
ഇറാനിൽ തന്ത്രമൊരുക്കി ‘മൊസാദ്’: നുഴഞ്ഞുകയറി, രഹസ്യതാവളത്തിൽ ആയുധം നിറച്ചു: കബളിപ്പിക്കാന്‍ സൈബർ ആക്രമണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജറുസലം∙ ആസൂത്രണം ചെയ്തത് അതീവരഹസ്യമായി, നീണ്ട തയാറെടുപ്പുകളോടെ. ആക്രമണത്തിന് നിലമൊരുക്കിയത് ചാര സംഘടനയായ മൊസാദും. ആക്രമണം നടക്കുമെന്ന് യുഎസ് അടക്കം ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായത് മൊസാദിന്റെ തന്ത്രങ്ങൾ കാരണമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു.
മാസങ്ങൾക്ക് മുൻപ് ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതിനു പിന്നാലേ യുദ്ധം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങൾക്ക് മുതിർന്നില്ല. ഡ്രോണുകളും ഏതാനും മിസൈലുകളും അയച്ചശേഷം സംഘർഷം ഇല്ലാതായി. അതിനുശേഷം ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ വിശദമായ പദ്ധതി തയാറാക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പിന്നിൽ പ്രവർത്തിച്ചത് മൊസാദും. ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. അതിനായി പരമാവധി വിവരങ്ങൾ ശേഖരിച്ചു. മൊസാദ് ചാരൻമാർ ഇറാനിൽനിന്നു കൈമാറിയ വിവരങ്ങൾ വിശകലനം ചെയ്തു. ഇതിനുശേഷം ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചു. ഈ ഭൂഗർഭ കേന്ദ്രത്തിൽ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചു.
ഇറാന്റെ ആണവപദ്ധതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഉന്നത സൈനിക നേതൃത്വത്തിനെയും ലക്ഷ്യമിട്ട് വിവരശേഖരണം നടത്തി. ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. വിവരശേഖരണം പൂർത്തിയായതോടെ ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. ഒപ്പം ശക്തമായ വ്യോമ ആക്രമണവും. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ സൈബർ ആക്രമണവും നടത്തി.
ഇറാന്റെ സായുധസേന കമാൻഡർ ഇന്‍ ചീഫ് മേജർ ജനറൽ മുഹമ്മദ് ബാഖ്രി, ഇറാൻ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമി, റവല്യൂഷനറി ഗാർഡിലെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള ജനറൽ അലി ഹാജിസാദാ, സായുധസേന ഡപ്യൂട്ടി കമാൻഡർ ഗുലാം അലി റാഷിദ്, ഖമനയിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും രണ്ട് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. മുൻപ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വധിച്ചശേഷം ഇസ്രയേൽ നടത്തിയ ‘റൈസിങ് ലയൺ’ എന്നു പേരിട്ട കൃത്യതയോടെയുള്ള ആക്രമണം ഇറാനെയും ഞെട്ടിച്ചു.
ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക നേതൃത്വം പറയുന്നത്. നൂറിലേറെ േകന്ദ്രങ്ങളിൽ ഇസ്രയേൽ വിമാനങ്ങൾ ബേംബിട്ടു. കുട്ടികളടക്കം 78 പേർ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെ പേർക്ക് പരുക്കേറ്റെന്നുമാണ് ഇറാൻ പറയുന്നത്. ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇസ്രയേലിനു നേരെ തൊടുത്തുവിട്ടു. ജറുസലമിൽ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.