
സ്ത്രീ വീട്ടിൽ താമസിക്കാനെത്തിയത് മുപ്പതോളം നായ്ക്കളുമായി; രൂക്ഷഗന്ധം, കുര: സഹികെട്ട് അയൽവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ ∙ ജനവാസ മേഖലയിലേക്കു മുപ്പതിലേറെ നായ്ക്കളെ എത്തിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. ചാത്താരിയിലുള്ള വീട്ടിലേക്കാണു മുപ്പതിലേറെ നായ്ക്കളെ കഴിഞ്ഞ ദിവസം എത്തിച്ചത്. പള്ളിക്കര വെമ്പിള്ളിയിൽ അറുപതിലേറെ നായ്ക്കളെ പാർപ്പിച്ചിരുന്ന സ്ത്രീയാണു ചാത്താരിയിലെ വീട്ടിൽ ഷെൽറ്റർ പണിത ശേഷം 30 നായ്ക്കളുമായി എത്തിയത്. 2 ദിവസം കഴിഞ്ഞതോടെ ഇവർ വീട്ടുടമസ്ഥയായ സ്ത്രീയുമായി തർക്കമായി. തുടർന്നു വീട്ടുടമസ്ഥ സമൂഹമാധ്യമത്തിൽ ഷെൽറ്ററിന്റെ ചിത്രം അടക്കം പങ്കുവച്ചതോടെയാണു നാട്ടുകാർ ഇക്കാര്യം അറിഞ്ഞത്.
വീട്ടുടമസ്ഥ ഈ വീട്ടിൽ 25ലേറെ നായ്ക്കളെ വർഷങ്ങളായി വളർത്തുന്നുണ്ടെന്നും അവയെക്കൂടി ഇവിടെ നിന്നു മാറ്റണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നായ്ക്കളെ മാറ്റുന്നതു വരെ പ്രതിഷേധം തുടരുമെന്നു ഇവർ പറഞ്ഞു. വെമ്പിള്ളിയിൽ നിന്ന് എത്തിയ സ്ത്രീ നായ്ക്കളെ തന്റെ വീട്ടിൽ അഴിച്ചു വിട്ടിരിക്കുകയാണ് എന്നും തനിക്ക് ഭയാനകമായ അവസ്ഥയാണെന്നും വീട്ടുടമസ്ഥ ആരോപിച്ചു. ഇവരുടെ ആരോപണം അടങ്ങിയ വിഡിയോ പി.വി.ശ്രീനിജൻ എംഎൽഎ പങ്കുവച്ചിട്ടുണ്ട്. എന്നാൽ നായ്ക്കളെ പാർപ്പിക്കാൻ അനുമതി നൽകിയത് കാരണമാണു നായ്ക്കളുമായി എത്തിയത് എന്നു വെമ്പിള്ളിയിൽ നിന്ന് എത്തിയ സ്ത്രീ പറഞ്ഞു.
രൂക്ഷഗന്ധം, കുര: സഹികെട്ട് അയൽവാസികൾ
കൂട്ടത്തോടെ നായ്ക്കളെ താമസിപ്പിക്കുന്നതിൽ പരാതിയുമായി സമീപവാസികൾ. രൂക്ഷഗന്ധവും നായ്ക്കളുടെ കുരയും അയൽവാസികളുടെ മനസ്സമാധാനം കെടുത്തുകയാണ്. മുൻപ് കേസ് അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വരെ നായ്ക്കൾ ആക്രമിച്ചു. പരാതി നൽകിയിട്ടും നഗരസഭയോ പൊലീസോ തിരഞ്ഞു നോക്കുന്നില്ല എന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് ഈ വീടിന്റെ പരിസരത്തുള്ള റോഡിലൂടെ കടന്നുപോകുന്നത്.മാലിന്യവും ഇവിടെ തള്ളുന്നുണ്ട്. ഇനിയും നടപടി വൈകിയാൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് അയൽവാസികൾ. നഗരസഭയോടും പൊലീസിനോടും നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലർ രാജി അനിൽ അറിയിച്ചു.