
‘ഇന്ത്യൻ റബറിന് നല്ല നാൾ വരും, കേരളത്തിനും പ്രയോജനം ലഭിക്കും’: എം.വസന്തഗേശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ വരുംവർഷങ്ങളിൽ റബർ കർഷകർക്ക് അനുകൂല സാഹചര്യമാണുള്ളതെന്നും കേരളത്തെ അവഗണിച്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു റബർ കൃഷി കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്നതു പ്രചാരണം മാത്രമാണെന്നും റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു റബർ കയറ്റുമതിക്ക് ആവശ്യമായ ഇയുഡിആർ (യൂറോപ്യൻ യൂണിയൻ ഡീഫോറസ്റ്റേഷൻ റഗുലേഷൻ) നടപടികൾ ശക്തമാകുന്നതോടെ കേരളത്തിലെ റബറിനു മതിയായ വില ലഭിക്കും. വനം വെട്ടിത്തെളിച്ചല്ല ഇവിടെ റബർക്കൃഷി. ബാലവേലയും നടക്കുന്നില്ലെന്നതിനാൽ ഇയുഡിആർ കേരളത്തിനു ഗുണകരമാണ്. പുതിയ നിയമനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു കൊടുക്കുന്ന പ്രാമുഖ്യം, ബോർഡിന്റെ പുതിയ പദ്ധതികൾ എന്നിവ ചർച്ചയാകുന്ന സാഹചര്യത്തിൽ അദ്ദേഹം ‘മനോരമ’യോടു സംസാരിക്കുന്നു…
? ഏറെ വർഷങ്ങൾക്കു ശേഷമാണല്ലോ ബോർഡിൽ പുതിയ നിയമനങ്ങൾ നടക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ഫീൽഡ് ഓഫിസർമാരെ ഈയിടെ നിയമിച്ചിരുന്നു. അതുൾപ്പെടെ 139 നിയമനങ്ങളാണു നടക്കുന്നത്. ഫീൽഡ് ഓഫിസർമാർ സ്വാഭാവികമായും ആർപിഎസ് ഡയറക്ടർമാരാവും. ഇതോടെ കർഷകരുമായി നേരിട്ടുള്ള ബന്ധം ശക്തമാകും. ഗവേഷണങ്ങൾ നടക്കുന്ന റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, പരിശീലനം നടക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റബർ ട്രെയ്നിങ് എന്നിവയിൽ ഉൾപ്പെടെ നിയമനങ്ങൾ നടത്തും. കംപ്യൂട്ടർ ഡിവിഷൻ, സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിലെല്ലാം നിയമനം നടക്കും.
? ഇത്രയും ഫീൽഡ് ഓഫിസർമാരുടെ സേവനം ഒരുമിച്ചു കേരളത്തിനു ലഭിക്കുമോ.
മൂന്നാഴ്ചയ്ക്കുള്ളിൽ നിയമനം നടക്കും. ഇവിടത്തെ സാഹചര്യങ്ങൾ പഠിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
? വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു കൂടുതൽ ശ്രദ്ധ നൽകുകയാണല്ലോ. കേരളത്തെ അവഗണിച്ച് ഓഫിസും അങ്ങോട്ടേക്കു മാറ്റാൻ നീക്കം നടക്കുന്നുവെന്ന് ആക്ഷേപമുണ്ടല്ലോ.
അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണ്. സ്വാഭാവിക റബറിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന കേരളത്തെ എങ്ങനെ അവഗണിക്കും. 8,75,000 ടൺ റബറാണു നമ്മൾ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത്. നമുക്കു വേണ്ടിയിരുന്നത് 14,10,000 ടൺ ആണ്. 7000 കോടി രൂപയാണ് ഇറക്കുമതിക്കു വേണ്ടിവന്നത്. റബർ ഉൽപാദനം പരമാവധി വർധിപ്പിക്കാനാണു ശ്രമം.
? റബർക്കൃഷി കേരളത്തിൽ വർധിക്കുന്നുണ്ടോ.
കഴിഞ്ഞ വർഷം 4500 ഹെക്ടർ സ്ഥലത്തേക്കു കൃഷി വ്യാപിച്ചു. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേര പദ്ധതി ഗുണകരമാകും. ഇയുഡിആർ ശക്തമാക്കുകയാണ്. ജിയോ മാപ്പിങ് ആരംഭിച്ചു. ജൂലൈ അവസാനത്തോടെ 50,000 ഹെക്ടർ തോട്ടത്തിൽ മാപ്പിങ് പൂർത്തിയാക്കും. സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയാണ് ഇതു ചെയ്യുന്നത്. ഇന്ത്യൻ സസ്റ്റെയ്നബിൾ നാച്വറൽ റബർ എന്ന ബ്രാൻഡ് ഇതിനായി വികസിപ്പിച്ചു. ഇന്ത്യൻ സ്വാഭാവിക റബറിനു നല്ല വില കിട്ടുന്ന നാളുകളാണ് ഇനി വരിക. കേരളത്തിനും പ്രയോജനം ലഭിക്കും.
? ചെയർമാന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളുടെയും കസേരകൾ ഒഴിഞ്ഞുകിടക്കുകയാണല്ലോ.
ഒഴിവുകൾ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കില്ല. നിയമനനടപടി കേന്ദ്ര സർക്കാർ എടുക്കുന്നുണ്ട്. കേരള റബർ ലിമിറ്റഡ് എംഡി ഷീല തോമസ്, ആന്റോ ആന്റണി എംപി എന്നിവരെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളാക്കിയിട്ടുണ്ട്.