
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനെ പരിഹസിച്ച് ആരാധകർ. മത്സരത്തിനിടെ ഗ്രൗണ്ടിൽവീണ പന്ത് പിടിച്ചെടുത്ത് വിക്കറ്റിനായി അപ്പീൽ ചെയ്തതോടെയാണ് ഓസീസ് വിക്കറ്റ് കീപ്പറെ ഇംഗ്ലണ്ട് ആരാധകർ ലക്ഷ്യമിട്ടത്. ഇംഗ്ലണ്ട് ഇന്നിങ്സിനിടെ 17–ാം ഓവറിലായിരുന്നു സംഭവം. മിച്ചൽ സ്റ്റാർക്കിന്റെ പന്ത് ഹാരി ബ്രൂക്കിന്റെ ബാറ്റിൽ എഡ്ജായി ഓസീസ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തുകയായിരുന്നു. ഇടതു ഭാഗത്തേക്കു ഡൈവ് ചെയ്താണ് വിക്കറ്റ് കീപ്പർ പന്ത് പിടിച്ചെടുത്തത്.
‘മുഹമ്മദ് സിറാജിനെ അപമാനിക്കാൻ ശ്രമം’, ബംഗ്ലദേശിന്റെ ‘ടൈഗർ റോബി’ സ്ഥിരം പ്രശ്നക്കാരൻ
Cricket
റീപ്ലേകൾ പരിശോധിച്ച ശേഷം ഇംഗ്ലണ്ട് ബാറ്റർ ഔട്ടല്ലെന്ന് തേർഡ് അംപയർ വിധിക്കുകയായിരുന്നു. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ പന്ത് കൈപ്പിടിയിലാക്കുന്നതിനു തൊട്ടുമുൻപ്, അത് ഗ്രൗണ്ടിൽ വീണതായി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. ഇതു മനസ്സിലായിട്ടും ഓസീസ് താരം വിക്കറ്റിനായി അപ്പീൽ ചെയ്തെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ ആരോപണം. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറുടെ നീക്കത്തിനെതിരെ ഗാലറിയിലെ ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ പരിഹാസമാണ് ഉയർന്നത്.
പല തവണ ജോഷ് ഇംഗ്ലിസിനു നേർക്ക് ഇംഗ്ലണ്ട് ആരാധകര് രോഷം പ്രകടിപ്പിച്ചു. മത്സരത്തിൽ ഇംഗ്ലണ്ട് 186 റൺസിന്റെ വമ്പൻ വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 126 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. 58 പന്തിൽ 87 റൺസെടുത്ത ഹാരി ബ്രൂക്കാണു കളിയിലെ താരം.
🤐 pic.twitter.com/vqWktTaemm
— England Cricket (@englandcricket) September 27, 2024
English Summary:
Australia Wicket-Keeper Booed By Crowd After Claiming Grounded Catch