
വീടിനു ഭീഷണി, എന്നിട്ടും നിർത്താതെ മണ്ണെടുപ്പ്; ഉപ്പിലാറ മലയിൽ പ്രതിഷേധം തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിർമാണത്തിലിരിക്കുന്ന വീട് ഭീഷണിയിലായിട്ടും മണ്ണെടുപ്പ് തുടരുന്നു. നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മണ്ണെടുപ്പ് തുടരുന്നതിനിടെയാണ് 30 മീറ്റർ മാത്രം താഴ്ചയിൽ രാമത്ത് മീത്തൽ മുജീബിന്റെ വീട് ഭീഷണിയിലായത്. കഴിഞ്ഞ ദിവസത്തെ മഴയിൽ കല്ലും മണ്ണും ഒലിച്ചിറങ്ങിയിരുന്നു. ഇത്തവണ മഴക്കാലം നേരത്തേ എത്തുമ്പോൾ ഭീതിയിലാണ് കുടുംബം. വീടിനു തൊട്ടു മുന്നിലൂടെയാണ് മലയിലേക്ക് റോഡ് വെട്ടിയത്.
തട്ടു തട്ടായി വേണം മണ്ണെടുക്കാൻ എന്ന നിർദേശം കാറ്റിൽ പറത്തി വലിയ കുഴികൾ വെട്ടിയാണ് മണ്ണ് എടുക്കുന്നത്. ഈ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടമാകുമെന്ന് വാർഡ് മെംബർ രതീഷ് അനന്തോത്ത് പറഞ്ഞു. ദേശീയപാത നിർമാണത്തിന് വേണ്ടിയാണ് ഉപ്പിലാറ മലയിൽ നിന്നു മണ്ണെടുക്കുന്നത്. അനുമതി ലഭിച്ച ഭൂമിയിൽ നിന്ന് 8 മീറ്റർ അധികം മണ്ണ് എടുത്തതായി താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭാരമേറിയ ലോറികൾ കടന്നു പോയി റോഡ് പാടേ തകർന്നു കിടക്കുകയാണ്. പരിസ്ഥിതിക്ക് വൻ ആഘാതം സൃഷ്ടിക്കുമെന്നും കുടിവെള്ള പദ്ധതിക്കും മറ്റും ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി സമരസമിതി രൂപീകരിച്ചാണ് പരിസരവാസികൾ സമരം ചെയ്യുന്നത്. ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സമരസമിതി.