
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ലോക്സഭാ സ്പീക്കർ ഓം ബിർള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനൊരുങ്ങുന്നത്. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിലെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് പുതിയ പാർലമെന്റ്. 970 കോടി രൂപ ചെലവിൽ ടാറ്റ പ്രോജക്ട്സ് ആണ് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം നിർമിച്ചത്. എംപിമാർക്കും വി.ഐ.പികൾക്കും സന്ദർശകർക്കുമായി പ്രവേശനത്തിന് മൂന്ന് കവാടങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിനെന്നാണ് സൂചന.
രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ ആണ് കെട്ടിടത്തിന്റെ മറ്റൊരു ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]