
കൊച്ചി: കാലടിയിൽ വൻ രാസലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കാലടി മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിൽ വന്നിറങ്ങിയ ബിന്ദു സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്. ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് ബിന്ദുവിനെ ഏൽപ്പിച്ച് ബസിൽ കയറ്റി വിട്ടുവെന്നും ബിന്ദു പറഞ്ഞു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖ് മറ്റൊരു ബസിൽ ബാംഗ്ലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടി. ബാംഗ്ലൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇരുവരും. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഷെഫീക്കിനെതിരെ നേരത്തെ തന്നെ കഞ്ചാവ് കേസുകൾ ഉണ്ട്.
പെരുമ്പാവൂർ എ .എസ് .പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് , ഇന്ദു, നൈജോ, സെബാസ്ററ്യൻ, ബിജു, ഷൈജു സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് ,ബെന്നി ഐസക്ക്, പി.എ ഫസൽ, കെ.ആർ രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]