
ഹൃദയങ്ങളിലെ രക്തനക്ഷത്രമാണ് നായനാര്‍. ചുവപ്പു വീഥികളിലൂടെ നടന്ന് ആ നേതാവ് ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. കണ്ണ് നിറഞ്ഞവരുടെ കണ്ണീര് തുടക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍, ആരുമില്ലാത്തവര്‍ക്ക് എന്നും കൂട്ടായ പ്രസ്ഥാനം. വയറെരിയുന്നവന്റെ വിശപ്പ് മാറ്റാനാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുന്‍ഗണന നല്‍കുന്നത്. ആ വിശ്വാധാര മുറുകെ പിടിച്ച ഒരു കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു, സഹനത്തിന്റെ ,ത്യാഗത്തിന്റെ ,ധീരതയുടെ ,നിശ്ചയ
ധാര്ഢ്യത്തിന്റെ .പോരാട്ടങ്ങളുടെ വഴികളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ച നേതാവ് സഖാവ് ഇ.കെ. നായനാര്‍. കയ്യൂരിലെ ചുവപ്പന്‍ ഏടുകളില്‍ ഉദയ സൂര്യനെപ്പോലെ ജ്വലിച്ച ധീരനായകന്.
ഓര്‍മയില്‍ തൂവുന്ന നറുനിലാപ്പുഞ്ചിരിയുമായി ജനനായകന് സഖാവ് ഇ കെ നായനാര്‍ ചരിത്രത്തിലേക്ക് വിട വാങ്ങിയിട്ട് 19 വര്‍ഷം പൂര്‍ത്തിയാകുന്നു. നായനാര്‍ ചരിത്രത്തിലേക്കു വിടവാങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും അദ്ദേഹം കേരളത്തിന്റെ ഹൃദയത്തില്‍ ചാലിച്ച സ്നേഹപ്പുഞ്ചിരിക്ക് ഇന്നും ഒളിമങ്ങിയിട്ടില്ല.
ഏറ്റവും കൂടുതല്‍ കാലം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന നായനാര്‍ എന്തൊക്കെയായിരുന്നു എന്ന് അദ്ദേഹം ഇല്ലാതായപ്പോഴാണു കേരളത്തിനു കൂടുതല്‍ ബോധ്യമായത്.ദേശീയ പ്രസ്ഥാനത്തിലൂടെ കോണ്‍ഗ്രസുകാരനായി തുടക്കം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള ചുവടുമാറ്റം. പിന്നീട് അതിന്റെ സമുന്നത നേതൃത്വത്തിലേക്കുള്ള ഉയര്‍ച്ച ഇതായിരുന്നു നായനാര്‍ പിന്നിട്ട രാഷ്ര്ടീയ വഴി. 3 തവണയായി 11വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അത്രയും തവണ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യങ്ങളുടെ സമീപകാല മുഖങ്ങള്‍ക്കിടയില്‍ നായനാരുടെ വേര്‍പാട് സിപിഎമ്മിലുണ്ടാക്കിയ ശൂന്യത അതേപടി നില്ക്കുന്നു. അദ്ദേഹത്തിന്റെ ജനകീയത പാര്‍ട്ടിക്കു കരുത്തും തുണയുമായിരുന്നു. അതുകൊണ്ടു തന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടി മുന്നില്‍ നിര്‍ത്തിയിരുന്നതു നായനാരെയായിരുന്നു. ഭൂപ്രഭുത്വം ആഢ്യത്തമായി കൊണ്ടുനടന്ന ഏറുമ്പാല തറവാട്ടില്‍ നിന്നു സമരത്തീച്ചൂളയില്‍ എടുത്തുചാടാന്‍ അദ്ദേഹത്തിനു ധൈര്യം പകര്‍ന്നതു കല്യാശ്ശേരിയുടെ രാഷ്ര്ടീയ പാരമ്പര്യം തന്നെ. ജ്യേഷ്ഠന് ഇ.നാരായണന് നായനാരും കെ.പി.ആര്.ഗോപാലനും എം.പി.നാരായണന് നമ്പ്യാരുമെല്ലാം തുറന്നിട്ട രാഷ്ര്ടീയ പാതയിലായിരുന്നു നായനാരുടെയും സഞ്ചാരം. മലബാറിന്റെ ശുദ്ധമനസ്സിന്റെ പ്രതീകമായ നായനാര്‍ സി.പി.എമ്മിന്റെ മാനുഷിക മുഖം കൂടിയായിരുന്നു. 5 വര്‍ഷം കാലാവധി തികച്ച ആദ്യ ഇടതുപക്ഷ സര്‍ക്കാരിനെ നയിച്ചതിന്റെ ക്രെഡിറ്റും നായനാര്‍ക്ക് അവകാശപ്പെട്ടതാണ്.
1996ല്‍ പാര്‍ലമെന്ററി രംഗത്തു നിന്നു മാറി നിന്നപ്പോഴും മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു സി.പി.എം. കണ്ടെത്തിയ ഉത്തരം ഇ.കെ.നായനാരായിരുന്നു. നിലപാടുകളില്‍ ഉറച്ച്അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരിക്കുമ്പോഴും കമ്യൂണിസത്തെ പാര്‍ലമെന്ററി ജനാധിപത്യവുമായി ഇണക്കിച്ചേര്‍ത്തു കൊണ്ടുപോകുന്നതും പ്രാധാന്യമുള്ള സംഗതിയാണെന്നു നായനാര്‍ വിശ്വസിച്ചു. വിപ്ലവത്തിന്റെ വഴി പാര്‍ട്ടി സ്വീകരിക്കണമെന്നൊരു നിലപാട് 1967ല്‍ സിപിഎമ്മില്‍ തലപൊക്കിയിരുന്നു. ഒരു ഘട്ടത്തില്‍ എ.കെ.ജിക്കുവരെ ആ നിലപാടിനോടു താല്പര്യം ജനിച്ചിരുന്നെങ്കിലും നായനാരുടെ നിലപാടിനു ചാഞ്ചാട്ടമൊന്നും ഉണ്ടായിരുന്നില്ല. . ആ മനസ്സിലുള്ളത് അതേപടിയാണു പുറത്തുവരിക. എന്തെങ്കിലും പറയും മുന്‍പു പാര്‍ട്ടിയോട് ആലോചിക്കണമെന്നൊന്നും അദ്ദേഹത്തിന് ഒരുകാലത്തും തോന്നിയില്ല. നായനാര്‍ക്കു താന്‍ തന്നെ പാര്‍ട്ടിയായിരുന്നു. അതേസമയം, അദ്ദേഹത്തെ ഒരു പാര്‍ട്ടിക്കാരനായി മാത്രം കേരളം കണ്ടതുമില്ല, നായനാര്‍ എല്ലാവരുടേയും നേതാവായിരുന്നു.
രാഷ്ര്ടീയത്തിനുപരിയായി വ്യക്തി ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു.
വേദനിക്കുന്നവരുടെയാകെ വ്യഥകളില്‍ അദ്ദേഹം പങ്കുചേര്‍ന്നു.
നായനാരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്കു പുറപ്പെട്ടപ്പോള്‍ പാതയോരങ്ങളില്‍ ലക്ഷങ്ങള്‍ അണിനിരന്നത്. അവരുടെയെല്ലാവരുടെയും കണ്ണുകള്‍ ഈറനായിരുന്നു.
2004 മെയ് 19 ന് നായനാരുടെ വിയോഗം അറിഞ്ഞത് മുതല്‍ മെയ് 21 ന് പയ്യാമ്പലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീര്‍വാര്‍ത്തുകൊണ്ടിരുന്നു.കേരളം ഇ കെ നായനാരെ എത്രയധികം സ്നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു മറ്റൊരു നേതാവിനും ലഭിക്കാത്ത വികാരനിര്‍ഭരമായ ആ യാത്രയയപ്പ്
1956 കമ്യൂണിസ്റ്റ് പാര്‍ട്ടി അവിഭക്ത കോഴിക്കോട് ജില്ലാ സെക്രട്ടറി.1957 കമ്യൂണിസ്റ്റ് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി.1961 കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം1964 പിളര്‍പ്പോടെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം, 1967 വരെ കോഴിക്കോട് ജില്ലാസെക്രട്ടറി.1972 – സിപിഎം സംസ്ഥാന സെക്രട്ടറി. 80ല്‍ ഒഴിഞ്ഞു.1992 സിപിഎം സംസ്ഥാന സെക്രട്ടറി. 96ല്‍ ഒഴിഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം. 2004ല്‍ മരിക്കും വരെ പദവിയില്‍ തുടര്‍ന്നു. പാവങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാരുടെ ശ്രദ്ധ.
. കണ്ണൂരിന്റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് നികത്തപ്പെടാതെ കിടക്കുമെന്നുറപ്പാണ്. വടക്കന്‍ മലബാറിന്റെ മലയാള സംസാര ശൈലിയിലൂടെ എതിരാളികളെ വാക്കുകളാല്‍ തോല്‍പ്പിച്ച നായനാര്‍ മികച്ച പ്രാസംഗികനും വാഗ്മിയുമായിരുന്നു. എഴുത്തുകാരനായും മാധ്യമ പ്രവര്‍ത്തകനായും കഴിവു തെളിയിച്ച നായനാര്‍ രാഷ്ര്ടീയത്തിലെ തമാശക്കാരനായും തമാശക്കാരിലെ രാഷ്ര്ടീയക്കാരനായും അറിയപ്പെട്ടു.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് കേരളം നീങ്ങിയത്.ആന്റണി മാത്രമല്ല, പിണറായിയും വി.എസുമൊക്കെ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ നടത്തിയതിനെക്കാള്‍ ഗൗരവമായ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും നായനാര്‍ വിവാദങ്ങളില്‍ നിന്ന് മിക്കപ്പോഴും രക്ഷപ്പെട്ടു. ഒരു സംഭവമുണ്ട്. വടക്കന്‍ കേരളത്തിലെ ഒരു പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം നടക്കുന്ന സമയം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ സ്ഥലം എം.എല്‍.എയും പോലീസ് മേധാവികളുമെല്ലാം ഉള്‍പ്പെട്ട ഒരു യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു. പോലീസിന് സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സ്ഥലം എം.എല്‍.എ സത്യന് മൊകേരി ഡി.ജി.പി യോട് ചോദിച്ചു. ഗുണ്ടകളും അവരെ സഹായിക്കുന്ന പ്രമാണിമാരുമാണ് അതിനു കാരണം എന്നായിരുന്നു പോലീസ് മേധാവിയുടെ മറുപടി. ഉടനെ സത്യന് മൊകേരി മുഖ്യമന്ത്രിയുടെ നേരെ തിരിഞ്ഞ്, സഖാവേ ഇതു കേള്‍ക്കുന്നില്ലേ, എത്രയും വേഗംഗുണ്ടകളെയും അവരെ സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടു. മറുപടിയായി നായനാര്‍ അദേഹത്തെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എം.എല്‍.എ യോട് ചോദിച്ചു, എടോ തനിക്ക് വിവരമുണ്ടോ? ഈ ഗുണ്ടകളെ സഹായിക്കുന്ന പ്രമാണിമാര്‍ എന്നു പറഞ്ഞത് ആരെയാ?, നമ്മള് രാഷ്ര്ടീയക്കാര്‍. നമ്മളല്ലേ ഈ നാട്ടില്‍ ഗുണ്ടകളെ വളര്‍ത്തുന്നത്? അങ്ങനെ അകത്തിടാന്‍ തുടങ്ങിയാല്‍ ഈ നാട്ടില്‍ ഒറ്റ രാഷ്ര്ടീയക്കാരനും ബാക്കിയുണ്ടാവില്ല.എത്ര സത്യസന്ധമായ നിരീക്ഷണം. ഇന്നും ഒരു നേതാവും പരസ്യമായി പറയാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ശബരിമല മകരവിളക്കിനെ കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായവും സമാനമാണ്. അത് ദേവസ്വം ബോര്‍ഡും വനംവകുപ്പും പോലീസും ചേര്‍ന്നു നടത്തുന്ന കള്ളക്കളിയാണ് എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. പിന്നീട് നിരീശ്വരവാദികള്‍ ഉള്‍പ്പടെ പലരും ദേവസ്വം വകുപ്പ് കയ്യാളിയെങ്കിലും അവരാരും അങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ചങ്കൂറ്റവും മനുഷ്യ സ്നേഹവും ഇ.കെ നായനാര്‍ എന്ന വ്യക്തിയില്‍ എപ്പോഴും നിറഞ്ഞു നിന്നു. അതുകൊണ്ടാണ് പലര്‍ക്കും അപ്രിയങ്ങളായ പ്രസ്താവനകള്‍ നടത്തിയിട്ടും ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടം പിടിച്ചത്. കോണ്‍ഗ്രസ്സുകാരും നായനാരുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്നതിന്റെ കാരണം മറ്റൊന്നല്ല. തങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് തങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാവും അദ്ദേഹം പറയുക എന്ന് അവര്‍ക്ക് അറിയാമായിരുന്നു.
ജനമനസ്സുകളില്‍ ഒരു പക്ഷേ അദ്ദേഹത്തിന് പകരക്കാരന് വരുന്ന കാര്യം സംശയമാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]