
ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രപതിയായ ഡോ. എ. പി. ജെ. അബ്ദുൽ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്യുന്ന ബയോപ്പിക്കില്‍ ധനുഷാണ് അബ്ദുള്‍ കാലാമിന്റെ വേഷത്തില്‍ എത്തുന്നത്. “ഈ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ ആള്” എന്നാണ് ചിത്രത്തിന്റെ സംവിധായകന് ഓം റൗട്ട് ധനുഷിന്റെ കാസ്റ്റിംഗിനെ വിളിക്കുന്നത്.
2025 കാൻ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് തന്റെ അടുത്ത സംരംഭമായ ‘കലാം: ദ മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ ഓം റൗട്ട് നടത്തിയത്. സിനിമയുടെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചടങ്ങില്‍ കലാമിന്റെ ജീവിതം എങ്ങനെ തനിക്കു പ്രചോദനമാക്കി മാറി എന്ന അനുഭവവും സംവിധായകന് പങ്കുവെച്ചു.
“ഡോ. കലാമിന്റെ ഉപദേശങ്ങൾ ഓരോ യുവാവിനെയും പ്രോചദനം നല്‍കുന്നത് തന്നെയാണ്. കോളേജ് കാലത്താണ് ഞാൻ അദ്ദേഹത്തിന്റെ പുസ്തകമായ ‘ആഗ്നി ചിറകുകള്’ എന്ന പുസ്തകം വായിച്ചത്. അതിന്റെ ഊർജ്ജമാണ് ഇന്നലെയും ഇന്നും എന്നെ നയിക്കുന്നത്. ഇന്ന് ഞാൻ ഇവിടെയുണ്ടാകാൻ കഴിഞ്ഞത് ആ പുസ്തകമാണ്” എന്ന് ഓം പറഞ്ഞു.
ഡോ. കലാമിന്റെ ജീവിതം മൂന്ന് പ്രധാന സിദ്ധാന്തങ്ങളെ ചുറ്റിപ്പറ്റിയാണ് നിലനിന്നത് എന്നാണ് ഓം റൗട്ട് അഭിപ്രായപ്പെടുന്നത്. “ഒന്ന് — വിദ്യാഭ്യാസം: ഒരു ഗുരു എന്ന നിലയിലാണ് കലാം സാറ് ജനമനസ്സിൽ സ്ഥാനം പിടിച്ചത്. രണ്ടാമത് — ഇനോവേഷന്‍: പ്രത്യേകിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിലേക്ക് വലിയ ഊന്നൽ ഉണ്ടായിരുന്നു അദ്ദേഹത്തിന്. മൂന്നാമത് — പ്രതിസന്ധികള്‍ നേരിടാനുള്ള ക്ഷമയും ദൃഢനിശ്ചയവുമാണ്. ഈ മൂന്നു ഘടകങ്ങൾ ചിന്തിച്ചപ്പോഴാണ് ഈ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയത്.
ദൈവസാന്നിധ്യത്താൽ, നിർമ്മാതാവായ അഭിഷേക് അഗർവാൾ തന്നെ ഇതേ ആശയവുമായി എന്നെ സമീപിച്ചു. ഞാൻ സമാനമായൊരു ആശയത്തിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് പറന്നു വന്ന് അതിൽ കൂടുതൽ വിശദമായി സംസാരിച്ചു. പിന്നീട് ടി-സീരീസ്, ഭൂഷൺ കുമാർ എന്നിവരും അതിൽ ചേർന്നു. ഞങ്ങള്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്” റൗട്ട് വിശദീകരിച്ചു.
ധനുഷിനെ നായകനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് സംസാരിച്ച സംവിധായകന് പറഞ്ഞത് ഇതാണ്.
“ഡോ. കലാമിന്റെ കാഴ്ചപ്പാടുകളും ആത്മീയതയും അതുപോലെ അദ്ദേഹം ആ ജനതയുടെ രാഷ്ട്രപതിയായത് എങ്ങനെ എന്നതും അവതരിപ്പിക്കേണ്ടിവരും. ഒരു ബയോപ്പിക്കിന്റെ ഏറ്റവും പ്രയാസമുള്ള ഭാഗം അതാണ്. ആ ആത്മീയതയും ബൗദ്ധികതയും അവതരിപ്പിക്കാൻ ധനുഷിനെക്കാൾ അനുയോജ്യനായ മറ്റാരുമില്ല എന്ന് ഞാൻ കരുതുന്നു. ധനുഷിന് എന്റെ മുഴുവൻ ടീമിന്റെയും നന്ദി അറിയിക്കുന്നു, ഇത്തരമൊരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകാൻ അദ്ദേഹം സമ്മതിച്ചതിന്.”
‘താനാജി: ദ അൺസങ് വാരിയർ’, ‘ലോകമാന്യ’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഓം റൗട്ട് വീണ്ടും സംവിധാനം ചെയ്യുന്നു ചിത്രമാണ് കലാം. ഓം റൗട്ടിന്റെ അവസാന ചിത്രം ആദിപുരുഷ് തീയറ്ററില്‍ വന്‍ പരാജയമായിരുന്നു. കലാം ചിത്രത്തിൽ ധനുഷ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ‘ദ കാശ്മീർ ഫയൽസ്’, ‘പരമാണു’ എന്നീ ചിത്രങ്ങൾക്ക് പിന്നിൽ പ്രവര്‍ത്തിച്ച അഭിഷേക് അഗർവാളാണ് നിർമ്മാണം.
സ്ക്രീൻപ്ലേ ഒരുക്കിയിരിക്കുന്നത് ‘നീരജ’, ‘മൈദാൻ’ പോലുള്ള ബയോപ്പിക്കുകൾക്ക് പേരുള്ള സൈവിൻ ക്വാഡ്രാസ് ആണെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]