
ദുരിതത്തുരുത്തായി മുണ്ടാർ; വെള്ളക്കെട്ടിൽ മുങ്ങി പ്രദേശം, റോഡും മറ്റു സഞ്ചാരമാർഗങ്ങളും വെള്ളത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലറ ∙ അവഗണനയുടെ തുരുത്തിൽ മുണ്ടാർ. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ മുണ്ടാർ പ്രദേശം ദിവസങ്ങളായി വെള്ളത്തിലാണ്. മുണ്ടാറിലേക്കുള്ള വാക്കേത്തറ – കല്ലുപുര റോഡും മറ്റു സഞ്ചാരമാർഗങ്ങളും വെള്ളത്തിലായി. കുടിവെള്ളം പോലും കിട്ടാതെ പ്രദേശവാസികൾ ദുരിതത്തിലാണ്. പകുതി കുടുംബങ്ങളും ബന്ധുവീടുകളിലേക്കോ വാടകയ്ക്ക് എടുത്ത വീടുകളിലേക്കോ താമസം മാറി. വെള്ളം കയറി ഏക്കർ കണക്കിന് മരച്ചീനി കൃഷിയും മറ്റു കൃഷികളും നശിച്ചു. മുണ്ടാർ ഗ്രാമം വിടാൻ പലരും പദ്ധതിയിടുകയാണ്.
കല്ലറ പഞ്ചായത്തിലെ ഒന്നാം വാർഡാണ് മുണ്ടാർ. പാടവും ചെറുതോടുകളും നിറഞ്ഞ മുണ്ടാർ തുരുത്തിൽ എഴുനൂറിലധികം കുടുംബങ്ങളുണ്ട്. ഇവർക്ക് യാത്രാസൗകര്യം ഏറെ പരിമിതമാണ്. റോഡിനും പാലത്തിനുമായി ഒട്ടേറെ തവണ മാറിമാറി വരുന്ന ജനപ്രതിനിധികളുടെ പക്കലും അധികൃതർക്കും പരാതികളും നിവേദനങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഫ്ബിയിൽ നിന്ന് 20 കോടി അനുവദിച്ച കപിക്കാട് – കല്ലറ – വാക്കേത്തറ റോഡ് നിർമാണം 7 വർഷം കഴിഞ്ഞിട്ടും ആരംഭിക്കാൻ കഴിഞ്ഞില്ല.
കടുത്തുരുത്തി – വൈക്കം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന് തടസ്സമായത് കിഫ്ബി മാനദണ്ഡമാണെന്ന് അധികൃതർ പറയുന്നു. കിഫ്ബിയിൽ ഏറ്റെടുത്തു നടത്തുന്ന റോഡുകളുടെ വീതി തുടക്കം മുതൽ അവസാനം വരെ 12 മീറ്ററെങ്കിലും ആയിരിക്കണം എന്നാണ് മാനദണ്ഡം. 12 കിലോമീറ്റർ റോഡിന്റെ ചില ഭാഗത്ത് ഈ വീതിയില്ല. റോഡ് നിർമാണത്തിന് ഏറ്റെടുക്കേണ്ടത് വയലാണ്. വയൽ ഏറ്റെടുത്ത് നികത്തി റോഡ് നിർമിക്കുന്നതിന് പ്രായോഗിക അനുമതി ലഭിച്ചില്ല. ഇതോടെ റോഡ് നിർമാണം പ്രതിസന്ധിയിലായി. വർഷകാലത്ത് റോഡ് സ്ഥിരമായി വെള്ളത്തിലാകും. കപിക്കാട്, കല്ലറ, മുണ്ടാർ, വാക്കേത്തറ തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകളും വെള്ളക്കെട്ടിലാകും.
മുണ്ടാറിൽനിന്ന് യാത്രാസൗകര്യം ഇല്ലാത്തതിനാൽ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ പാമ്പ് കടിയേറ്റും അസുഖം മൂലവും അനേകം പേർ മരിച്ചിട്ടുണ്ട്. ഒന്നര വർഷം മുൻപ് റിട്ട. പൊലീസുകാരൻ ആശുപത്രിയിലെത്താൻ കഴിയാതെ മരിച്ചിരുന്നു.മുണ്ടാറിൽ നിന്ന് കടുത്തുരുത്തി കൊല്ലങ്കേരിയിലേക്ക് നിർമാണം ആരംഭിച്ച പാലത്തിന്റെ തൂൺ നിർമാണം കഴിഞ്ഞപ്പോഴേക്കും സാങ്കേതിക തടസ്സം ഉന്നയിച്ചു തടഞ്ഞിരിക്കുകയാണ്.