
കോഴിക്കോട്∙ സന്തോഷ്ട്രോഫിയിൽ എട്ടാം കിരീടം തേടി ഹൈദരാബാദിലേക്ക് കേരളം. പുതുച്ചേരിയെ 7–0ന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽകയറി. പുതുച്ചേരിക്കെതിരെ കേരള പൊലീസ് താരം ഇ.സജീഷും മണ്ണാർക്കാട്ടുകാരൻ നസീബ് റഹ്മാനും ഇരട്ട ഗോളുകൾ നേടി. ലക്ഷദ്വീപിനെതിരെ കഴിഞ്ഞ കളിയിൽ സജീഷ് ഹാട്രിക്ക് നേടിയിരുന്നു.
പത്താംമിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ ഗനി അഹമ്മദ് നിഗമാണ് ആദ്യഗോൾ നേടിയത്. പതിനാലാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് നൽകിയ പന്തുമായി പ്രതിരോധനിരയ്ക്കിടയിലൂടെ ഡ്രിബിൾ ചെയ്ത്കയറി നസീബ് നേടിയ ഗോൾ അതിമനോഹരമായിരുന്നു. 19ാം മിനിറ്റിൽ സജീഷിന്റെ ആദ്യഗോൾ പിറന്നു. മുഹമ്മദ് മുഷറഫിന്റെ പാസിൽനിന്നാണ് സജീഷ് ഗോൾ കണ്ടെത്തിയത്.
രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ ക്രിസ്റ്റി ഡേവിസ് 53ാം മിനിറ്റിൽ ഗോൾ നേടി. മൈതാനത്തിന്റെ മധ്യത്തിൽനിന്ന് എം.മനോജ് ഉയർത്തിനൽകിയ പാസ് ക്രിസ്റ്റി ഗോളിയുടെ കാലുകൾക്കിടയിലൂടെ മുന്നോട്ടുതള്ളി. ഗോളിയെ മറികടന്ന് ആളില്ലാ പോസ്റ്റിനകത്തേക്ക് നിറയൊഴിച്ചു. 65ാം മിനിറ്റിൽ നസീബ് റഹ്മാനും 67ാം മിനിറ്റിൽ സജീഷും വീണ്ടും ഗോളുകൾ കണ്ടെത്തി. 67ാം മിനിറ്റിൽ പകരക്കാരനായെത്തിയ ടി.ഷിജിൻ 71ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെ കേരളം 7–0ന് മുന്നിലെത്തി.
ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ മൂന്നുകളിയിലും വിജയിച്ചാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. മൂന്നുകളികളിൽ ഒരു ഗോൾ പോലും കേരളം വഴങ്ങിയിട്ടില്ല. ആദ്യകളിയിൽ റെയിൽവേസിനെ 1–0ന് തോൽപ്പിച്ച കേരളം രണ്ടാംകളിയിൽ ലക്ഷദ്വീപിനെ 10–0ന് തോൽപ്പിച്ചു. ഇതോടെ യോഗ്യതാറൗണ്ടിൽ 18 ഗോളുകളാണ് കേരളത്തിന്റെ പോക്കറ്റിലുള്ളത്. 12 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കാനിറങ്ങുന്നത്. ഹൈദരാബാദാണ് സന്തോഷ്ട്രോഫി ഫൈനൽ റൗണ്ടിന് ആതിഥ്യമരുളുക.
English Summary:
Santosh Trophy Football, Kerala vs Puducherry Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]