
ചരിത്രം മുങ്ങിനിവരുന്ന ഉള്ളന്നൂർ കുളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ മീൻ പിടിക്കാൻ ആരും ഇറങ്ങുന്നില്ല. പായൽ മൂടിക്കിടക്കുകയാണ് മധ്യ തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിയെഴുതിയ ശൂരനാട് നോർത്ത് ഉള്ളന്നൂർ കുളം. ശൂരനാട് കലാപത്തിനു വഴി തുറന്ന കുളം. 1949 ഡിസംബർ 31ന് ആയിരുന്നു ശൂരനാട് കലാപം. അന്ന് ശൂരനാട് ‘നോർത്തും സൗത്തും’ ശൂരനാട് എന്ന ഒറ്റ പഞ്ചായത്ത്. അവിടത്തെ അതിസമ്പന്ന കുടുംബമായിരുന്നു തെന്നല ബംഗ്ലാവ്. തെന്നലയുടെ പിതാവ് ഗോപാല പിള്ളയ്ക്ക് വലിയ സ്വാധീനമുള്ള കാലം. കമ്യൂണിസ്റ്റ് പാർട്ടിയും ചുവടുറപ്പിച്ചു തുടങ്ങിയിരുന്നു.
ഉള്ളന്നൂർ കുളത്തിൽ നിന്നു നാട്ടുകാരിൽ ചിലർ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. അന്നു കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു ശൂരനാട്. തർക്കം സംഘർഷത്തിലേക്കു നീങ്ങി. കമ്യൂണിസ്റ്റുകാരുടെ പ്രതിരോധത്തിൽ എസ്ഐ മാവേലിക്കര മുട്ടം മാപ്പിളശ്ശേരി കളപ്പുരയ്ക്കൽ വി.ജെ.മാത്യു, കോൺസ്റ്റബിൾമാരായ കെ.വാസുദേവൻ പിള്ള, ഡാനിയേൽ, കുഞ്ഞുപിള്ള ആചാരി എന്നിവർ കൊല്ലപ്പെട്ടു. തോപ്പിൽ ഭാസി, തണ്ടാശ്ശേരി രാഘവൻ, പിൽക്കാലത്തു നിയമസഭാ സ്പീക്കറായ ആർ.ശങ്കരനാരായണൻ തമ്പി, ചേലക്കാട്ടേത്ത് കുഞ്ഞിരാമൻ തുടങ്ങി കേസിൽ 24 പ്രതികൾ.
അടൂരിൽ നിന്നെത്തിയ പൊലീസുകാരോട് അപ്പോൾ കുളക്കരയിലേക്കു പോകരുതെന്നു ഗോപാലപിള്ള നിർദേശിച്ചിരുന്നതായി പറയുന്നു. ഇത് അവഗണിച്ചാണത്രെ പൊലീസുകാർ പോയത്. പരവൂർ ടി.കെ.നാരായണ പിള്ള ആയിരുന്നു അന്നു തിരു–കൊച്ചി മുഖ്യമന്ത്രി. 1950 ജനുവരി ഒന്നിന്, പുതുവർഷപ്പുലരിയിൽ ‘ശൂരനാട് എന്നൊരു നാട് ഇനി വേണ്ട’ എന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നെ ശൂരനാട്ട് പൊലീസ് രാജ്. തോപ്പിൽ ഭാസി അടക്കം ഒളിവിൽ പോയി.
ശൂരനാട് പായിക്കലിൽ വീട്ടിൽ ഗോപാലപിള്ളയെയും പരമേശ്വരൻ പിള്ളയെയും അന്വേഷിച്ച് എത്തിയ പൊലീസുകാർ രണ്ടര വയസ്സുള്ള കുഞ്ഞിനെ കാലിൽ തൂക്കിയെടുത്ത് തലകീഴായി പിടിച്ചു ഉള്ളന്നൂർ കുളത്തിനു സമീപത്തെ ചെറിയ കുളത്തിൽ മുക്കി. ഗൃഹനാഥൻ എവിടെയെന്ന് ആക്രോശിച്ചായിരുന്നു അമ്മയുടെ മുന്നിൽ ആക്രോശം. ഒളിവിൽ പോയ തണ്ടാശ്ശേരി രാഘവൻ അടൂർ പൊലീസ് പിടിയിലായി.
ജനുവരി 18നു പൊലീസ് ക്യാംപിൽ രാഘവന്റെ ചേതനയറ്റു. ആ ദിനമാണ് ശൂരനാട് രക്തസാക്ഷി ദിനം. തോപ്പിൽ ഭാസി ഒളിവിൽ കഴിയുമ്പോഴാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം എഴുതിയത്. സോമൻ എന്ന അപരനാമത്തിലായിരുന്നു എഴുത്ത്. ഉള്ളന്നൂർ കുളത്തിൽ നിന്നു കുറച്ചു മാറിയാണു രക്തസാക്ഷി മണ്ഡപം. ജനുവരി 18ന് ഉള്ളന്നൂർ കുളത്തിന്റെ കരയിൽ 18 ചെങ്കൊടി കെട്ടുന്നതു പതിവാണ്. അതിനടുത്തു കുഞ്ഞിനെ തലകീഴായി പിടിച്ചു മുക്കിയ ചെറിയ കുളം നികന്നു ഇല്ലാതായി. കലാപത്തിന്റെ ചരിത്രം ബാക്കി.