
ദേശീയപാത നിർമാണം: സുരക്ഷാ വീഴ്ചകൾക്കു വില നൽകേണ്ടിവരുന്നത് മനുഷ്യജീവനുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കായംകുളം ∙ ദേശീയപാത നവീകരണ നിർമാണപ്രവർത്തനങ്ങളിലെ സുരക്ഷാ വീഴ്ചകൾക്കു വില നൽകേണ്ടിവരുന്നത് മനുഷ്യജീവനുകൾ. വ്യാഴം രാത്രി 10 ന് ദേശീയപാതയിൽ കെപിഎസി ജംക്ഷനും കുന്നത്താലുംമൂട് ജംക്ഷനും മധ്യേ സർവീസ് റോഡിൽ ഓടയ്ക്കായി എടുത്ത കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ ആരോമൽ മരിച്ചതാണ് അവസാന സംഭവം. നിർമാണം നടക്കുന്ന ഭാഗത്തു കുഴികൾക്ക് സമീപം അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതിരുന്നാണ് ഈ സംഭവത്തിനു കാരണം. ദേശീയപാതയ്ക്ക് കിഴക്ക് വശം കെപിഎസിക്ക് മുന്നിലൂടെ കൃഷ്ണപുരം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡ് കുറച്ച് ഭാഗം ടാർ ചെയ്തിട്ടുണ്ട്.
ടാറിങ് അവസാനിക്കുന്ന ഭാഗത്താണ് ഓട നിർമാണം നടക്കുന്നത്. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ ദേശീയപാതയിലേക്ക് കയറാം. പക്ഷേ, നിർമാണം നടക്കുന്നുണ്ടെന്ന് അറിയാൻ മുന്നറിയിപ്പു ബോർഡുകളോ ബാരിക്കേഡോ ഒന്നും സ്ഥാപിച്ചിട്ടില്ല. അതിനാൽ യാത്രക്കാർ നേരെ കുഴിയിലേക്ക് വീഴും. കുഴി നിറയെ വെള്ളവുമുണ്ട്. ഒരു മാസം മുൻപ് മറ്റൊരു യുവാവിന് ഇതേ കുഴിയിൽ വീണ് പരുക്കേറ്റതായി സമീപവാസികൾ പറയുന്നു. അപകടമുണ്ടായ ശേഷം രാവിലെയാണ് സർവീസ് റോഡിൽ ഓട നിർമാണം നടക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാൻ കരാറുകാർ നടപടി സ്വീകരിച്ചത്.
കുമ്മമ്പള്ളി ജംക്ഷനിലും സുരക്ഷാ ബോർഡുകളില്ല
ദേശീയപാതയിൽ കുമ്മമ്പള്ളി ജംക്ഷനിൽ വ്യാഴം രാത്രി ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടതും ദിശാസൂചക ബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തതിനാണ്. കായംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഇടതു വശത്തേക്ക് മാറ്റുന്ന രീതിയാണ് ഇവിടെ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധിക്കാതെ വാഹനങ്ങൾ നേരെ കായംകുളം ദിശയിൽ പോകാനുള്ള സാധ്യത ഏറെയാണ്. നേരെ പോകുന്ന ഭാഗത്താണ് റോഡിന് കുറുകെ ഓട നിർമിക്കാനുള്ള വലിയ കുഴിയെടുത്ത് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.ഇതിന്റെ മുകളിലേക്ക് ബൈക്ക് പാഞ്ഞ് കയറിയാണ് രണ്ടാമത് അപകടം ഉണ്ടായത്.
ഓച്ചിറ മുതൽ നങ്ങ്യാർകുളങ്ങര വരെ ഒരു വർഷം മരിച്ചത് 5 പേർ
ദേശീയപാതയിൽ ഓച്ചിറ മുതൽ നങ്ങ്യാർകുളങ്ങര വരെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 5 പേർ അപകടത്തിൽ മരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ രാമപുരം മാളിയേക്കൽ ജംക്ഷന് സമീപം മുതുകുളം സ്വദേശിയായ യുവാവ് കുഴിയിൽ വീണ് അപകടത്തിൽപെട്ടാണ് മരിച്ചത്. മാളിയേക്കൽ ജംക്ഷനിലെ പെട്രോൾ പമ്പിനു സമീപം സ്കൂട്ടർ യാത്രക്കാരനായ കരുവാറ്റ സ്വദേശി മരിച്ചതും റോഡിലെ കുഴിയിൽ വീണാണ്. ഇവരുടെ രണ്ട് പേരുടെയും മരണത്തിനു ശേഷമാണ് കരീലക്കുളങ്ങര മുതൽ ചേപ്പാട് വരെയുള്ള ഭാഗത്ത് റോഡിൽ കുഴിയടച്ച് ടാറിങ് നടത്തിയത്.
എംഎസ്എം കോളജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിക്കാനിടയായത് റോഡിന്റെ ശോച്യാവസ്ഥ മൂലമായിരുന്നു. കെഎസ്ആർടിസി പാലത്തോടു ചേർന്ന് ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ ഒരു വർഷം മുൻപ് മരിച്ചു. 6 മാസം മുൻപ് കൃഷ്ണപുരം മുക്കട ജംക്ഷനിൽ ബൈക്ക് യാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചതും റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിച്ചപ്പോഴാണ്.