ചെന്നൈ: തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി വരുത്തിയെങ്കിലും കോൺഗ്രസ് അംഗങ്ങൾക്ക് അവസരം നൽകിയില്ല. മുന്നണിഭരണമാണെങ്കിലും ഡി.എം.കെ അംഗങ്ങൾ മാത്രമാണ് മന്ത്രിസഭയിലുള്ളത്. 19 എം.എൽ.എമാരുള്ള കോൺഗ്രസിന് മന്ത്രിസഭയിൽ പ്രതിനിധ്യം വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും സ്റ്റാലിൻ നിരസിച്ചുവെന്നാണ് വിവരം. അത്തരമൊരു പതിവില്ലെന്നായിരുന്നു സ്റ്റാലിന്റെ ന്യായീകരണം. 133 സീറ്റുകളുള്ള ഡി.എം.കെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. ഡി.എം.കെ നിലപാടിൽ നിരാശയുണ്ടെങ്കിലും അത് പരസ്യമാക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറല്ല. ഭരണത്തിൽ പങ്കുചേരുക എന്നത് എല്ലാ പാർട്ടികളുടെയും ഇഷ്ടമാണെന്നും അത് ഇപ്പോൾ പറ്റില്ലെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നതെന്നുമാണ് ഇന്നലെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ പറഞ്ഞത്. അതിൽ തെറ്റൊന്നുമില്ല. സഖ്യം എന്നത്തേക്കാളും ശക്തമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏത് ഉത്തരവാദിത്വവും നന്നായി നിർവഹിക്കാൻ കഴിയുന്ന വ്യക്തിയാണ് ഉദയനിധി. കലാരംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച അദ്ദേഹം മന്ത്രിയായി ഒരു വർഷം കൊണ്ട് മികച്ച പ്രവർത്തനം നടത്തി. അച്ഛൻ സ്റ്റാലിന്റെ നിശ്ചയദാർഢ്യവും മുത്തച്ഛന്റെ കഠിനാധ്വാനവും ഉദയനിധി സ്റ്റാലിനുണ്ട്. ഉപമുഖ്യമന്ത്രിയുടെ റോളിൽ ഉദയനിധി സ്റ്റാലിൻ മികച്ച പ്രകടനം കാഴ്ചവയ്ക്കും- അദ്ദേഹം പറഞ്ഞു.