
മുംബൈ:ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്തത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ടി20 ക്രിക്കറ്റില്‍ രോഹിത്തിന്റെ പിന്ഗാമിയാക്കാനാണെന്നും ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി20 ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ തന്നെയാണ് ബിസിസിഐ രോഹിത്തിന് ശേഷം ക്യാപ്റ്റനാക്കുകയെന്നും അതിനാലാണ് ഐപിഎല്ലില്‍ തിളങ്ങാതിരുന്നിട്ട് പോലും ഹാര്‍ദ്ദിക്കിനെ ടി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹാര്‍ദ്ദിക്കിനെ ലോകകപ്പ് ടീമിലെടുക്കുന്നതിനോട് രോഹിത് ശര്‍മക്കും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും അനുകൂല നിലപാടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിസിസിഐയുടെ സമ്മര്‍ദ്ദം കാരണമാണ് ഇരുവരും ഹാര്‍ദ്ദിക്കിനെ ടീമിലെടുക്കാൻ സമ്മതിച്ചത്. ഇരുവരും ബിസിസിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. കാരണം ബിസിസിഐ ഉന്നതര്‍ ഇപ്പോഴും ടി20 ക്രിക്കറ്റിലെങ്കിലും ഹാര്‍ദ്ദിക്കിനെ തന്നെയാണ് ഇന്ത്യയുടെ ഭാവി നായകനായി കാണുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിനുശേഷൺ രോഹിത്തും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചപ്പോഴും ഹാര്‍ദ്ദിക് ആയിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് അനൗദ്യോഗികമായി വിരമിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ രോഹിത്തിനെയും കോലിയെയും ഉള്‍പ്പെടുത്തി ബിസിസിഐ മലക്കം മറിഞ്ഞു. പിന്നാലെ രോഹിത് ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഹാര്‍ദ്ദിക്കിന്റെ ടി20 ക്യാപ്റ്റന്‍സി തെറിച്ചത്.
2022 നവംബറിനുശേഷം ഇന്ത്യക്കായി മൂന്ന് ടി20 മത്സരങ്ങളില്‍ മാത്രം കളിച്ച രോഹിത്തിനെ ലോകകപ്പില്‍ നായകനാക്കുന്നതിനെതിരെ എതിര്‍പ്പുണ്ടായെങ്കിലും ബിസിസിഐ രോഹിത്തിനും കോലിക്കും ഐസിസി കിരീടം നേടാന്‍ വീണ്ടുമൊരു അവസരം കൂടി നല്‍കുകയായിരുന്നു. ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ മിന്നുന്ന ഫോമിലായിരുന്ന രോഹിത് പക്ഷെ രണ്ടാം പകുതിയില്‍ നിറം മങ്ങിയിരുന്നു.ഹാര്‍ദ്ദിക് പാണ്ഡ്യക്കും ഐപിഎല്ലില്‍ ക്യാപ്റ്റനായും ഓള് റൗണ്ടറായും തിളങ്ങാനായില്ല. 12 കളികളില്‍ 200 റണ്‍സും 11 വിക്കറ്റും മാത്രമാണ് ഹാര്‍ദ്ദിക് നേടിയത്.
Last Updated May 13, 2024, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]