
‘ടെഹ്റാൻ നഗരം കത്തിച്ച് ചാമ്പലാക്കും’, വീണ്ടും ആക്രമിച്ച് ഇസ്രയേൽ; പിന്തുണയ്ക്കരുതെന്ന് യുഎസിന് ഇറാന്റെ മുന്നറിയിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെൽ അവീവ്∙ ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലാണ് വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്ഫോടനം നടന്നതായും സൂചനയുണ്ട്.
അതിനിടെ, ഇറാൻ കൂടുതൽ മിസൈലാക്രമണം നടത്തിയാൽ ടെഹ്റാൻ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചിടുകയാണെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ടെൽ അവീവ് നഗരത്തിന് പുറത്താണ് മധ്യ ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം.
ഇസ്രയേലിനെ പിന്തുണയ്ക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യവും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പു നൽകി. ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സൈനികതാവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇസ്രയേലിന് മറ്റു രാജ്യങ്ങൾ പിന്തുണ നൽകിയാൽ സൈനിക നടപടികൾ ഇറാൻ ശക്തമാക്കുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈലുകൾ തകർക്കാൻ യുഎസ് സഹായിച്ചതായുള്ള വാർത്തകൾക്കു പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
അതേസമയം, സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. ഇസ്രയേലും ഇറാനും ഉത്തരവാദിത്തത്തോടെയും യുക്തിയോടെയും പെരുമാറണമെന്നാണ് മാർപാപ്പയുടെ ആഹ്വാനം. ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ടെഹ്റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ നഗരം വിടുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. നേരത്തെ ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ സഹായം അഭ്യർഥിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയിരുന്നു. ടെഹ്റാൻ നഗരത്തിൽ വ്യാപകമായി വ്യോമാക്രമണ സൈറണുകൾ കേട്ടതായും ഭൂചലനം അനുഭവപ്പെട്ടതായുമാണ് വിദ്യാർഥികൾ പറയുന്നത്.