
.news-body p a {width: auto;float: none;}
ബീജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയിൽ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തത്വത്തിൽ ധാരണ. ഇക്കൊല്ലം വേനൽക്കാലം മുതൽ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്ഡോംഗും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനം. നിലവിലുള്ള കരാറുകൾ പ്രകാരമാണ് വിമാന സർവീസും മാനസ സരോവർ യാത്രയും പുനരാരംഭിക്കുന്നത്. സാങ്കേതിക മേഖലയിലുള്ള അധികാരികൾ വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ ചട്ടക്കൂടിനായി എത്രയും വേഗം യോഗം ചേരും. ഇന്ത്യ ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികം ഇക്കൊല്ലം ആചരിക്കും. നയതന്ത്ര ശ്രമങ്ങൾ ഇരട്ടിയാക്കാനും വിവിധ പരിപാടികൾ നടത്താനും തീരുമാനിച്ചു.
ചർച്ചകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യും. ജനങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. നദികളുമായി ബന്ധപ്പെട്ട ഡേറ്റ നൽകലും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യ ചൈന വിദഗ്ദ്ധതല യോഗം ചേരും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് മിസ്രി ചൈനയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരത്തെ ബീജിംഗിൽ വച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലെ കസാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ കൂടിക്കാഴ്ചയാണ് നയതന്ത്ര ചർച്ചകൾ വേഗത്തിലാക്കാൻ സഹായിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]