
നിലമ്പൂരിൽ നോട്ടമിട്ട് മുന്നണികൾ: സർവേയുമായി കോൺഗ്രസ്, ‘മാസ്സാകുമോ’ അൻവർ ? നവ്യയെ ഇറക്കാൻ എൻഡിഎ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനവും സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനവും ആയില്ലെങ്കിലും മുന്നൊരുക്കങ്ങൾ തുടങ്ങി മുന്നണികൾ. ഇടതു സ്വതന്ത്രനായി ജയിച്ച പി.വി.അൻവർ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. നവംബറിൽ ഉപതിരഞ്ഞെടുപ്പു നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായതിനാൽ സംഘടനാ ശേഷി അടുത്തിടെ തന്നെ നിലമ്പൂരിൽ പരീക്ഷിക്കപ്പെട്ടതാണെന്ന പ്രത്യേകതയുണ്ട്. കെപിസിസി നിയോഗിച്ച ചുമതലക്കാർ അഞ്ചിനു നിലമ്പൂരിൽ വിപുലമായ യോഗം വിളിച്ചു. മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികൾ പങ്കെടുക്കും. വോട്ടുചേർക്കൽ ഉൾപ്പെടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പാർട്ടി കോൺഗ്രസിനു ശേഷമാകും സിപിഎം കൂടുതൽ സജീവമാവുക.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിനായി എഐസിസി നിയോഗിച്ച സംഘവും ഏജൻസിയും മണ്ഡലത്തിൽ സർവേ നടത്തുന്നുണ്ട്. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണു കോൺഗ്രസിലുള്ളത്. ജോയിയും ഷൗക്കത്തും മണ്ഡലത്തിലുള്ളിലുള്ളവരാണ്.
സമീപകാലത്ത് അംഗസംഖ്യയിൽ മുന്നേറ്റമുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ യുഡിഎഫിൽ ലീഗിനു പിന്നിൽ രണ്ടാമത്തെ പാർട്ടിയാണു കോൺഗ്രസ്. ആ നിലയ്ക്കു ലീഗ് അണികൾക്കു കൂടി താൽപര്യമുള്ള സ്ഥാനാർഥിയാകും വരിക. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു മൂന്നരവർഷമായ ജോയി മുൻപു മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനോടു മത്സരിച്ചിട്ടുണ്ട്. ഷൗക്കത്ത് നിലമ്പൂരിൽ തന്നെ പി.വി.അൻവറിനോടും മത്സരിച്ചു.
എൽഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്. രാജിവച്ച സീറ്റിൽ അൻവറിന്റെ സ്വാധീനം കൂടി ഉപയോഗപ്പെടുത്താൻ നിശ്ചയമായും യുഡിഎഫ് ശ്രമിക്കും. സിപിഎമ്മിന്റെ പിന്തുണയോടെ താൻ രണ്ടായിരത്തോളം വോട്ടിനു ജയിച്ച മണ്ഡലം വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിനു ലഭിച്ചാൽ അൻവറിനു രാജകീയമായി യുഡിഎഫിലെത്താം. ഇല്ലെങ്കിൽ അപ്രസക്തനാകും. കോൺഗ്രസിനെ എതിർക്കുന്നതിനെക്കാൾ വാശിയോടെ അൻവറിനെ നേരിടാനാണു മണ്ഡലത്തിൽ സിപിഎം ശ്രമിക്കുക. എന്നാൽ ഇപ്പോഴും സ്ഥാനാർഥിയെ സംബന്ധിച്ചു ചുരുക്കപ്പട്ടികയിലെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല.
നിലമ്പൂരിൽ മുൻപ് ആര്യാടൻ മുഹമ്മദിനെ നേരിട്ട റിട്ട. അധ്യാപകൻ തോമസ് മാത്യു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉൾപ്പെടെയുള്ള സ്വതന്ത്രരെ തേടുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.എം.ഷൗക്കത്ത്, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലിം തുടങ്ങിയ പേരുകളുമുണ്ട്. കോൺഗ്രസിലെ അതൃപ്തരെയും നോട്ടമിടുന്നു.
എൻഡിഎ മുന്നണിയിൽ ബിജെപി സ്ഥാനാർഥിയായി ചർച്ചകളിലുള്ളത് നവ്യ ഹരിദാസിന്റെ പേരാണ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ സ്ഥാനാർഥിയായിരുന്നു നവ്യ.