
പ്രതിപക്ഷത്തിന് വഴങ്ങി ഇടക്കാല സർക്കാർ; ബംഗ്ലദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ധാക്ക∙ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് രാജ്യത്തിന്റെ ഇടക്കാല നേതാവ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. തിരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കുമെന്ന് മുഹമ്മദ് യൂനുസ് വെള്ളിയാഴ്ച പറഞ്ഞു.
ഈ വർഷം ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കണമെന്നതടക്കം ആവശ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ തെരുവിലിറങ്ങിയതോടെ അടുത്തിടെ ബംഗ്ലദേശിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. സൈന്യവുമായി യൂനുസിന്റെ ബന്ധവും മോശമാകുന്നതായാണു സൂചന. ഡിസംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് സേനാ മേധാവി ജനറൽ വഖാറുസ്സമാൻ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല സർക്കാർ മേധാവി സ്ഥാനത്തുനിന്നു യൂനുസ് രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതു പിന്നീട് സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഷെയ്ഖ് ഹസീന സർക്കാർ താഴെ വീണത്. തുടർന്ന് ഇവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഇതിനു ശേഷമാണ് നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി ഇടക്കാല സർക്കാർ ചുമതലയേറ്റെടുത്തത്. ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമർശകനായിരുന്നു യൂനുസ്.