
കൊച്ചിയുടെ നാഷനൽ ഹൈവേയായിരുന്ന ഇടപ്പള്ളി കനാൽ; ഇന്നത്തെ പേര് കോടികൾ വിഴുങ്ങിയ തോട്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചിയിലെ ആദ്യകാലത്തെ റോഡുകളും തോടുകളും രാജാക്കൻമാർക്കു സഞ്ചരിക്കാൻ വേണ്ടിയുണ്ടാക്കിയതാണ്. ചിറ്റൂർ റോഡും ഇടപ്പള്ളിത്തോടും അങ്ങനെയുണ്ടായി. ഒരു കാലത്തു കൊച്ചിയുടെ നാഷനൽ ഹൈവേയായിരുന്നു ഇൗ തോട്. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ചരക്കുമായി വരുന്ന കേവുവള്ളങ്ങൾ സഞ്ചരിക്കുന്ന തിരക്കുള്ള കനാൽ. ഇടപ്പള്ളിക്കനാലിനു വേറൊരു ദുഷ്പേരുണ്ട്– കോടികൾ വിഴുങ്ങിയ തോട്! അതു പ്രജായത്ത ഭരണം തുടങ്ങിയതോടെയാണെന്നു മാത്രം. തോടു പലരുടെയും സ്വകാര്യ സ്വത്തായി. കുപ്പത്തൊട്ടിയായി.
അതു നന്നാക്കാനും സഞ്ചാര യോഗ്യമാക്കാനും ഇതിനകം കോടിക്കണക്കിനു രൂപ ചെലവിട്ടു. ഇടപ്പള്ളിത്തോടു കൂടുതൽ മോശമായതല്ലാതെ ഒന്നും നടന്നില്ലെന്നു മാത്രം. തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി നഗരസഭകൾ ഒരു വശത്തും കൊച്ചി നഗരസഭ മറുവശത്തുമായാണു ഇടപ്പള്ളിത്തോടിന്റെ കിടപ്പ്. മാലിന്യം, കയ്യേറ്റം, സൂവിജ്, ചെളി എന്നിവയാണു ഇടപ്പള്ളിക്കനാൽ നേരിടുന്ന െവല്ലുവിളി. കയ്യേറ്റം ഒഴിപ്പിച്ച് ആഴം കൂട്ടുന്നതോടെ എരൂർ മുതൽ കളമശേരിവരെയുള്ള ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരമാവും.
ജനവാസ കേന്ദ്രങ്ങളായ, എന്നാൽ പൊതുഗതാഗത സൗകര്യം കുറവായ ചേരാനല്ലൂർ, കുന്നുംപുറം, വട്ടേക്കുന്നം, ഇടപ്പള്ളി ടോൾ, കളമശേരി ഇന്ദിരാ ബ്രിജ്, ചമ്പോക്കടവ്, മരോട്ടിച്ചോട്, പൈപ്പ്ലൈൻ റോഡ്, അയ്യനാട്, വെണ്ണല, അറയ്ക്കക്കടവ്, പാലച്ചുവട്, എരൂർ മേഖലകളെ സിറ്റി സെന്ററുമായി എളുപ്പം ബന്ധിപ്പിക്കാൻ പദ്ധതിക്കു കഴിയും.
റോഡ് മാർഗം എത്താൻ കഴിയുന്നതിലും കുറഞ്ഞ സമയത്തു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനും സ്വകാര്യ വാഹനങ്ങൾ പൂർണമായി ഒഴിവാക്കി യാത്രചെയ്യാനും കഴിയും. യാത്രാ സമയം കുറയ്ക്കാനാവും. കനാലിന്റെ അതിർത്തികൾ ബലപ്പെടുത്തിയ ശേഷമാവും ഡ്രജിങ്. കിബ്ഫി അനുമതി ലഭിച്ചാൽ ഇതുടൻ ആരംഭിക്കും. വെണ്ണല അർക്കക്കടവ് പാലം മുതൽ ഇടപ്പള്ളി വരെ കനാലിന്റെ ഇരുവശത്തും 2 മീറ്റർ വീതിയിൽ വോക്വേയും യൂട്ടിലിറ്റി സ്പേസും നിർമിക്കും.
സോൾ മാതൃക
ദക്ഷിണകൊറിയയിലെ സോൾ നഗരത്തിൽ ചെങ്ഗെചോൺ എന്ന കനാൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. 2010 വരെ, നമ്മുടെ ടിപി കനാൽ പോലെ അതൊരു മാലിന്യ വാഹിനിയായിരുന്നു. ശുചിമുറി മാലിന്യവും അഴുക്കുചാൽ വെള്ളവും ഒഴുകിയിരുന്ന കനാൽ. ആ കനാലാണ് ഇന്നു നഗരത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമാക്കിയത്. ആയിരക്കണക്കിനുപേർ കനാൽ കാണാനെത്തുന്നു. അതിലൂടെ സഞ്ചരിക്കുന്നു. കനാലിനോടു ചേർന്ന് മ്യൂസിയം ഉണ്ട്. ഇൗ കനാൽ എങ്ങനെയായിരുന്നു, എങ്ങനെ മാറ്റി എന്നതൊക്കെ വിശദീകരിക്കുന്ന മ്യൂസിയം. അവിടെയും സഞ്ചാരികൾ എത്തുന്നു. കനാലിന്റെ ഇരുവശത്തും വോക്വേ നിർമിച്ചും സൂവിജ് പ്ലാന്റുകൾ നിർമിച്ചുമാണു ചെങ്ഗെചോൺ കനാൽ പുനരുജ്ജീവിപ്പിച്ചത്. കൊച്ചി മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കനാൽ സന്ദർശിച്ചിരുന്നു.
ഇടപ്പള്ളി കനാലിൽ ജെട്ടികൾ നിർമിക്കുന്ന സ്ഥലങ്ങൾ
∙ മുട്ടാർ, ഇന്ദിരാജി റോഡ്, ചെമ്പോക്കടവ്, ഇടപ്പള്ളി, പൈപ്പ്ലൈൻ, ചെമ്പുമുക്ക്, പാലച്ചുവട്, അറയ്ക്കകടവ്, കുഴുവേലിപ്പാടം.
ഇടപ്പള്ളി കനാലിൽ ഉയരം കൂട്ടി നിർമിക്കുന്ന പാലങ്ങൾ
∙ മുട്ടാർകടവ്, ഇന്ദിരാജി പാലം, ചെമ്പോക്കടവ്, മരോട്ടിച്ചോട്,പൈപ്പ്ലൈൻറോഡ്, അയ്യനാട്, അയ്യനാട് 2 , പാലച്ചുവട്
വെള്ളക്കെട്ട് മാറും (എം. അനിൽകുമാർ മേയർ)
കനാൽ പുനരുജ്ജീവന പദ്ധതി പൂർത്തിയാവുന്നതോടെ കൊച്ചി നഗരത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നഗരത്തിന്റെ മുഴുവൻ ഭാഗത്തെയും വെള്ളക്കെട്ട് പരിഹരിക്കപ്പെടും എന്നതാണ് ഏറെ പ്രധാനം. വെള്ളക്കെട്ട് ഇല്ലാതാവുമ്പോൾ കൊതുക് ഇല്ലാതാവും. കൊതുകു നശീകരണത്തിനു ചെലവിടുന്ന കോടിക്കണക്കിനു രൂപ മറ്റു മേഖലകളിൽ ഉപയോഗിക്കാം. അനന്തമായ ടൂറിസം സാധ്യതകൾ കൊച്ചിക്ക് ഉണ്ടാവും. നിക്ഷേപ സൗഹൃദ നഗരമാവും. ധാരാളം ഓപ്പൺ സ്പെയ്സുകൾ നഗരത്തിനു ലഭിക്കും എന്നതും പ്രത്യേകതയാണ്. ഇൗ വർഷം 500 കോടി രൂപയെങ്കിലും വിനിയോഗിച്ചു ജനങ്ങളുടെ വിശ്വാസം നേടിയെടുത്താൽ അടുത്തവർഷം 1500–2000 കോടി രൂപയെങ്കിലും വിനിയോഗിക്കാൻ കഴിയും. മാലിന്യം നിറഞ്ഞ കനാലുകളിൽ തെളിഞ്ഞ വെള്ളം ഉറപ്പാക്കിയാൽ തന്നെ അതൊരു നേട്ടമാണ്. ഇരുവശത്തും വോക്വേ ഉണ്ടെങ്കിൽടൂറിസ്റ്റുകളെ ആകർഷിക്കാൻ അതുമതി. സൂവിജ് പ്ലാന്റുകൾ സ്ഥാപിക്കുന്നത് ഇൗ ലക്ഷ്യത്തോടെയാണ്.
സൈക്കിൾ ട്രാക്ക്, വോക് വേ (ലോക്നാഥ് ബെഹ്റ കെഎംആർഎൽ എംഡി)
ഇടപ്പള്ളി കനാലിനു ചുരുങ്ങിയത് 16.5 മീറ്റർ വീതിയാണു നിഷ്കർഷിച്ചിട്ടുള്ളത്. 22 മീറ്റർ വീതിയിൽ സ്ഥലമെടുക്കും. കനാലിന്റെ 70 % സ്ഥലവും കയ്യേറ്റം ഒഴിപ്പിച്ച് എടുക്കാനാവും. ബാക്കി 30 % ഭാഗത്തു മാത്രമേ സ്ഥലം വിലകൊടുത്തു വാങ്ങേണ്ടതുള്ളു. ഇത് 4–5 കിലോമീറ്റർ ദൂരം വരും. വെള്ളപ്പൊക്കം തടയുക മാത്രമാണു ലക്ഷ്യമെങ്കിൽ അതിനു 16.5 മീറ്റർ വീതി മതിയാവും. റവന്യൂ വകുപ്പു കയ്യേറ്റം ഒഴിപ്പിച്ചു തന്നാൽ മാത്രമേ കനാൽ നവീകരണം പൂർത്തിയാക്കാൻ പറ്റൂ. കനാലുകൾക്ക് ഇരുപുറത്തും റോഡുകൾ ഇല്ലാത്തതാണു കനാലുകൾ അഴുക്കുചാലുകളായി മാറാനുള്ള പ്രധാന കാരണം. കനാലിൽ ചെളിനീക്കാൻ തീരുമാനിച്ചാൽപോലും റോഡില്ലാത്തതുമൂലം ഇതിനു കഴിയാതെവരുന്നു. ഇനി ആ പ്രതിസന്ധി ഉണ്ടാവരുത്.
ഓരോ ജെട്ടിയിൽനിന്നും ചുരുങ്ങിയത് ഒരു കിലോമീറ്റർ ഉള്ളിലേക്കു സൈക്കിൾ ട്രാക്കുകളും വോക് വേകളും നിർമിക്കും. അറക്കക്കടവുള്ള ഒരാൾക്കു വോക്വേയിലൂടെ നടന്നു ബോട്ടിൽ കയറി സൗകര്യപ്രദമായി ഏലൂരിൽ വരെ പോയി വരാം. ഇടപ്പള്ളി കനാലിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ വീടുകൾ സൂവിജ് സംവിധാനവുമായി ബന്ധിപ്പിക്കും.
പേരണ്ടൂർ വീണ്ടെടുക്കണം
കൊച്ചി നഗരത്തിന്റെ ഒത്തനടുവിലൂടെ രണ്ടറ്റവും കായലിലേക്കു മുട്ടിക്കിടക്കുന്ന തോടാണ് തേവര– പേരണ്ടൂർ കനാൽ. തെളിനീരൊഴുകുന്ന തേവര– പേരണ്ടൂർ കനാലിൽ മുങ്ങിക്കുളിച്ച കാര്യം ഇന്നും വികാരാവേശത്തോടെ പറയുന്ന പഴമക്കാരുണ്ട്. കുറുകെ നീന്തിക്കടക്കാൻ കഴിയാത്ത വീതിയുണ്ടായിരുന്നു തോടിന്. തേവരയിലും പേരണ്ടൂരിലുമാണു കനാൽ കായലുമായി ബന്ധപ്പെടുന്നത്.
റെയിൽവേ ലൈൻ വന്നതോടെ കനാൽ കതൃക്കടവു ഭാഗത്തു രണ്ടായി മുറിഞ്ഞു. വേലിയേറ്റത്തിൽ കായലിൽനിന്ന് ഉപ്പുവെള്ളം കയറുകയും വേലിയിറക്കത്തിൽ വെള്ളം വലിച്ചെടുക്കുയും ചെയ്യുന്ന സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയ നിർവഹിച്ചിരുന്ന കനാൽ നികന്നുപോയതോടെയാണു കൊച്ചി കൊതുകിന്റെ സിറ്റിയായത്.
തേവര – പേരണ്ടൂർ കനാലിലൂടെ ഗതാഗതം എളുപ്പമല്ല, അത്രയ്ക്കു കയ്യേറ്റങ്ങൾ ഉണ്ട്. ശരാശരി 18 മീറ്റർ വീതിയുണ്ടായിരുന്ന കനാൽ ചില സ്ഥലങ്ങളിൽ 2–3 മീറ്ററിലേക്കു ചുരുങ്ങി. പണ്ടു കനാൽ ഒഴുകിയിരുന്ന സ്ഥലങ്ങളിൽ കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നുകഴിഞ്ഞു. നഗര ഹൃദയത്തിലെ കോടിക്കണക്കിനു രൂപ വിലയുള്ള ഭൂമി ഏറ്റെടുത്തു ജലഗതാഗതതതിനു പര്യാപ്തമാക്കുക എളുപ്പമല്ല. എങ്കിലും കയ്യേറ്റം ഒഴിപ്പിച്ച്, അഴുക്കുചാലുകൾ നിയന്ത്രിച്ച് കനാലിനെ ജീവനുള്ളതാക്കാൻ കഴിയും. അതിനുള്ള പരിശ്രമമാണു നടത്തുന്നത്. നഗരത്തിലെ വെളളക്കെട്ടു നിവാരണത്തിനു പേരണ്ടൂർ കനാലിന്റെ പുനരുജ്ജീവനം അനിവാര്യമാണ്. ഇതിനു തന്നെ കനാലിനു ചുരുങ്ങിയതു 12 മീറ്റർ വീതിയെങ്കിലും വേണം. (തുടരും)