയാനിധി മാരൻ, 2003ന് മുൻപുള്ള സ്ഥിതിയിലേക്ക് ഓഹരിപങ്കാളിത്ത ഘടന മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോപണം ഗുരുതരം
2003 സെപ്റ്റംബർ 15ന് കലാനിധി മാരൻ സൺ ടിവി നെറ്റ്വർക്കിന്റെ 3,500 കോടി രൂപ മതിക്കുന്ന ഓഹരികൾ സ്വന്തം േപരിലേക്ക് മാറ്റിയെന്നാണ് ദയാനിധിയുടെ ആരോപണം. മൂല്യനിർണയം നടത്താതെയും ഓഹരി ഉടമകളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും അനുമതി ഇല്ലാതെയുമായിരുന്നു ഇതെന്നും ദയാനിധി പറയുന്നു.
10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികളാണ് കലാനിധി സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് ലീഗൽ നോട്ടിസിൽ ദയാനിധി ആരോപിച്ചു. ഇരുവരുടെയും പിതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരശൊലി മാരൻ ഗുരുതര അസുഖങ്ങൾ ബാധിച്ച് കിടപ്പിലായിരുന്ന സമയത്തായിരുന്നു ഇടപാട്. വൈകാതെ മുരശൊലി മാരൻ അന്തരിക്കുകയും ചെയ്തു. പണംതിരിമറി തടയൽ നിയമത്തിന്റെ (പിഎംഎൽഎ) ലംഘനമാണ് കലാനിധി നടത്തിയെന്നും ദയാനിധി പറയുന്നു.
സൺ ടിവിക്ക് ‘കരുണാനിധി’ കണക്ഷൻ
അന്തരിച്ച, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരിയുടെ മകനാണ് മുരശൊലി മാരൻ. കരുണാനിധിയുടെ ഭാര്യ എം.കെ. ദയാലു അമ്മാൾ, മുരശൊലിയുടെ ഭാര്യ മല്ലിക മാരൻ എന്നിവരായിരുന്നു സൺ ടിവി നെറ്റ്വർക്കിന്റെ ആദ്യ മാതൃകമ്പനിയായ സുമംഗലി പബ്ലിക്കേഷൻസിന്റെ പ്രൊമോട്ടർമാർ. 1985 ഡിസംബറിലായിരുന്നു തുടക്കം. 50% വീതമായിരുന്നു ഇരുവർക്കും ഓഹരി പങ്കാളിത്തം. 2003ൽ ദയാലു അമ്മാളുടെ അനുമതി പോലും വാങ്ങാതെയായിരുന്നു കലാനിധി മാരൻ 60% ഓഹരികൾ സ്വന്തം േപരിലേക്ക് മാറ്റിയതെന്ന് ദയാനിധി ആരോപിക്കുന്നു.
അനധികൃതമായി സ്വന്തമാക്കിയ ഓഹരികളിലൂടെ കലാനിധി ശതകോടികളുടെ നേട്ടമുണ്ടാക്കിയെന്നും നിരവധി ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ദയാനിധി പറയുന്നു. 2023 വരെ മാത്രം കമ്പനിയിൽ നിന്ന് ലാഭവിഹിതമായി കലാനധി 5,926 കോടി രൂപ നേടി. 2024ൽ ലഭിച്ചത് 455 കോടി രൂപ. ഇതിനു പുറമെ കലാനിധിയും ഭാര്യ കാവേരിയും പണം ദുരുപയോഗിച്ച് സൺ ഡയറക്ട് ടിവി, കൽ റേഡിയോസ്, സൺ പിക്ചേഴ്സ്, സൗത്ത് ഏഷ്യൻ എഫ്എം, ഐപിഎൽ ഫ്രാഞ്ചൈസിയായ സൺ റൈസേഴ്സ് ഹൈദരാബാദ് എന്നിവ സ്വന്തമാക്കിയെന്നും ആരോപണത്തിലുണ്ട്.
രാജ്യത്തും വിദേശത്തും മ്യൂച്വൽഫണ്ടുകളിലും റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും (റീറ്റ്സ്) 8,500 കോടിയോളം രൂപയുടെ നിക്ഷേപവും നടത്തിയെന്നുമാണ് ആരോപണം. കാവേരിക്ക് പ്രതിവർഷം 87 കോടിയിലധികം രൂപ ശമ്പളമുണ്ടെന്നത് കമ്പനിയുടെ പണം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ദയാനിധി പറയുന്നു.
സൺ റൈസേഴ്സ് ഹൈദരാബാദിനും കുരുക്ക്
കലാനിധി മാരന്റെ തട്ടിപ്പ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്ഐഒ), കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം എന്നിവ അന്വേഷിക്കണമെന്ന ആവശ്യവും ദയാനിധി ഉയർത്തുമെന്നാണ് അറിയുന്നത്. സൺടിവിയുടെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കണമെന്നാണ് ആവശ്യം.
ബിസിസിഐയെ സമീപിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥാവകാശം റദ്ദാക്കണമെന്ന ആവശ്യവും ഉയർത്തും. ഇത് ടീമിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. അതേസമയം, ഡിജിസിഎയെ സമീപിച്ച് സ്പൈസ്ജെറ്റിന്റെ പറക്കൽ ലൈസൻസ് റദ്ദാക്കാനുള്ള നീക്കവും ദയാനിധി നടത്തിയേക്കുമെന്ന് സൂചനകളുണ്ട്.
2010ലാണ് കലാനിധി സ്പൈസ്ജെറ്റിനെ ഏറ്റെടുത്തത്. 2015ൽ സ്പൈസ്ജെറ്റിന്റെ സഹസ്ഥാപകൻ അജയ് സിങ്ങിന് തന്നെ കമ്പനിയുടെ ഓഹരികൾ മടക്കിനൽകി. എന്നാൽ, സ്പൈസ്ജെറ്റും കലാനിധിയും നിലവിൽ നിയമപ്പോരിലാണ്. സ്പൈസ്ജെറ്റ് ഇനിയും ഇടപാടിന്മേലുള്ള പണം വീട്ടാനുണ്ടെന്നാണ് കലാനിധി വാദിക്കുന്നത്.
ഓഹരികളിൽ വീഴ്ച, കരകയറ്റം
സൺ ടിവി നെറ്റ്വർക്കിന്റെ ഓഹരിവില ഇന്നൊരുഘട്ടത്തിൽ ബിഎസ്ഇയിൽ 3.50 ശതമാനത്തിലധികം ഇടിഞ്ഞ് 581 രൂപവരെയെത്തി. പിന്നീട് നിലമെച്ചപ്പെടുത്തി 600 രൂപയിലേക്ക് തിരിച്ചെത്തി. 23,700 കോടി രൂപ വിപണിവിഹിതമുള്ള കമ്പനിയാണിത്. 2024 ഓഗസ്റ്റ് 9ന് കുറിച്ച 921.60 രൂപയാണ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. താഴ്ച ഈ വർഷം ഏപ്രിൽ 7ലെ 506.20 രൂപയും.
സൺ ടിവിയും ലാഭവും ക്രിക്കറ്റും
30,300 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് കലാനിധി മാരൻ. ഭാര്യ കാവേരി. സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ മകളാണ്. അടുത്തിടെ ഇംഗ്ലിഷ് ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ നോർത്തേൺ സൂപ്പർചാർജേഴ്സിനെയും 1,094 കോടി രൂപയ്ക്ക് കലനിധി സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലും ക്രിക്കറ്റ് ടീം ഫ്രാഞ്ചൈസിയുണ്ട് (സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്).
1993ൽ കലാനിധിയാണ് സൺ ടിവി ചാനലിന് തുടക്കമിടുന്നത്. നിലവിൽ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലും ബംഗാളി, മറാത്തി, ഹിന്ദി ഭാഷകളിലുമായി നിരവധി ചാനലുകളുള്ള സ്ഥാപനമാണ് സൺ ടിവി നെറ്റ്വർക്ക്. കഴിഞ്ഞവർഷം (2024-25) 4,544 കോടി രൂപ വരുമാനവും 1,654 കോടി രൂപ ലാഭവും നേടിയിരുന്നു.
കലാനിധിക്കെതിരെ 2024ലും സമാന ആരോപണം ഉന്നയിച്ച് ദയാനിധി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതിനുപിന്നാലെ സഹോദരി അൻപുക്കരശിക്ക് കലാനിധി 500 കോടി രൂപ നൽകിയിരുന്നു. എന്നാൽ, തട്ടിപ്പ് മറച്ചുവയ്ക്കാനും സഹോദരിയെ നിശബ്ദയാക്കാനും നൽകിയ പണമാണിതെന്നാണ് ദയാനിധി ആരോപിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)