
സ്വന്തം ലേഖകൻ
കൊല്ലം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിയ്ക്കിടെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍
കെമിക്കല്‍ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും ഇനിയും ലഭിക്കാന്‍ വൈകും. ഇവകൂടി ലഭിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികള്‍ ആരംഭിക്കുകയുള്ളൂ. ഇതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.
കേസില്‍ പ്രതിയായ സന്ദിപിനെ കഴിഞ്ഞ ദിവസം വീട്ടിലും പരിസര വീടുകളിലും കൃത്യം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അടക്കം എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. മെയ് 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതി. കേസ് അന്വേഷണത്തെ തുടര്‍ന്ന് ഇതിനോടകം ഇരുന്നൂറില്‍പ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് സന്ദീപ് പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ നിന്ന് അന്വേഷണ സംഘമെത്തി കുട്ടികളില്‍ ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. സന്ദീപിന്റെ സ്വഭാവ രീതികളെക്കുറിച്ച് മനസിലാക്കാനാണിത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ എല്ലാപേരും സന്ദീപിനെതിരായാണ് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവം നടക്കുന്ന ദിവസം സന്ദീപ് മദ്യലഹരിയില്‍ ആയിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആശുപത്രിയില്‍ വെച്ച് കത്രിക കൈക്കലാക്കാനും ഡോക്ടര്‍ അടക്കമുള്ളവരെ കുത്തുന്നതിന് കാരണമെന്താണെന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ കേസ് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയാകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എംഎം ജോസ് പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]