
കളമശ്ശേരി സ്ഫോടനം മരണം രണ്ടായി; സ്ഫോടനം നടത്താൻ മാര്ട്ടിൻ തയ്യാറെടുപ്പ് തുടങ്ങിയത് ആറ് മാസം മുൻപ് ; ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റര്‍നെറ്റിലൂടെ ; സമ്മേളന സ്ഥലത്ത് എത്തി ബോംബ് സ്ഥാപിച്ച് വേദിക്ക് പുറത്തിറങ്ങി റിമോട്ട് ട്രിഗര്‍ അമര്‍ത്തി സ്ഫോടനം നടത്തി; പിന്നാലെ തൃശ്ശൂരിലെത്തി ഫേസ്ബുക്ക് ലൈവും കീഴടങ്ങലും
സ്വന്തം ലേഖകൻ
കൊച്ചി: കളമശ്ശേരിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്.
ബോംബ് സ്ഫോടനത്തിൽ രാവിലെ ഒരു സ്ത്രീ മരിച്ചിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേർക്ക് പരിക്കേറ്റു. 12 വയസ്സുകാരിയുൾപ്പെടെ ആറു പേരുടെ സ്ഥിതി ഗുരുതരമാണ്. ഗുരുതര പരിക്കേറ്റ കുട്ടി വെൻറിലേറ്ററിലാണ്. പരിക്കേറ്റവർ മെഡിക്കൽ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കാക്കനാട് സൺറൈസ് ആശുപത്രികളിലാണുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കണ്വെൻഷൻ സെന്ററിലെ സ്ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്ട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി പൊലീസ്.
ഡൊമിനിക് മാര്‍ട്ടിന്റെ പശ്ചാത്തലം അടക്കം പരിശോധിച്ചു വരികയാണ് പൊലീസ്. ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിക്കുകയാണ്. ആറ് മാസം മുമ്ബ് തന്നെ ഇത്തരമൊരു സ്ഫോടനത്തിന് ഇയാള്‍ പദ്ധതിയിട്ടു എന്നാണ് പൊലീസിന് നല്കുന്ന സൂചന.
ഇന്ററര്‍നെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മാര്ട്ടിൻ പഠിച്ചത്. മാസങ്ങളോളം ഇതിനായി സമയം എടുത്തുവെന്നാണ് സൂചനകള്‍. ബോംബ് നിര്‍മ്മിക്കാനായി പലയിടങ്ങളില്‍ നിന്നുമായി വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം പ്രാര്‍ത്ഥനായോഗ സ്ഥലത്ത് ഇയാള്‍ എത്തിയത് സ്കൂട്ടറില്‍ ആണെന്നാണ് വ്യക്തമാക്കുന്നത്. രാവിലെ അഞ്ച് മണിയോടെ ഇയാള്‍ തമ്മനത്തെ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് സമ്മേളന സ്ഥലത്തെത്തി.
പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചത്. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് മൊബൈലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സമ്മേളന വേദിക്ക് പുറത്തു നിന്നാണ് ട്രിഗര്‍ ചെയ്തത്. തുടര്‍ന്ന് സ്കൂട്ടറില്‍ തന്നെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു.
തൃശ്ശൂരില്‍ എത്തിയാണ് ഫേസ്ബുക്കില്‍ കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ ലൈവ് ചെയ്തത്. തുടര്‍ന്ന് കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഇയാള്‍ ഉച്ചയോടെ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
കീഴടങ്ങുന്നതിന് മുൻപ് ഡൊമിനിക് മാര്ട്ടിൻ ഫേസ്ബുകില്‍ കുറ്റസമ്മതമൊഴി പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാര്ട്ടിൻ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെ പ്രതി എന്ന് സ്ഥിരീകരണം പുറത്ത് വന്നത്.
താൻ പതിനാറ് വര്‍ഷമായി ഇതേ സഭയിലെ വിശ്വാസിയാണ്. യഹോവ സാക്ഷികള്‍ രാജ്യദ്രോഹപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് വര്‍ഷങ്ങള്‍ക്കുമുമ്ബ് ബോദ്ധ്യപ്പെട്ടതാണ്. തിരുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. ഇതിനെതിരെ തന്നെപ്പോലുള്ളവര്‍ പ്രതികരിക്കും എന്നാണ് കീഴടങ്ങുന്നതിന് തൊട്ടുമുമ്ബ് പുറത്തുവിട്ട വീഡിയോയില്‍ മാര്ട്ടിൻ പറഞ്ഞത്.
മാര്ട്ടിൻ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് ഇങ്ങനെ:
‘പതിനാറ് വര്‍ഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാല്‍ ഒരു ആറു വര്‍ഷം മുമ്ബ് ഇതിലെ തെറ്റുകള്‍ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികള്‍ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകള്‍ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല’.
ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
നാലു വയസ്സുള്ള കുട്ടിയോട് അവര്‍ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്… ദേശീയഗാനം പാടരുതെന്നാണ്… ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവര്‍ കുത്തി വയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സര്‍വ്വീസില്‍ ചേരരുത്, സര്‍ക്കാര്‍ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.
വിശ്വാസം ഒരു തെറ്റൊന്നുമല്ല. പക്ഷേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും നമ്മള് മാത്രം ജീവിക്കും എന്നാണ് ഈ സഭ പഠിപ്പിക്കുന്നത്. 850കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ.
ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല. മതമെന്നാല്‍ പേടിയാണവര്‍ക്ക്. ഇതുപോലെയുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അവര്‍ കണ്ണടയ്ക്കുന്നതുകൊണ്ടാണ് എന്നെപ്പോലെയുള്ളവര്‍ക്ക് ജീവൻ ബലി കൊടുക്കേണ്ടി വരുന്നത്. സഹജീവികളെ വേശ്യ എന്ന് വിളിക്കുന്ന ചിന്താഗതി എത്രമാത്രം അധപതിച്ചതാണ്. ഇതൊക്കെ തെറ്റാണെന്ന് അവര്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാകൂ…
മറ്റുള്ളവരെ ബഹുമാനിക്കണം, സ്നേഹിക്കണം എന്നൊക്കെ അവര്‍ ലഘുലേഘകളില്‍ പറയും… എന്നാല്‍ അതൊക്കെയും എന്തെങ്കിലും കേസ് വരുമ്ബോള്‍ വാദിക്കാനുള്ള തെളിവ് മാത്രമാണ്. പ്രളയത്തിന്റെ സമയത്ത് യഹോവ സാക്ഷികളുടെ വീട് മാത്രം നോക്കി വൃത്തിയാക്കാൻ മുന്നിട്ട് നിന്നവരാണിവര്‍.
ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ പറ്റൂ എന്ന് വളരെ ചിന്തിച്ചുറപ്പിച്ച ശേഷമാണ് ഞാനിങ്ങനെ ഒരു തീരുമാനമെടുത്തത്. നിങ്ങളെങ്ങനെയും വിശ്വസിച്ചോളൂ… എന്നാല്‍ അന്നം തരുന്ന നാട്ടിലെ ജനങ്ങളെ വേശ്യാ സമൂഹമെന്ന് വിളിക്കുന്ന ചിന്താഗതി ഈ നാട്ടില്‍ വേണ്ട. ആ വിശ്വാസം ഒരിക്കലും വളര്‍ത്താനാവില്ല. ഈ പ്രസ്ഥാവന ഈ നാട്ടില്‍ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരമൊരു തീരുമാനം’.
താൻ പൊലീസില്‍ കീഴടങ്ങാൻ പോവുകയാണെന്നും തന്നെയാരും അന്വേഷിച്ച് വരേണ്ടെന്നും പറഞ്ഞാണ് മാര്ട്ടിൻ ലൈവ് അവസാനിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ രീതി മാധ്യമങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഇത് വലിയ വിപത്ത് സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ലൈവിനൊടുവില്‍ ഇയാള്‍ നല്‍കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]