
മകൾക്കു സമ്മാനവുമായി വരുമെന്നു പറഞ്ഞു പോയതാണ്, പക്ഷേ അച്ഛൻ ഇനി തിരിച്ചുവരില്ലെന്ന് അറിയുമ്പോൾ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ റോഡിലേക്കിറങ്ങിയാൽ, നിങ്ങൾ തിരിച്ചു വീട്ടിലെത്തുമെന്ന് ഒരു ഉറപ്പുമില്ല. ഒരു കുഴി, തുറന്നു കിടക്കുന്ന ഒരു ഓട, അതുമല്ലെങ്കിൽ മുന്നറിയിപ്പില്ലാതെ നടക്കുന്ന നിർമാണ പ്രവൃത്തി…ഇതിലേതെങ്കിലുമൊന്ന് നിങ്ങളുടെ ജീവനെടുത്തേക്കാം. നമ്മുടെ പൊതുവഴികളിൽ, ഏതാനും നാളുകൾക്കിടയിൽ ഇങ്ങനെ അധികൃതരുടെ അനാസ്ഥ കൊണ്ടുമാത്രം മരിച്ചവർ ഏറെയാണ്. കഴിഞ്ഞ ദിവസവും കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ ജീവൻ നഷ്ടമായി. ഓരോ ദുരന്തവും അധികൃതർക്ക് മറക്കാൻ എളുപ്പമാണ്, പക്ഷേ, ആ കുടുംബത്തിന്റെ വേദന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. മുൻപ് മരിച്ചവരുടെ കുടുംബങ്ങൾ പറയുന്നു, ഇനിയെങ്കിലും ഇതൊന്നും ആവർത്തിക്കരുതേ…
നിയമനടപടികൾക്കായി രഞ്ജിത്തിന്റെ കുടുംബം
‘‘ നഴ്സറി കലോത്സവത്തിൽ സമ്മാനം കിട്ടിയ മകൾക്കു സമ്മാനവുമായി വരാമെന്നാണ് പറഞ്ഞത്. പുലർച്ചെ വരെ കാത്തു. രാത്രി മുഴുവൻ കാത്തിരുന്ന ആൾ വേറൊരിടത്തു മരിച്ചു കിടക്കുകയായിരുന്നു എന്ന് അറിയുമ്പോഴുള്ള വേദന എന്നെങ്കിലും മാറുമോ?’’– ദേശീയപാതയിൽ കോഴിക്കോട് പനാത്തുതാഴം നേതാജി ജംക്ഷനിലെ കുഴിയിൽ ബൈക്ക് വീണ് മരിച്ച ഓൺലൈൻ ഭക്ഷണ കമ്പനി ജീവനക്കാരൻ വേങ്ങേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യ പ്രിയ വേണു ചോദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 3നു രാത്രി രഞ്ജിത്ത് ഭക്ഷണവുമായി ഇരുചക്രവാഹനത്തിൽ ദേശീയപാത കുറുകെ കടക്കുകയും എതിർവശത്ത് റോഡ് ഉണ്ടെന്ന ധാരണയിൽ മുന്നോട്ടുപോയി കുഴിയിലേക്ക് വീഴുകയുമായിരുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ ഡിവൈഡറുകളോ ഒന്നും സ്ഥാപിക്കാത്തതായിരുന്നു അപകടകാരണം.
രഞ്ജിത്ത് മരിച്ചതോടെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ജോലി ചെയ്താണു പ്രിയ ഇപ്പോൾ കുടുംബം പോറ്റുന്നത്. സംഭവത്തിൽ കുടുംബത്തിനു കാര്യമായ നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. നിർമാണ കമ്പനി ആദ്യഘട്ടത്തിൽ 4 ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും 3 ലക്ഷം രൂപയാണു നൽകിയത്.
ദേശീയപാത അതോറിറ്റി എക്സ്ക്യൂട്ടീവ് എൻജിനീയർ, കരാർ ഏറ്റെടുത്ത കൃഷ്ണമോഹൻ കമ്പനി പ്രോജക്ട് മനേജർ ദേവരാജലു റെഡ്ഡി, കെഎംസി സേഫ്റ്റി ഓഫസിർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തതോടെ പിന്നീട് കമ്പനി നഷ്ടപരിഹാര തുക നൽകാമെന്ന വാഗ്ദാനത്തിൽ നിന്നു പിന്മാറി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഹൈക്കോടതി മെഡിക്കൽ കോളജ് പൊലീസിൽ നിന്നു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മതിയായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് രഞ്ജിത്തിന്റെ ഭാര്യ പ്രിയ നിയമനടപടിക്ക് ഒരുങ്ങുകയാണ്.