
കോൺക്രീറ്റ് കട്ടകളും മണ്ണും വീഴുന്നത് കണ്ടു; കാർ യാത്രക്കാരൻ റോഡിൽ നിന്നു വയലിലേക്ക് ചാടി രക്ഷപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരൂരങ്ങാടി ∙ കൂരിയാട് റോഡ് തകർച്ചയ്ക്കിടെ കാർ യാത്രക്കാരൻ രക്ഷപ്പെട്ടത് റോഡിൽ നിന്നു താഴെ വയലിലേക്ക് ചാടി. എആർ നഗർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ലിയാഖത്തലി, സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം കലക്ട്രേറ്റിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. കൂരിയാട് സർവീസ് റോഡിലൂടെ കാറിൽ പോകുന്നതിനിടെയാണ് മുൻപിലെ കാറിന് മുകളിലേക്ക് നാലുവരിപ്പാതയിലെ കോൺക്രീറ്റ് കട്ടകളും മണ്ണും വീഴുന്നത് കണ്ടത്.ഈ കാറിനു തൊട്ടുപിന്നിൽ മറ്റൊരു കാറുണ്ടായിരുന്നു.
കല്ല് വന്നു വീണ കാറിൽ നിന്ന് സ്ത്രീകളും കുട്ടികളും പരുക്കുകളോടെ ഇറങ്ങുന്നത് കണ്ട് ഇവരെ രക്ഷപ്പെടുത്താനായി ഇറങ്ങിയപ്പോഴാണ് റോഡിന്റെ ഒരു ഭാഗം ചെരിയുന്നതും റോഡ് വിണ്ടുകീറുന്നതും ലിയാഖത്തലിയും സംഘവും കണ്ടത്. ഇവർ നിന്ന ഭാഗം കൂടി തകരുന്നത് കണ്ടതോടെ സഹോദരൻ ഫൈസൽ എല്ലാവരോടും താഴേക്ക് ചാടി രക്ഷപ്പെടാൻ പറഞ്ഞു. ഫൈസൽ സർവീസ് റോഡിൽ നിന്നു താഴെ വയലിലേക്ക് ചാടി. കമ്പിയിൽ കൈ തട്ടി ചെറിയ ഫൈസലിനു പരുക്കേറ്റു.
മുകളിൽ നിന്നും റോഡ് ഇടിഞ്ഞു വീഴുന്നതിനാൽ താഴേക്ക് പതിക്കുമെന്ന് പേടിച്ച് ലിയാഖത്തലിയും മറ്റുള്ളവരും ചാടാതെ കൊളപ്പുറം ഭാഗത്തേക്ക് തിരിഞ്ഞോടുകയായിരുന്നു. വാഹനം നഷ്ടപ്പെട്ടാലും ജീവൻ കിട്ടിയാൽ മതിയായിരുന്നു അപ്പോഴത്തെ ചിന്ത എന്ന് ഫൈസൽ പറഞ്ഞു. റോഡ് തകർന്ന വിവരം പൊലീസിനെയും മറ്റുള്ളവരെയും ആദ്യം അറിയിച്ചത് ലിയാഖത്തലിയായിരുന്നു. ഇരുഭാഗവും തകർന്നു ഉള്ളിൽ അകപ്പെടുമോ എന്ന ആശങ്കയിലായിരുന്നുവെന്ന് ലിയാഖത്തലി പറഞ്ഞു.