
സ്വന്തം ലേഖകൻ
മഞ്ചേരി: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതുമൂലം പ്ലേറ്റ്ലെറ്റ് ക്ഷാമത്തിന് ഇടയാക്കുമെന്ന് വിലയിരുത്തൽ. ആശങ്കയിൽ ആരോഗ്യവകുപ്പ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിതരുടെ എണ്ണം വർധിച്ചതിനാൽ ഗവ.മെഡിക്കൽ കോളജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ആവശ്യമായി വരുന്നവരുടെ എണ്ണവും കൂടി.
ഡെങ്കിബാധ റിപ്പോർട്ട് ചെയ്യുന്നതുവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ദിനംപ്രതി 20 യൂണിറ്റ് പ്ലേറ്റ്ലെറ്റുകളാണ് ആവശ്യമായിരുന്നത്. ഇപ്പോൾ ഇത് 40 യൂനിറ്റായി വർധിച്ചു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും സ്വകാര്യ രക്തബാങ്കിലും ഇതേസ്ഥിതിയാണ്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കൂടുകയും പ്ലേറ്റ്ലെറ്റ് ദാനം ചെയ്യാൻ ആവശ്യത്തിന് ആളുകൾ ഇല്ലാതാവുകയും ചെയ്താൽ വലിയ പ്രതിസന്ധിയാകും നേരിടുക.ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയും.
പ്ലേറ്റ്ലെറ്റുകൾ കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കും. പ്ലേറ്റ്ലെറ്റ് വലിയ തോതിൽ കുറഞ്ഞാൽ രക്തം കയറ്റുന്നതു പോലെ പ്ലേറ്റ്ലെറ്റ് ശരീരത്തിലേക്ക് കയറ്റേണ്ടി വരും.
ദിവസവും നാല് യൂണിറ്റ് പ്ലേറ്റ്ലെറ്റ് വരെ ആവശ്യമാകുന്ന രോഗികൾ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.ദാതാവിൽനിന്ന് സ്വീകരിച്ച ശേഷം പ്ലേറ്റ്ലെറ്റ് അഞ്ച് ദിവസം മാത്രമേ ബാങ്കിൽ സൂക്ഷിക്കാനാകൂ. ഇതിനാൽ ഓരോ ദിവസവും ആവശ്യമായ പ്ലേറ്റ്ലെറ്റുകൾ അതത് സമയത്ത് കണ്ടെത്തേണ്ടി വരും.
കോഴിക്കോട് മെഡിക്കൽ കോളജ് രക്തബാങ്കിലെ കണക്കുപ്രകാരം ദിനംപ്രതി 75 മുതൽ 100 ആളുകൾ വരെ പ്ലേറ്റ്ലെറ്റ് നൽകാൻ സന്നദ്ധരായി എത്തുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുമ്പോൾ പ്ലേറ്റ്ലെറ്റ് ലഭ്യതയിലും ക്ഷാമം നേരിടും. 100 യൂനിറ്റ് പ്ലേറ്റ്ലെറ്റുകൾ വരെ സൂക്ഷിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്തെ വിവിധ രക്തബാങ്കുകളിലുള്ളത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]