
ട്രെയിനുകൾ തിരുവനന്തപുരത്ത് എത്തിയത് 7 മണിക്കൂർ വൈകി; മരങ്ങൾ മുറിക്കാൻ സഹായം തേടി റെയിൽവേ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ റെയിൽവേ ട്രാക്കിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം തേടി റെയിൽവേ. മരങ്ങൾ ട്രാക്കിലേക്കു വീണു ട്രെയിൻ ഗതാഗതം സ്തംഭിക്കുന്നതു തുടർക്കഥയായതോടെയാണിത്. മരങ്ങൾ വീണു വൈദ്യുതക്കമ്പികൾ പൊട്ടുന്നതു മൂലമാണ് ട്രെയിൻ ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെടുന്നത്. റെയിൽവേ എൻജിനീയറിങ് വിഭാഗവും ഇലക്ട്രിക്കൽ ട്രാക്ഷൻ ഡിസ്ട്രിബ്യൂഷൻ വിഭാഗവുമാണു ട്രാക്കിലേക്കും വൈദ്യുതി ലൈനിലേക്കും അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റേണ്ടതെങ്കിലും നോട്ടിസ് പതിക്കുന്നതല്ലാതെ മരം മുറിക്കുന്നില്ല.
നോട്ടിസ് പതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭൂഉടമകൾ നിയമ നടപടി സ്വീകരിക്കുന്നതിനാൽ മരം മുറിക്കാൻ കഴിയുന്നില്ല. ഇത്തരം മരങ്ങൾ മുറിക്കുന്നത് ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വന്നാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ഈ ആവശ്യം ഉന്നയിച്ചാണ് റെയിൽവേ ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുന്നത്.
കൊല്ലത്ത് ഞായറാഴ്ച രാത്രി കോർപറേഷൻ ഭൂമിയിലെ മരമാണു ട്രാക്കിലേക്കു വീണത്. 2011 മുതൽ ഈ മരം നീക്കാൻ റെയിൽവേ കോർപറേഷന് കത്ത് നൽകുന്നുണ്ടെങ്കിലും കോർപറേഷൻ നടപടിയെടുത്തിരുന്നില്ല. മരം വീണ് 2 വൈദ്യുതത്തൂണുകൾ വളഞ്ഞതിനാൽ അറ്റകുറ്റപ്പണിക്ക് ഏറെ സമയം വേണ്ടി വന്നു. ഈ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന 2 മരങ്ങൾ കൂടിയുണ്ട്. ഞായറാഴ്ച കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കുള്ള 13 ട്രെയിനുകളാണു മണിക്കൂറുകളോളം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. ആറും ഏഴും മണിക്കൂർ വൈകിയാണു ട്രെയിനുകൾ തലസ്ഥാനത്ത് എത്തിയത്. രാത്രി 9.25ന് എത്തേണ്ട ജനശതാബ്ദി പുലർച്ചെ 4നാണ് തിരുവനന്തപുരത്ത് എത്തിയത്. ആയിരക്കണക്കിനു യാത്രക്കാരാണ് ഒരു മരം വീണതു മൂലം ട്രെയിനുകളിൽ ബന്ദികളാക്കപ്പെട്ടത്.
തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കുള്ള 7 ട്രെയിനുകളും വൈകി. കനത്ത മഴയിൽ കുടുങ്ങിയ ട്രെയിനുകളുടെ മേൽക്കൂര ചോർന്നതും യാത്രക്കാരെ ദുരിതത്തിലാക്കി. ന്യൂഡൽഹി–തിരുവനന്തപുരം കേരള, കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളിലാണു ചില കോച്ചുകൾക്കുള്ളിൽ മഴ വെള്ളം ചോർന്നിറങ്ങിയത്. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽ ഡിആർഎമ്മിന് നിവേദനം നൽകി.
റെയിൽവേ വൈദ്യുത ലൈനിൽ തീപിടിച്ച സംഭവം: ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിൽ
കൊല്ലം ∙ റെയിൽവേ വൈദ്യുത ലൈനിലേക്ക് കൂറ്റൻ മരം വീണു തീപിടിച്ചതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം തിങ്കൾ പുലർച്ചയോടെ പൂർണമായും പുനഃസ്ഥാപിച്ചു. രാത്രി 2.40 ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതോടെ പുലർച്ചെ 3 മണി മുതൽ ഇരു ട്രാക്കുകളിലൂടെയും ട്രെയിൻ കടത്തിവിട്ടു. രാവിലെ മുതൽ ട്രെയിനുകൾ സമയക്രമമനുസരിച്ചു ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 7.15ന് പോളയത്തോട് ശ്മശാനത്തിന് സമീപത്തെ മരമാണ് വൈദ്യുത ലൈനുകളിലേക്ക് വീണത്. വലിയ സ്ഫോടനത്തോടെയുള്ള ശബ്ദവും തീയും ഉയർന്നതോടെ പ്രദേശവാസികൾ അടക്കം ഇറങ്ങിയോടുകയും ആശങ്ക ഉയരുകയും ചെയ്തിരുന്നു. അര മണിക്കൂറോളം കത്തി നിന്ന തീ മഴയിൽ അണഞ്ഞു.
ട്രാക്കിലെ വൈദ്യുത കമ്പികളും തൂണുകളും തകർന്നതോടെ ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം രണ്ടു മണിക്കൂറുകളിലേറെ പൂർണമായും സ്തംഭിച്ചിരുന്നു. വൈദ്യുത കമ്പികളിലേക്ക് വീണു കിടന്ന മരത്തിന്റെ കൊമ്പുകൾ റെയിൽവേ ജീവനക്കാരും അഗ്നിരക്ഷാ സേനയും ചേർന്നു മുറിച്ചു മാറ്റിയതോടെ രാത്രി 9.30 മുതൽ ഒരു ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ടു. പല ട്രെയിനുകളും പിടിച്ചിട്ടതോടെ തിങ്കൾ രാവിലെ വരെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയിരുന്നത്. വൈദ്യുത ലൈനുകൾ താഴ്ന്നു കിടന്നതിനാൽ നഗരത്തിലെ മറ്റു പ്രധാന 4 റെയിൽവേ ഗേറ്റുകളും അടച്ചിട്ടിരുന്നു. വൈദ്യുത ലൈനുകളിലെ അറ്റകുറ്റപ്പണി പൂർത്തിയായതിനു പിന്നാലെ ഗേറ്റുകളും തുറന്നു നൽകി.
പോളയത്തോട് വിശ്രാന്തി ശ്മശാനത്തിന് സമീപത്തെ മാലിന്യവും കാലഹരണപ്പെട്ട വാഹനങ്ങളും ഉപേക്ഷിക്കുന്ന ഭൂമിയിൽ നിൽക്കുന്ന വലിയ മരമാണ് റെയിൽവേ ട്രാക്കിലേക്ക് വീണത്. റെയിൽവേ ട്രാക്കിലേക്കു വീണു കിടക്കുന്ന ഈ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റാൻ കൊല്ലം കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ വിഷയം ശ്രദ്ധയിൽപെട്ടില്ലെന്നാണ് കോർപറേഷൻ വ്യക്തമാക്കുന്നത്. അപകടം നടന്ന പോളയത്തോട് ഭാഗത്തും പല മരങ്ങളുടെ കൊമ്പുകളും ഇതിനോടകം മുറിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുള്ള മരമാണെങ്കിൽ മുറിച്ചു മാറ്റാൻ റെയിൽവേ ആദ്യം നോട്ടിസ് നൽകും. തുടർന്ന് ഉടമസ്ഥർ മുറിച്ചു മാറ്റിയില്ലെങ്കിൽ റെയിൽവേ കരാറുകാർ വന്നു ദിവസങ്ങൾക്കു ശേഷം മുറിച്ചു മാറ്റുകയാണ് പതിവ്. കോർപറേഷൻ ഭൂമിയിലെ മരമായതിനാൽ തന്നെ അപകടാവസ്ഥയിലുള്ള കൊമ്പുകൾ മുറിച്ചു മാറ്റാൻ നോട്ടിസ് നൽകിയിരിക്കുകയായിരുന്നു റെയിൽവേ. അതിനിടയിലാണ് അപകടം ഉണ്ടായത്. അതേ സമയം ഇനിയും പല മരങ്ങളും ഇത്തരത്തിൽ അപകടം സൃഷ്ടിച്ചു നിൽക്കുന്നുണ്ടെന്ന പരാതിയുണ്ട്. ഇപ്പോൾ അപകടം നടന്ന ഇടത്തു തന്നെ ഇനിയും ഇത്തരത്തിൽ മരങ്ങൾ ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്.