
പ്രാർഥനക്കുടയേന്തിയ ചരിത്രം; കുടമാളൂർ സെന്റ് മേരീസ് ദേവാലയത്തിന് വയസ്സ് 900
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടമാളൂർ∙ ചങ്ങനാശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് ദേവാലയം സ്ഥാപിതമായതിന്റെ 900 വർഷ ജൂബിലി ആഘോഷം ഇന്ന്. വൈകിട്ട് 4ന് ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. മാണി പുതിയിടവും ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന സഹവൈദികരും ചേർന്ന് കുർബാന അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.6നു പൊതുസമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. 7.30ന് ഫാ. ഡോ. മാണി പുതിയിടത്തിലിനും അസിസ്റ്റൻറ് വികാരി ഫാ. പ്രിൻസ് എതിരേറ്റ്കുടിലിനുമുള്ള യാത്രയയപ്പ് സമ്മേളനം ആരംഭിക്കും. 9ന് സ്നേഹവിരുന്ന്.
അൽഫോൻസാമ്മയുടെ ഇടവകപ്പള്ളി
വിശുദ്ധ അൽഫോൻസാമ്മയുടെ ഇടവകപ്പള്ളിയാണ് ഇത്. അൽഫോൻസാമ്മയുടെ ജീവിതവഴികളെ കേട്ടറിഞ്ഞെത്തിയ വിശ്വാസികൾ കുടമാളൂരിന്റെ ഗ്രാമീണതയെയും മുത്തിയമ്മയെയും 900 വർഷം പഴക്കമുള്ള ദേവാലയത്തെയും പ്രശസ്തിയിലേക്ക് നയിച്ചു. വിശുദ്ധ ചാവറയച്ചൻ താമസിച്ച വൈദിക മന്ദിരവും ഇവിടെയുണ്ട്. ചെമ്പകശേരി രാജാവ് എഡി 1125ൽ കുടമാളൂരിൽ സ്ഥാപിച്ച പഴയ പള്ളിയിലാണ് അൽഫോൻസാമ്മയുടെ മാമോദീസ നടന്നത്. ആ മാമ്മോദീസത്തൊട്ടി ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
പച്ചിലക്കൂട്ടുകൾ ഉപയോഗിച്ചു തയാറാക്കി അൾത്താരയിൽ സ്ഥാപിച്ച, മാതാവിന്റെ ചിത്രത്തിന് നാലര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1125ൽ സ്ഥാപിച്ച ദേവാലയത്തിലുണ്ടായിരുന്ന പഴയ ലിപി രേഖപ്പെടുത്തിയ കല്ലും സൂക്ഷിപ്പിലുണ്ട്. മുത്തിയമ്മയുടെയും അൽഫോൻസാമ്മയുടെയും മധ്യസ്ഥതയിൽ പ്രാർഥനാനിയോഗങ്ങളുമായി പതിനായിരങ്ങളാണ് ദേവാലയത്തിലെത്തുന്നത്.
മാമോദീസ നൽകിയ തൊട്ടി.
ചരിത്രവഴികളിലെ കുടമാളൂർ
2009 മേയ് 20നു കുടമാളൂർ പള്ളിയെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 13നു മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമാക്കി ഉയർത്തി. 1500 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. വേദപുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്ത ക.നി.മു.സ. (കർമലീത്ത നിഷ്പാദുക മൂന്നാം സഭ) നിധീരിക്കൽ മാണിക്കത്തനാർ, ഫാ. പ്ലാസിഡ് പൊടിപാറ, മിഷൻ ലീഗ് സ്ഥാപക ഡയറക്ടർ ഫാ.ജോസഫ് മാലിപ്പറമ്പിൽ, അതിരൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോ.ജോസഫ് കരിംപാലയിൽ തുടങ്ങിയവരുടെ ഇടവക കുടമാളൂരാണ്. 1890കളിൽ കോട്ടയം വികാരിയത്തിന്റെ രൂപതാകോടതി കുടമാളൂർ പള്ളിമേടയായിരുന്നു.