
ഭുവന്വേശ്വർ: അൻപത് ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തൻ രഘുവൻശിയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസുകാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് ഓഫീസറാണ് ചിന്തൻ രഘുവൻശി.
20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ ചിന്തൻ രഘുവൻശിയെ കയ്യോടെ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം രൂപയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭുവനേശ്വറിലെ ഖനി വ്യാപാരിയിൽ നിന്നാണ് ചിന്തൻ രഘുവൻശി വൻതുക കൈക്കൂലി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കുന്നതിനായിരുന്നു ചിന്തൻ രഘുവൻശി കൈക്കൂലി ആവശ്യപ്പെട്ടത്.
ചെറുകിട ഖനി വ്യാപാരി വിവരം സിബിഐയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സിബിഐ ഒരുക്കിയ വലയിലാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടർ കുടുങ്ങിയത്. ചിന്തൻ രഘുവൻശിയുടെ ഓഫീസിൽ നിന്ന് തന്നെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ഓഫീസിൽ നിന്ന് കണക്കിൽപ്പെടാതെ സൂക്ഷിച്ച പണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ചിന്തൻ രഘുവൻശി നിലവിൽ സിബിഐ കസ്റ്റഡിയിൽ ആണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]