
ഒറ്റവർഷം കൊണ്ട് അരിവില കൂടിയത് 102 ശതമാനം. പണപ്പെരുപ്പം കത്തിക്കയറിയത് രണ്ടുവർഷത്തെ ഉയരമായ 3.7 ശതമാനത്തിലേക്ക്. ജിഡിപി വളർച്ച മൈനസ് 0.2 ശതമാനത്തിലേക്കും കൂപ്പുകുത്തി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ജപ്പാൻ വിലക്കയറ്റത്തിലും ജിഡിപിയുടെ തകർച്ചയിലും വലയുന്നു.
അതേസമയം, യുഎസുമായുള്ള വ്യാപാരത്തർക്കങ്ങൾക്ക് ‘താൽകാലിക’ അയവുവന്നതോടെ ചൈന അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. മുഖ്യ പലിശനിരക്ക് 3 ശതമാനത്തിലും 5-വർഷ നിരക്ക് 3.5 ശതമാനത്തിലുമാണ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിലനിർത്തിയത്.
ഇറാനും ഇസ്രയേലും പരസ്പരം പോര് കടുപ്പിക്കുകയാണ്. ഇസ്രയേലിലെ ആശുപത്രികളും സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടവും ഉൾപ്പെടെ ഇറാന്റെ മിസൈൽ ആക്രമണത്തിലകപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചടിയെന്നോണം ഇറാന്റെ ആണവകേന്ദ്രങ്ങളെ ഇസ്രയേലും ആക്രമിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിനെ യുഎസ് സൈന്യവും പിന്തുണയ്ക്കണോ എന്നതു സംബന്ധിച്ച് ട്രംപിന്റെ തീരുമാനം വൈകാതെയുണ്ടാകും. യുദ്ധത്തിൽ പങ്കുചേരേണ്ടെന്ന് ട്രംപിന്റെ പാർട്ടിയിൽ നിന്നുതന്നെ നിർദേശങ്ങൾ ഉയർന്നതോടെ ട്രംപ് അൽപം പ്രതിരോധത്തിലായിട്ടുണ്ട്.
എണ്ണയും സ്വർണവും
ലാഭമെടുപ്പ് സമ്മർദവും യുഎസിൽ പണപ്പെരുപ്പം കൂടിയേക്കാമെന്ന വിലയിരുത്തലുകളും മൂലം രാജ്യാന്തര സ്വർണവില ഔൺസിന് 30 ഡോളറിലധികം ഇടിഞ്ഞ് 3,360 ഡോളറിന് താഴെയെത്തി. കേരളത്തിൽ ഇന്ന് വില താഴാനുള്ള സൂചനയാണ് ഇത് നൽകുന്നത്. അതേസമയം, ഡോളറിനെതിരെ രൂപ തളർന്നാൽ സ്വർണവില കുറയാനുള്ള സാധ്യത മങ്ങും.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവില്ലാത്തതിനാൽ ക്രൂഡ് ഓയിൽ വില ഉയരത്തിൽ തന്നെ തുടരുന്നു. നിലവിൽ ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ള ബാരലിന് 76 ഡോളറിൽ. ബ്രെന്റ് വില 77.20 ഡോളറിലും. വില വൈകാതെ 85-90 ഡോളർ ഭേദിച്ചേക്കാമെന്ന വിലയിരുത്തൽ ശക്തമാണ്. ക്രൂഡ് വില കൂടിയാൽ അത് ഇന്ത്യയെ സാരമായി ബാധിക്കും. കാരണം, ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഇറക്കുമതിച്ചെലവ് വർധിക്കുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ വർധിക്കാനും രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കൂടാനും കമ്പനികളുടെ പ്രവർത്തനച്ചെലവ് കുതിക്കാനും ഇടവരുത്തും.
പോസിറ്റീവായി ഗിഫ്റ്റ് നിഫ്റ്റി
ഇത്തരത്തിൽ രാജ്യാന്തര തലത്തിൽ നിന്ന് നിരവധി പ്രതികൂലഘടകങ്ങൾ ആഞ്ഞടിക്കുകയാണെങ്കിലും ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 30 പോയിന്റിലധികം നേട്ടത്തിലേറിയത് ഓഹരി നിക്ഷേപകർക്ക് നൽകുന്നത് ശുഭപ്രതീക്ഷയാണ്. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാം. ഇന്നലെ നിഫ്റ്റി 18 പോയിന്റ് (-0.08%) താഴ്ന്ന് 24,793ലും സെൻസെക്സ് 83 പോയിന്റ് (-0.10%) നഷ്ടവുമായി 81,361ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാൻ-ഇസ്രയേൽ സംഘർഷം, യുദ്ധത്തിൽ യുഎസും ഇടപെടാനുള്ള സാധ്യത എന്നിവയുടെ പശ്ചാത്തലത്തിൽ യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലായി എന്നത് ആശങ്കയാണ്. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.3 ശതമാനവും എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.2% വീതവും താഴ്ന്നു. ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ജാപ്പനീസ് നിക്കേയ് 0.08% നഷ്ടം നേരിട്ടു. ഷാങ്ഹായ്, ഹോങ്കോങ് വിപണികൾ 0.58% വരെ ഉയർന്നു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.58% ഇടിഞ്ഞു.
രൂപ ഇന്നലെയും ഡോളറിനെതിരെ 30 പൈസ ഇടിഞ്ഞ് 86.73ലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് ഡോളർ കരുത്താർജ്ജിക്കുന്നതും ക്രൂഡ് വില വർധനയും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും രൂപയെ തളർത്തുകയാണ്. ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 934 കോടി രൂപ പിൻവലിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)