
റോഡിലെ കുഴിയിൽപെട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം: കോൺഗ്രസും ബിജെപിയും റോഡ് ഉപരോധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊഴിഞ്ഞാമ്പാറ ∙ തകർന്ന റോഡിലെ കുഴിയിൽപെട്ട് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചത് കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണമാണെന്നും അവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണു പഴണിയാർപാളയം സ്വദേശിനി ജയന്തി മാർട്ടിൻ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടായത്. മുന്നിലെ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കരുവപ്പാറ സെന്റ് പോൾസ് സ്കൂളിനു സമീപത്തെ കുഴിയിൽപെട്ട് ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
റോഡിലേക്കു തെറിച്ചുവീണ ജയന്തിയുടെ ശരീരത്തിലൂടെ പുറകിൽവന്ന ലോറി കയറിയിറങ്ങായാണു ദാരുണാന്ത്യം. പാലക്കാട്– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡാണ് കുണ്ടുംകുഴിയും നിറഞ്ഞു കിടക്കുന്നത്. റോഡ് നന്നാക്കാൻ കരാർ എടുത്തിട്ടും പണി നടത്താത്തത് വലിയ അനാസ്ഥയാണ്. ഇക്കാരണത്താൽ വിലപ്പെട്ട ഒട്ടേറെ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. കരാർ എടുത്തിട്ടും പണി നടത്താത്ത കരാറുകാരനെതിരെയും അതു കൃത്യസമയത്ത് ചെയ്യിക്കാതെ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബിജെപി പ്രവർത്തകർ രാവിലെ 9 മണിയോടെ കരുവപ്പാറയിൽ അപകടം നടന്ന സ്ഥലത്ത് റോഡ് ഉപരോധിച്ചു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് എ.കെ.മോഹൻദാസ്, ജനറൽ സെക്രട്ടറി പി.വിചിത്രൻ, എസ്.ജ്ഞാനകുമാർ, എം.സുരേഷ്, എ.മോഹനൻ, പി.സുനിൽ, പി.പ്രേമദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉപരോധം പൊലീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ 12 മണിയോടെ അവസാനിപ്പിച്ചു. ജയന്തിയുടെ അപകടത്തിന് ഉത്തരവാദി സർക്കാരാണെന്നു റോഡ് ഉപരോധിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ യോഗത്തിൽ കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
തകർന്ന റോഡിൽ പ്രതിദിനം ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആയിരക്കണക്കിനു പേർക്കു ഗുരുതര പരുക്കേൽക്കുകയും 12 പേർക്കു ജീവൻ നഷ്ടമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള പാലക്കാട്- പൊള്ളാച്ചി പാതയുടെ പൂർണ തകർച്ചയുടെ ഉത്തരവാദി സർക്കാരും പൊതുമരാമത്ത് വകുപ്പുമാണെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥ് അധ്യക്ഷനായി.
പി.ബാലചന്ദ്രൻ, എച്ച്.മുഹമ്മദ് നാസർ, ബി.വൃന്ദ, കെ.ശിവൻ, എം.മണികണ്ഠൻ, വി.എൻ.സേതുമാധവൻ, കെ.രാമകൃഷ്ണൻ, കെ.രാധാകൃഷ്ണൻ, സുന്ദരൻ, ശിവമണി, രാജീവ്, കലാധരൻ, ഹരി, സുലൈമാൻ, ഖാദർ മുഹമ്മദ്, മുജീബ് അത്തിക്കോട് എന്നിവർ പ്രസംഗിച്ചു. തകർന്ന റോഡിൽ നടക്കുന്ന എല്ലാ അപകടങ്ങൾക്കും കാരണം സർക്കാരാണ്. ഉടൻ റോഡ് നന്നാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്ന് കൊഴിഞ്ഞാമ്പാറ ടൗണിൽ റോഡ് ഉപരോധിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നറിയിപ്പു നൽകി. ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്.തണികാചലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക് അത്തിക്കോട്, കെ.എം.സുരേഷ് ബാബു, എസ്.ഷാഹുൽ ഹമീദ്, സി.ആനന്ദ്, ഡി.അനീഷ്, എന്നിവർ പ്രസംഗിച്ചു.
തെളിവു ലഭിച്ചാൽ കരാറുകാരനെ പ്രതിചേർക്കും
∙റോഡ് നന്നാക്കാൻ കരാറെടുത്തയാൾ യഥാസമയം പണി നടത്താത്തതാണ് അപകടത്തിനു കാരണം. ഇക്കാര്യത്തിൽ മേൽനോട്ട ചുമതലയുള്ള കെആർഎഫ്ബി അധികൃതർ കരാറുകാരനെ പലതവണ ബന്ധപ്പെട്ടതായി അറിയാൻ കഴിഞ്ഞു. കരാർ എടുത്തതിന്റെയും പ്രവൃത്തികൾ നടത്തണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ചതിന്റെയും രേഖകൾ കെആർഎഫ്ബി അധികൃതർ നൽകുകയാണെങ്കിൽ മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കരാറുകാരനെ പ്രതിചേർക്കുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.