നഷ്ടത്തിൽ ആരംഭിച്ച് ശേഷം തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഇന്ന് വീണ്ടും നഷ്ടം കുറിച്ചു. ഫെഡ് നിരക്ക് കുറക്കാതിരുന്നത് യുദ്ധഭീതിക്കൊപ്പം വിപണിയെ സ്വാധീനിച്ചു. ദുർബലമായ ആഗോള പ്രവണതകളും ആഭ്യന്തര വിപണിയിൽ മുന്നേറാനുള്ള ഘടകങ്ങൾ ഇല്ലാതിരുന്നതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

നിഫ്റ്റി 18 പോയിന്റ് മാത്രം നഷ്ടത്തിൽ 24793 പോയിന്റിൽ ക്ലോസ് ചെയ്തെങ്കിലും ഓട്ടോ ഒഴികെ മറ്റെല്ലാ സെക്ടറുകളും വലിയ നഷ്ടം കുറിച്ചത് നിക്ഷേപകരുടെ ആസ്തിയിൽ വലിയ കുറവ് വരുത്തി. സെൻസെക്സ് 82.79 പോയിന്റ് ഇടിഞ്ഞ് 81,361.87 ലാണ് അവസാനിച്ചത്.

ഓട്ടോക്കുതിപ്പ്

ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ അര ശതമാനം വീതവും ഐടി സെക്ടർ ഒരു ശതമാനത്തിനടുത്തും നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിക്ക് ക്ഷീണമായപ്പോൾ മഹീന്ദ്രയും ഇഷാൻ മോട്ടോഴ്സും അടക്കമുള്ള ഓട്ടോ ഭീമന്മാരുടെ കുതിപ്പാണ് നിഫ്റ്റിക്ക് അനുകൂലമായത്. 

നിഫ്റ്റി സ്മോൾ ക്യാപ് സൂചിക രണ്ട് ശതമാനത്തോളവും നിഫ്റ്റി മിഡ് ക്യാപ് സൂചിക ഒന്നര ശതമാനത്തിന് മുകളിലും നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു. 

രൂപ വീണ്ടും വീണു 

അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് 4.50%ൽ തന്നെ നിലനിർത്തിയതും ഈ വർഷം ഒരു തവണ കൂടിയേ ഫെഡ് നിരക്ക് കുറക്കൂ എന്ന സൂചനയും ഡോളറിന് നൽകിയ മുന്നേറ്റം ഇന്ത്യ അടക്കമുള്ള വിപണികൾക്ക് വിനയായി. അമേരിക്കൻ ഡോളർ ഇന്ത്യൻ രൂപക്കെതിരെ 86.88 വരെ മുന്നേറി. അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് തുടരുന്നത്.

എണ്ണ കുതിക്കുന്നു 

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ തുടരുന്നത് എണ്ണയുടെയും നാച്ചുറൽ ഗ്യാസിന്റെയും വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തൽ വിലവർധനവിന് വഴിവച്ചത് ഓഹരി വിപണിക്ക് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് മുകളിലാണ് തുടരുന്നത്.

ലേഖകന്റെ വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

The Indian stock market experienced a slight loss today, closing in the red despite a mid-day recovery. The Fed’s decision to hold interest rates, coupled with global uncertainties and rising oil prices, contributed to the negative performance. Nifty and Sensex both saw significant declines, with most sectors experiencing losses. The rupee also weakened against the dollar.