

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഷവര്‍മ വില്പന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ പൂട്ടിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
47 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 512 കടകളിൽ റെയ്ഡ് നടത്തി. 52 കടകളില്‍ വില്പന നിര്‍ത്തിവയ്പിച്ചതിന് പുറമെ 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുമാണ് നല്‍കിയിരിക്കുന്നത്. ലേബലിംഗ് നടത്താതെ പാഴ്സല്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം വകുപ്പ് നടത്തിയത് 4545 പരിശോധനകളാണെന്നും മന്ത്രി വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നേരത്തേ നൽകിയ നിര്‍ദ്ദേശം പാലിക്കാത്തവരെ കണ്ടത്താനായിരുന്നു റെയ്ഡ്.